പ്രവാസി ക്ഷേമനിധി: പ്രായപരിധി ഉയർത്തണമെന്ന ആവശ്യത്തിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി
Monday, August 10, 2020 6:23 PM IST
പ്രവാസി ക്ഷേമനിധിയുടെ പ്രായപരിധി ഉയർത്തണമെന്ന ആവശ്യത്തിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി കേരള സർക്കാരിന് നിർദേശം നൽകി. പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് അനു ശിവരാമൻ ഉത്തരവ് നൽകിയത് . കേരള സംസ്ഥാന സർക്കാറിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി വെൽഫെയർ ബോർഡിനാണ് ഹൈക്കോടതി നിർദേശം.

കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2008 ൽ കേരള സർക്കാർ പ്രവാസി ക്ഷേമ നിയമം പാസാക്കിയിരുന്നു. തുടർന്നു പ്രവാസികൾക്ക് പെൻഷനുൾപ്പെടെ നൽകുക എന്ന ലക്ഷ്യത്തോടെ പ്രവാസി ക്ഷേമ ബോർഡ് സ്ഥാപിക്കുകയും പ്രവാസികൾക്ക് പെൻഷനും മറ്റും നൽകുന്നതിനായി ഷേമ നിധി രൂപീകരിക്കുകയും ചെയ്തു.

നിലവിൽ ഈ ക്ഷേമ നിധിയിൽ അംഗത്വമെടുക്കുവാനുള്ള പ്രായപരിധി 60 വയസാണ്. എന്നാൽ ഈ ക്ഷേമനിധിയെകുറിച്ചു നിരവധി പ്രവാസികൾക്ക് കാര്യമായ അറിവില്ലാത്തതിനെ തുടർന്നു ഇതിൽ ചേരാൻ ഒരുപാട് പ്രവാസികൾക്ക് ഇതുവരെയും സാധിച്ചിട്ടില്ല. ഇപ്പോൾ കോവിഡിനെയും മറ്റും തുടർന്നു നിരവധി പ്രവാസികളാണ് നാട്ടിലേക്കെത്തുന്നത്. 60 വയസിനുശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് വരുന്നവർക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകാതിരിക്കുന്നത് വിവേചനപരമാണെന്നും പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കെത്തുന്ന എല്ലാവർക്കും പ്രവാസ ക്ഷേമനിധിയിൽ അംഗത്വം നൽകണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. പ്രവാസി ലീഗൽ സെല്ലിനുവേണ്ടി സംഘടനയുടെ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാമാണ് ഹൈക്കോടതിയിൽ ഹാജരായത്

അറുപതു വയസിനുശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് വരുന്നവർക്കും ക്ഷേമനിധിയിൽ അംഗത്വം ലഭിക്കുന്നതിനാവശ്യമായ നടപടികൾ കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കുന്നമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും അറിയിച്ചു.