ഗ്രീൻലാൻഡിനു വിലപറഞ്ഞ് ട്രംപ്, വിൽക്കുന്നില്ലെന്ന് ഡെൻമാർക്ക്
Saturday, August 17, 2019 8:21 PM IST
ബർലിൻ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് വില കൊടുത്തു വാങ്ങി യുഎസിന്‍റെ ഭാഗമാക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ശ്രമം. കാനഡയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ദ്വീപാണ് ഗ്രീൻലാൻഡ്. ഡെന്മാർക്കിന് കീഴിൽ സ്വതന്ത്ര പരമാധികാരമുള്ള ഭൂപ്രദേശമാണിത്. ട്രംപിന്‍റെ നീക്കം സംബന്ധിച്ച സൂചനകൾ ലഭിച്ചതിനു പിന്നാലെ തന്നെ വിൽപ്പനയ്ക്കില്ലെന്ന് ഡെൻമാർക്ക് അധികൃതർ വ്യക്തമാക്കി കഴിഞ്ഞു.

ഭൂരിഭാഗം മേഖലയും മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീൻലാൻഡിന്‍റെ പ്രകൃതിവിഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രാധാന്യവുമാണ് മുൻ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കൂടിയായ ഡോണൾഡ് ട്രംപിനെ ആകർഷിക്കുന്നത്. അമേരിക്കയുടെ സൈനിക താവളമായ തുലേ എയർബേസ് നിലവിൽ ഗ്രീൻലാൻഡിൽ സ്ഥിതിചെയ്യുന്നുണ്ട്. 85 ശതമാനം ഭൂപ്രദേശവും മൂന്ന് കിലോമീറ്റർ കട്ടിയിൽ മഞ്ഞ് പുതഞ്ഞുകിടക്കുന്ന ഗ്രീൻലാൻഡിൽ 57,000 മാത്രമാണ് ജനസംഖ്യ.

അതേസമയം, ഇതുസംബന്ധിച്ച് ഒൗദ്യോഗിക പ്രതികരണങ്ങളൊന്നും വൈറ്റ് ഹൗസ് നടത്തിയിട്ടില്ല. ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കുന്നത് യുഎസിന് മുതൽക്കൂട്ടാണെന്ന് ട്രംപിന്‍റെ ഉപദേശകരിൽ ചിലർ അഭിപ്രായപ്പെടുന്പോൾ മറ്റു ചിലർ ഇതൊരു വ്യാമോഹം മാത്രമാണെന്ന അഭിപ്രായക്കാരാണ്.

തങ്ങളുടെ രാജ്യത്തിനു കീഴിലെ ഭൂപ്രദേശത്തെ സ്വന്തമാക്കാൻ ട്രംപ് ആഗ്രഹിക്കുന്നതായ വാർത്തയോട് ഡാനിഷ് ജനപ്രതിനിധികൾ രൂക്ഷമായാണ് പ്രതികരിച്ചത്. ഇത് ഏപ്രിൽ ഫൂൾ തമാശയാണെന്നും സാഹചര്യത്തിന് അനുയോജ്യമല്ലെന്നും ഡെന്മാർക്ക് മുൻ പ്രധാനമന്ത്രി ലാർസ് ലോക്ക് റസ്മുസ്സെൻ. മറ്റൊരു രാജ്യത്തിന്‍റെ ഭൂപ്രദേശത്തെ സ്വന്തമാക്കാൻ ട്രംപ് ചിന്തിച്ചുവെന്നത് യാഥാർഥ്യമാണെങ്കിൽ അദ്ദേഹത്തിന്‍റെ തലക്ക് വെളിവില്ലാതാവുകയാണെന്ന് ഡാനിഷ് പീപിൾസ് പാർട്ടി വക്താവ് പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ