കുവൈറ്റ് സിറ്റി: സൂറത്ത് കോടതിയുടെ വിധിയെ മറയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം ധൃതിപിടിച്ച് അയോഗ്യനാക്കിയ നടപടിയിൽ കുവൈറ്റിൽ പ്രതിപക്ഷപാർട്ടി പോഷക സംഘടനകളുടെ കൂട്ടായ്മയിൽ പ്രതിഷേധ സംഗമം നടന്നു.
ഒഐസിസി, കെഎംസിസി, കല കുവൈറ്റ്, പ്രവാസി കേരള കോൺഗ്രസ്, പ്രവാസി വെൽഫെയർ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് അബ്ബാസിയ കെഎംസിസി ഓഡിറ്റോറിയത്തിൽ പ്രതിഷേധം നടന്നത് .
ഒഐസിസി ജനറൽ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതം പറഞ്ഞ പ്രതിഷേധ സംഗമത്തിൽ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ശരഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷനായിരുന്നു. ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
ജോഡോ യാത്രയുടെ ഗംഭീര വിജയത്തോടെ നിശ്ചയ ദാർഢ്യമുള്ള നേതാവ് എന്ന ഖ്യാതി കൈവരിച്ച രാഹുൽ ഗാന്ധിയെ ഏതു ഹീനമായ മാർഗത്തിലൂടെയും താറടിച്ചുകൊണ്ട് എതിർ ശബ്ദങ്ങളെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാർ അജണ്ടയാണ് വെളിവാക്കപ്പെട്ടിരിക്കുന്നത്.
അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം രാഹുൽ ഗാന്ധി തുറന്നുകാണിക്കുന്നു. കോർപറേറ്റുകളുമായി ഒത്തുകളിച്ചുകൊണ്ടു അവരുടെ ചെലവിൽ സംസ്ഥാന സർക്കാരുകളെ വിലക്കെടുക്കുന്ന രീതിയാണ് ഏതാനും വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ അജണ്ടകളെ രാഹുൽ ഗാന്ധി തുറന്നു കാണിക്കുന്നു. ഇതാണ് രാഹുൽ ഗാന്ധിക്കെതിരെ തിരിയാന്നുണ്ടായ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ന്യുനപക്ഷങ്ങൾക്കു സുരക്ഷിത ബോധം നൽകിയത് നെഹ്റു കുടുംബമാണ്. സാമ്രാജ്യത്വ ശക്തികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിട്ടുള്ള ശ്രീമതി ഇന്ദിരാഗാന്ധിയുടെ പിന്മുറക്കാരനിൽ ന്യുനപക്ഷങ്ങൾ വിശ്വാസമർപ്പിക്കുന്നതും അതുകൊണ്ടാണ്. മാപ്പപേക്ഷ നിർദ്ദേശിച്ച കോടതിയോട് ഞാൻ സവർക്കർ അല്ല എന്ന് നെഞ്ച് വിരിച്ചു പറഞ്ഞ രാഹുൽ ഗാന്ധിയുടെ ധീരോദാത്തമായ നിലപാടുകളെ അധ്യക്ഷപ്രസംഗത്തിൽ ശ്രീ ശർഫുദ്ധീൻ കണ്ണേത്ത് പ്രശംസിച്ചു.
രാജ്യത്തെ ജനാധിപത്യം അങ്ങേയറ്റം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ അത് സംരക്ഷിക്കുന്നതിന് ആശയപരമായ വിയോജിപ്പുകൾക്കിടയിലും ഇടതു കക്ഷികൾ ഐക്യദാർഢ്യം കാണിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കല ജന. സെക്രട്ടറി സി. രാജേഷ് പ്രസ്താവിച്ചു.
ഫാസിസിറ്റ് ശക്തികൾ ജനാധിപത്യത്തെ ഏതു നിലക്കും ദുർബലപ്പെടുത്തുന്നു. വൻ ഓഫറുകൾ നൽകിക്കൊണ്ട് റിട്ടയർ ചെയ്യാറാവുന്ന ജഡ്ജിമാരെ വിലക്കെടുത്തു ജുഡീഷ്യറിയെ അട്ടിമറിക്കുകയാണ് . റിട്ടയർമെന്റിന് ശേഷം ഇത്തരം ജഡ്ജിമാർക്ക് വൻ പാരിതോഷികങ്ങളും സ്ഥാനമാനങ്ങളും ലഭിക്കുന്നത് നാം പതിവായി കാണുന്നു എന്നും ശ്രീ രാജേഷ് തുടർന്ന് പറഞ്ഞു.
പ്രവാസി കേരള കോൺഗ്രസ് (ജോസഫ്) നേതാവ് അനിൽ തയ്യിൽ, പ്രവാസി വെൽഫെയർ കുവൈറ്റ് നേതാവ് ലായിക്അഹമ്മദ് , കെഎംസിസി നേതാക്കളായ എൻ.കെ.ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, എം ആർ നാസർ, ജസ്റ്റിൻ, ടി.ടി. ഷംസു തുടങ്ങിയവരും സംസാരിച്ചു.
കല കുവൈറ്റ് നേതാക്കളായ ജെ.സജി, നൗഷാദ്, ഒഐസിസി നേതാക്കളായ വർഗീസ് ജോസഫ് മാരാമൺ, ജോയ് കരവാളൂർ, കെഎംസിസി നേതാക്കളായ സിറാജ് എരഞ്ഞിക്കൽ, എൻജിനീയർ മുഷ്താഖ്, അസ്ലം കുറ്റിക്കാട്ടൂർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.