ശിവശങ്കരൻ പിണറായിയുടെ ബലിയാട്; ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണം : ഒഐസിസി സൗദി
Wednesday, October 28, 2020 8:04 PM IST
റിയാദ്: ഒരു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജൻസി വിവിധ കേസുകളിൽ കുറ്റക്കാരനായി കണ്ടെത്തി കസ്റ്റഡിയിലെടുക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമാണെന്നും മുഖ്യമന്ത്രിയുടെയും ബന്ധുക്കളുടെയും ഭരണകക്ഷിയിലെ ഉന്നതരുടെയും അഴിമതിയുടെ ബലിയാടാണ് എം. ശിവശങ്കരനെന്നും അതീവ ഗുരുതരമായ ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവച്ചൊഴിയണമെന്നും ഒഐസിസി സൗദി നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയം മുന്നിൽ കണ്ടു മുഖ്യമന്ത്രിയും എൽ ഡി എഫ് നേതാക്കളും ശിവശങ്കരനെയും സ്വപ്നയേയും വെള്ള പൂശാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. ഇനിയും ന്യായീകരണങ്ങളുമായി വന്നാൽ എൽഡിഎഫ് കേരളത്തിൽ നിന്നും പാടെ തുടച്ചു നീക്കപ്പെടും. ശിവശങ്കരനെ മുന്നിൽ നിർത്തി കഴിഞ്ഞ നാലര വർഷമായി എൽഡിഎഫും പിണറായി വിജയനും നടത്തിയ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

സ്വർണക്കള്ളക്കടത്തും ഡിപ്ലോമാറ്റിക് ബാഗേജ് തട്ടിപ്പും ഡോളർ ഹവാല ഇടപാടുകൾ മാത്രമല്ല ലൈഫ് മിഷൻ പദ്ധതിയോടൊപ്പം പ്രളയ ദുരിതാശ്വാസത്തിന്‍റെ മറവിൽ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരി കയ്യിലാക്കിയത് കോടികളാണ്. മാപ്പർഹിക്കാത്ത തെറ്റാണ് പിണറായി സർക്കാർ വിവിധ വകുപ്പുകളിലായി നടത്തിയിരിക്കുന്നത്. ജനമധ്യത്തിൽ ഒറ്റപ്പെട്ടു കഴിഞ്ഞ പിണറായി സർക്കാർ ഇനി ഒരു ദിവസം പോലും തുടരുന്നത് മാന്യതയല്ലെന്നും ഒഐസിസി സൗദി നാഷണൽ കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ