ദമാം: ദമ്മാം നവയുഗം സാംസ്കാരികവേദിയുടെ 2021ലെ അവാർഡിന്, കേരളരാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാവും കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.രാജനെ തെരഞ്ഞെടുത്തു.
നവയുഗം സാംസ്കാരികവേദി എല്ലാവർഷവും നൽകി വരുന്ന അവാർഡിന്, പരേതയായ നവയുഗം കേന്ദ്ര വൈസ് പ്രസിഡന്റും, പ്രശസ്ത പ്രവാസി ജീവകാരുണ്യപ്രവർത്തകയുമായസഫിയ അജിത്തിന്റെ പേര് നൽകാൻ, നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും, കേരളരാഷ്ട്രീയത്തിലും, സാമൂഹ്യ, സാംസ്ക്കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കെ.രാജനെ ഈ അവാർഡിന് നവയുഗം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുക്കുകയായിരുന്നു.
അന്തിക്കാട് പുളിക്കൽ കൃഷ്ണൻകുട്ടി മേനോന്റെയും, രമണിയുടെയും മകനായ കെ. രാജൻ ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലവേദി എന്നിവയിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തിയത്. തൃശൂർ കേരളവർമ കോളേജിൽ നിന്ന് ഡിഗ്രിയും, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടി. എഐഎസ്.എഫിലൂടെ വിദ്യാർഥി രാഷ്ട്രീയരംഗത്ത് സജീവമായ അദ്ദേഹം, കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ജോയിന്റ് സെക്രട്ടറി, യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച വാഗ്മിയും, സംഘാടകനുമായ കെ രാജൻ എ.ഐ.എ സ്.എഫ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എ.ഐ.വൈ.എഫ്. ദേശീയ ജനറൽ സെക്രട്ടറിയും, സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ്.
ജനുവരി 27 ന് ദമ്മാമിൽ നടക്കുന്ന നവയുഗസന്ധ്യ 2022 മെഗാപ്രോഗ്രാമിന്റെ പൊതുചടങ്ങിൽ വച്ചു സിപിഐ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവും, ഹൗസിംഗ് ബോർഡ് ചെയർമാനുമായ പി.പി.സുനീർ, അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അറിയിച്ചു.
സർവശ്രീ വെളിയം ഭാർഗവൻ, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചർ, മുഹമ്മദ് നജാത്തി, പി.ഏ.എം.ഹാരിസ്, ഡോ. സിദ്ദിഖ് അഹമ്മദ്, ഇ.എം.കബീർ, ടി സി ഷാജി എന്നിവരായിരുന്നു മുൻവർഷങ്ങളിൽ നവയുഗം പുരസ്കാരം നേടിയ വ്യക്തിത്വങ്ങൾ.