മക്ക: ബാബറി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട സിബിഐ പ്രത്യേക കോടതി വിധി ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഐസിഎഫ് നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
അഞ്ച് നൂറ്റാണ്ടിന് മുന്പ് നിർമിക്കുകയും നാനൂറ് വർഷത്തോളം മുസ്ലിങ്ങൾ ആരാധന നിർവഹിക്കുകയും ചെയ്തു പോന്ന ബാബറി മസ്ജിദ് ദീർഘകാലത്തെ ഗൂഢാലോചനയ്ക്കുശേഷം ആസൂത്രിതമായാണ് 28 വർഷം മുന്പ് തകർക്കപെട്ടത്. നിരവധി കലാപങ്ങളാണ് നാട്ടിൽ ഈ ലക്ഷ്യത്തിനായി ഹൈന്ദവ ഫാസിസം നടത്തിയത്. ബിജെപി പ്രസിന്റായിരുന്ന എൽ.കെ. അഡ്വാനിയുടെ നേതൃത്വത്തിൽ നടത്തിയ രഥയാത്ര രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചോരച്ചാലുകൾ തീർത്താണ് ആയോധ്യയിലെത്തിയത്.
എൽ.കെ. അഡ്വാനി, ഉമാഭാരതി, മുരളീ മനോഹർ ജോഷി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയുധങ്ങളും കല്ലുകളുമായി ഹൈന്ദവ ഫാസിസ്റ്റുകൾ മസ്ജിദ് തകർക്കുന്നത് ലോകം മുഴുവൻ കണ്ടിട്ടും ജുഡീഷ്യറിക്ക് കാണാൻ സാധിച്ചില്ലെന്ന് മാത്രമല്ല, പള്ളി പൊളിക്കാൻ നേതൃത്വം നൽകിയ നേതാക്കളെ സമാധാനത്തിന്റെ വെള്ളരി പ്രാവുകളാക്കാനും മറന്നില്ല. കണ്മുന്നിൽ കണ്ട ഒരു സംഭവത്തിന് തെളിവില്ലെന്ന് പറയുന്ന ജുഡീഷ്യറിക്ക് ബാധിച്ച അന്ധത തന്നെയാണ് വരും കാലങ്ങളിൽ രാജ്യം നേരിടേണ്ടുന്ന വലിയ പ്രതിസന്ധി.
മസ്ജിദ് തകർക്കുന്നതിൽ ബിജെപി നേതാക്കൾക്കുള്ള പങ്കും ഗൂഢാലോചനയും നേരത്തെ കേസ് അന്വേഷിച്ചിരുന്ന ലിബർഹാൻ കമ്മീഷനും മസ്ജിദ് ഹിന്ദുക്കൾക്ക് വിട്ടു നൽകി ഉത്തരവിട്ട സുപ്രീം കോടതി ഭരണഘടനാ ബെഞ്ചും കണ്ടെത്തിയതാണ്. എന്നിട്ടും തെളിവുകളുടെ അഭാവം പറയുന്ന വിധികർത്താക്കളുടെ താൽപര്യങ്ങൾ ഒരിക്കലും രാജ്യത്തിന് ഗുണകരമാവില്ലെന്നും ഐസിഎഫ് അഭിപ്രായപ്പെട്ടു. രാജ്യം കാവി വൽക്കരിക്കപെട്ടപ്പോൾ ജനങ്ങളുടെ ഏക പ്രതീക്ഷ നിയമ വ്യവസ്ഥയിലായിരുന്നുവെങ്കിൽ അടുത്ത കാലത്ത് വന്ന ഒട്ടു മിക്ക വിധികളും ഫാസിസത്തിന് കീഴ്പ്പെടുന്നതായിരുന്നു.
സ്വാതന്ത്രാനന്തര ഭാരതത്തിൽ അധികാരത്തിലിരുന്ന എല്ലാവരും ഫാസിസത്തിന്റെ വളർച്ചക്ക് അവരുടേതായ പങ്ക് നിർവഹിച്ചിട്ടുണ്ട് രാജ്യത്തിന്റെ അഖണ്ഡതക്കും മതേതര മൂല്യങ്ങൾക്കും പരിഗണന നൽകാതെ അധികാരത്തിന് വേണ്ടി മൂല്യങ്ങൾ കാറ്റിൽ പറത്തിയതാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും ഐ സി എഫ് നാഷണൽ കമ്മിറ്റി പറഞ്ഞു. സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷം വഹിച്ചു. ബഷീർ എറണാകുളം, നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സലിം പാലച്ചിറ, റഷീദ് സഖാഫി മുക്കം, സലാം വടകര സംബന്ധിച്ചു. സിറാജ് കുറ്റിയാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.
വിധി അപ്രതീക്ഷിതമല്ലെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം
ജിദ്ദ: 1992 ഡിസംബർ ആറിന് അയോധ്യയിൽ ഹിന്ദുത്വ ഫാഷിസ്റ്റുകൾ ബാബ്റി മസ്ജിദ് തകർത്ത കേസിൽ പ്രതികളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയ ആർഎസ്.എസ്. സംഘപരിവാർ നേതാക്കളെ വെറുതെ വിട്ട ലക്നൗ സിബിഐ കോടതിയുടെ വിധി അപ്രതീക്ഷിതമല്ലെന്നും ഫാഷിസ്റ്റുകളുടെ പരിധിയിലമർന്ന ഭരണകൂടത്തിൽ നിന്നും നീതിന്യായ വ്യവസ്ഥയിൽ നിന്നും മറിച്ചൊന്നും ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
അധികാരത്തിന്റെ മുഷ്ക്കുപയോഗിച്ച് ഭരണഘടനാസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്ത് ന്യൂനപക്ഷങ്ങളെയും അടിസ്ഥാന വിഭാഗങ്ങളെയും ഉ·ൂല നാശംവരുത്തുകയും മറ്റുള്ളവരുടെ ആരാധനാ കേന്ദ്രങ്ങൾ പിടിച്ചടക്കുകയും നശിപ്പിക്കുകയും ചെയ്യന്നതിനെതിരെ പൊതുസമൂഹം രംഗത്തിറങ്ങിയില്ലെങ്കിൽ വരും തലമുറയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും നാഷണൽ കമ്മിറ്റി പ്രസിഡണ്ട് അഷ്റഫ് മൊറയൂർ, അഷ്റഫ് പുത്തൂർ, നസ്മുൽ ഇസ്ലാം ചൗധരി (ദമ്മാം), മുഹമ്മദ് ഹാരിസ്, ബഷീർ കാരന്തൂർ (റിയാദ്), ഇ.എം. അബ്ദുല്ല, ആലിക്കോയ ചാലിയം (ജിദ്ദ), ഹനീഫ ചാലിപ്പുറം, മുഹമ്മദ് കോയ ചേലേന്പ്ര (അബഹ) എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
നീതിന്യായ വ്യവസ്ഥയിൽ അവശേഷിക്കുന്ന പ്രതീക്ഷകളേയും തകർത്ത വിധിയെന്ന് പ്രവാസി സാംസ്കാരിക വേദി
ജിദ്ദ: ബാബറി മസ്ജിദ് തകർത്ത കേസിൽ 32 പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നീതിന്യായ വ്യവസ്ഥയിൽ അവശേഷിക്കുന്ന പ്രതീക്ഷികളേയും തകർത്തുകളയുന്നതാണെന്ന് പ്രവാസി സാംസ്കാരിക വേദി വെസ്റ്റേണ് പ്രൊവിൻസ് കമ്മിറ്റി വിലയിരുത്തി.
മസ്ജിദ് പൊളിച്ചവരെ ശിക്ഷിക്കുകയും തൽസ്ഥാനത്ത് ബാബരി പുനർനിർമിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇന്ത്യയിൽ നീതി നടപ്പാകുകയുള്ളൂ എന്നും പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശേരി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ