പിസിആർ ടെസ്റ്റിനുള്ള അമിത നിരക്ക് ഇന്ത്യൻ എംബസി ഇടപെടണം. പിഎംഎഫ്
Tuesday, April 6, 2021 11:24 AM IST
ദോഹ: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകൾ പി സി ആർ ടെസ്റ്റിന് ഈടാക്കുന്ന 400 റിയാൽ (8000 രൂപ) പുനഃപരിശോധിക്കുവാനും വാക്‌സിനേഷൻ എടുത്തു വരുന്നവരും, ഇന്ത്യൻ എയർപോർട്ടുകളിൽ ടെസ്റ്റും നടത്തുമ്പോൾ വിദേശത്തു നിന്ന് വരുന്നവർക്ക് 72 മണിക്കൂർ മുന്പേയുള്ള പിസിആർ സർട്ടിഫിക്കറ്റ് വേണം എന്ന തീരുമാനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തലിനും, കേന്ദ്ര വ്യോമയാന, വിദേശ കാര്യ, ആരോഗ്യ മന്ത്രിമാർക്കും, കേരള മുഖ്യ മന്ത്രിക്കും പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന നിവേദനം സമർപ്പിച്ചതായി പി എം എഫ് ഗ്ലോബൽ പ്രസിഡന്‍റ് എം പീ സലിം അറിയിച്ചു. കൂടാതെ അന്താരാഷ്ട്ര സംഘടനകളോടൊപ്പം അതാതു രാജ്യങ്ങളിലെ പ്രാദേശിക ലോക്കൽ സംഘടനകളും പ്രസ്തുത വിഷയത്തിൽ എംബസികളുമായി ഇടപെട്ടാൽ കാര്യങ്ങൾ എളുപ്പം ആകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസികൾ ജോലി നഷ്ടപെട്ടും, ശമ്പളം കുറയ്ക്കപ്പെടുകയും മറ്റുമായി ഏറെ ബുദ്ധിമുട്ടുന്ന ഈ കൊറോണ കാല ഘട്ടത്തിൽ എയർപോർട്ടുകളിൽ ഏർപ്പെടുത്തിയ ടെസ്റ്റ് ഫീ നമ്മുടെ ആവശ്യ പ്രകാരം സർക്കാരുകൾ നിർത്തലാക്കിയിരുന്നു. കൂടാതെ വാക്സിൻ എടുത്തു വരുന്നവരെ ക്വറന്റീനിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രവാസികളുടെ ഇത്തരം വിഷയങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടെന്നും പി എം എഫ് ഗ്ലോബൽ ചെയർമാൻ ഡോ.ജോസ് കാനാട്ട്, ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: പി പി.ചെറിയാൻ