ഒഐസിസി ജിദ്ദ ഭാരതീയ പ്രവാസി ദിനം ആഘോഷിച്ചു
Wednesday, January 12, 2022 1:06 PM IST
ജിദ്ദ: ഒഐസിസി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ഭാരതീയ ദിവസ് സമുചിതമായി ആഘോഷിച്ചു.

മഹാത്മാഗാന്ധി സൗത്ത് ആഫ്രിക്കയിൽ നിന്നും 1915 ജനുവരി 9 ന് ഇന്ത്യയിലെത്തുകയും തുടർന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകത്വത്തിലേക്ക് നടന്നടുക്കുകയും ചെയ്ത ദീപ്തമായ വീരോതിഹാസമായ ഓർമകൾ നിലനിർത്തുവാൻ ആഘോഷിക്കപ്പെടുന്ന പ്രവാസി ഭാരതീയ ദിവസ് കോൺഗ്രസ് യുപിഎ സർക്കാരുകളുടെ കീഴിൽ വിപുലമായി കൊണ്ടാടുകയായിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിജെപി സർക്കാർ അതിന്‍റെ പ്രാധാന്യം കുറച്ചു കാണിക്കുകയും ഗാന്ധിജിയെ തന്നെ വിസ്മൃതിയിൽ ആഴ്ത്താനുള്ള ഹിഡൻ അജണ്ടയുടെ ഭാഗമായി ഏതാനും ചില വിഐപികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഓൺലൈൻ സംവിധാനത്തിലൂടെ സമ്മേളനം നടത്തുകയുമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

പ്രവാസ ലോകത്ത് സാമൂഹ്യ സാംസ്കാരിക രംഗത്ത് സംഭാവനകളർപ്പിച്ചവരെ ആദരിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ചു നടന്നിരുന്നു. ഇതെല്ലാം ഇന്നു നിർത്തലാക്കിയിരിക്കുകയാണെന്ന് ചടങ്ങിൽ സംസരിച്ചവർ അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾ അധികാരികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ദിനാഘോഷം നടത്തിയത്.

കേരളത്തിൽ ഉദ്ഘാടന മേളകളും സിപിഎം സമ്മേളനങ്ങളും ആയിരങ്ങൾ പങ്കെടുക്കുന്ന കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങളായി മാറുമ്പോൾ കേരളത്തിലെ പ്രവാസികൾക്കുമാത്രം ഏഴുദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ ഏ൪പ്പെടുത്തിയ നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു.

കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെടുകയോ വരുമാനം നിലയ്ക്കുകയോ ചെയ്ത പ്രവാസികൾ ലക്ഷക്കണക്കിന് രൂപയുടെ കടക്കെണിയിൽ അകപ്പെട്ടിരിക്കുന്നു. അവരുടെ രണ്ടുവർഷത്തെ ബാങ്ക് പലിശകൾ എഴുതിത്തള്ളാൻ വേണ്ട നടപടികൾ സ്വീകരിക്കണം. മരണപ്പെട്ടവർക്ക് നഷ്‍ടപരിഹാരം കിട്ടാനുള്ള അവസരം പോലും പ്രവാസികൾക്ക് ഇല്ലാത്തതു ക്രൂരതയാണ്. സഹായം വേണ്ട സമയത്ത് കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന സമീപനങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രവാസികൾ നാട്ടിൽ നിന്നും തിരിച്ചെത്താൻ ചുരുങ്ങിയ നിരക്കിൽ വിമാന യാത്രാസൗകര്യം ഏർപ്പെടുത്തണം. കോവിഡിനെ തുടർന്ന് വർക്ക് അറ്റ് ഹോം ആയും ലീവ് ആയും നാട്ടിൽ അകപ്പെട്ട പ്രവാസികൾ ആറുമാസത്തിലധികം നാട്ടിൽ കഴിഞ്ഞതിന്‍റെ പേരിൽ അവരുടെ എൻ ആർ ഇ സ്റ്റാറ്റസ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ട് . ഇത്തരം പ്രവാസികളുടെ എൻആർഇ സ്റ്റാറ്റസ് നഷ്ടപ്പെടുത്താതെ നിലനിർത്തുവാൻ ആവശ്യമായ നിയമഭേദഗതികൾ കേന്ദ്രസർക്കാർ കൊണ്ടുവരണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഒഐസിസി ജിദ്ദ റീജണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ട്രഷറർ ശ്രീജിത്ത് കണ്ണൂ൪ പ്രവാസി ദിന സന്ദേശം നൽകി. കേരള സർക്കാരിന്‍റെ പുതിയ ഏഴു ദിവസം ക്വാറന്‍റൈൻ നിബന്ധന നീക്കണമെന്ന പ്രമേയം യോഗം ഐക്യകണ്ഠേനെ അംഗീകരിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അടൂർ പ്രമേയം അവതരിപ്പിക്കുകയും വൈസ് പ്രസിഡന്‍റ് ഷുക്കൂർ വക്കം പിന്തുണക്കുകയും ചെയ്തു.

കേരളത്തിലെ പ്രവാസി മിനിമം പെൻഷൻ 5000 രൂപ ആക്കി വ൪ധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ചുരുങ്ങിയ നിരക്കിൽ പ്രവാസികൾക്ക് വിമാനസർവീസ് ഏർപ്പെടുത്തണം. 2 വർഷത്തെ പ്രവാസി ലോണുകളിന്മേൽ ഉള്ള പലിശ എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ പ്രമേയം യോഗം അംഗീകരിച്ചു.

റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി മാമദ് പൊന്നാനി വിഷയം അവതരിപ്പിച്ചു. ഗ്ലോബൽ കമ്മിറ്റി മെമ്പർ അലി തേക്കുതോട് പിന്താങ്ങി. യോഗത്തിൽ സഹീർ മാഞ്ഞാലി, ലത്തീഫ് മക്റേരി, അനിൽകുമാർ പത്തനംതിട്ട, ഷെമീ൪ നദ് വി, അഷ്റഫ് ടി.കെ. വടക്കേക്കാട്, യൂനുസ് കാട്ടൂർ, അയൂബ് പന്തളം , റഫീക്ക് മൂസ, അനിൽകുമാർ കണ്ണൂർ, ഫസലുള്ള വെള്ളുവമ്പാലി, ജോർജ് ജോയ് പ്ലാത്തറവിള , അൻവർ കല്ലമ്പലം, നൗഷീർ കണ്ണൂർ, സിദ്ദിഖ് ചോക്കാട് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ സ്വാഗതവും മുജീബ് മൂത്തേടത്ത് നന്ദിയും പറഞ്ഞു.

കെ.ടി. മുസ്തഫ പെരുവള്ളൂർ