പ്രവാസികൾക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ നിർബന്ധമാക്കി വീണ്ടും കുവൈറ്റ്
Sunday, August 1, 2021 12:37 PM IST
കുവൈറ്റ് സിറ്റി : ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്‍റൈന്‍ അനുഷ്ടിച്ചതിന് ശേഷമേ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് സിവില്‍ ഏവിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ,ബംഗ്ലാദേശ്,നേപ്പാള്‍,പാകിസ്ഥാന്‍,ശ്രിലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ താമസിച്ച വിദേശികള്‍ക്കാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ കുവൈത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ മുന്നാം രാജ്യത്ത് 14 ദിവസം ക്വാറന്റീന്‍ അനുഷ്ടിക്കണം. പുതിയ വ്യവസ്ഥകള്‍ ഓഗസറ്റ് ഒന്ന് മുതല്‍ പ്രാബല്യത്തിലാകും.

സാധുതയുള്ള ഇഖാമയും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും 72 മണിക്കൂർ സമയപരിധിക്കകത്തെ പിസി‌ആർ പരിശോധനാ റിപ്പോർട്ടുമുള്ള പ്രവാസികള്‍ക്ക് നേരത്തെ കുവൈത്തിലേക്ക് പ്രവേശിക്കാമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. അതിനിടെ 2019 സെപ്റ്റംബര്‍ ഒന്നിനും അതിന് ശേഷവും കുവൈത്തില്‍ നിന്ന് പോയവര്‍ക്ക് സാധുവായ റെസിഡന്‍സി പെര്‍മിറ്റ് ഹാജരാക്കിയാല്‍ പ്രവേശനം അനുവദിക്കുമെന്നും 2019 ഓഗസ്റ്റ് 31നും അതിന് മുമ്പും കുവൈത്തില്‍ നിന്ന് പോയവര്‍ക്ക് താമസ രേഖ ഹാജരാക്കിയാലും പ്രവേശിപ്പിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

പുതിയ നിര്‍ദ്ദേശത്തോടെ കുവൈത്തിലേക്ക് വരുവാനായി ടിക്കറ്റെടുത്ത ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തില്‍ 14 ദിവസം കഴിഞ്ഞതിന് ശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. മാസങ്ങളായി മടങ്ങാനായി കാത്തിരിക്കുന്ന പ്രവാസികൾക്ക് കടുത്ത നിരാശ നല്‍കുന്നതാണ് പുതിയ തീരുമാനം.

റിപ്പോർട്ട്: സലിം കോട്ടയിൽ