മദ്യപാനികള്‍ക്ക് മയില്‍പ്പീലി വര്‍ണവുമായി 'ഗ്ലാസിലെ നുര' പുറത്തിറങ്ങി
Saturday, September 21, 2019 2:53 PM IST
ലണ്ടന്‍: കാരൂര്‍ സോമന്‍ രചിച്ച്, ഫെബി ഫ്രാന്‍സിസ് സംവിധാനം ചെയ്ത് പ്രിന്റ് വേള്‍ഡ്, ന്യൂഡല്‍ഹി അണിയിച്ചിരുക്കിയ നിറഞ്ഞ ഹൃദയസപര്‍ശിയായ ഹ്രസ്വ ചിത്രമാണ് 'ഗ്ലാസിലെ നുര'.

മദ്യത്തിന്‍റെ മാദകലഹരിയില്‍ സമ്പല്‍ സമൃദ്ധി കളിയാടുന്ന രാജ്യങ്ങളില്‍പോലും കാണാത്തവിധം കേരളത്തിലെ കുട്ടികള്‍ ഒരു നാട്ടുനടപ്പുപോലെ മദ്യവും, മയക്കുമരുന്നും, കഞ്ചാവും കഴിച്ചു് അച്ചടക്കവും അനുസരണയുമില്ലാതെ ഉന്മാദത്തിലാറാടി റോഡപകടങ്ങളില്‍ ജീവന്‍ വെടിയുന്നതും അംഗവൈകല്യങ്ങള്‍ സംഭവിക്കുന്നതും ഒരു നിത്യ ദുരന്തമായി മാറിയിരിക്കുന്നു.

കാലത്തിന്‍റെ ഇരുട്ടറകളിലാണ്ടുപോയ മക്കളെയോര്‍ത്തു വിലപിക്കുന്ന, ജീവിച്ചിരിക്കുന്ന മക്കളെയോര്‍ത്തു് ഉത്കണ്ഠാകുലരും ദു:ഖിതരുമായ കഴിയുന്ന മാതാപിതാക്കള്‍. മോട്ടോര്‍ സൈക്കിളില്‍ അന്തരീക്ഷത്തില്‍ മിന്നിമറയുന്ന മക്കള്‍ വീട്ടിലെത്തുമോയെന്ന ഭയത്താല്‍ ആകുലതകളനുഭവയ്ക്കുന്നവര്‍ ഓരൊ വിടുകളിലുമുണ്ട്. ഈ കഥയിലും അതുപോലെ നീറുന്ന ഒരു പിതാവ് തെരുവിലേക്ക് പോകാനിറങ്ങിയ വേലയും കുലിയുമില്ലാത്ത മകനോട് പറയുന്നു. 'നാല് തേങ്ങ പൊതിച്ചിട്ട് പോടാ' അവനത് കേള്‍ക്കുന്നില്ല. മകനെപ്പറ്റി ആശങ്കപ്പെടുന്ന പിതാവ് വീണ്ടും പറയുന്നു. 'അര്‍ദ്ധരാത്രി വരെ മദ്യമടിച്ചു കറങ്ങി നടക്കാതെ വേഗം വീട്ടിലെത്തണം'.

ചുഴലിക്കാറ്റ് കരിയിലകളെ കാറ്റില്‍ പറത്തുന്നതുപോലെയാണ് ഇന്നത്തെ കുട്ടികളുടെ മോട്ടോര്‍ സൈക്കിള്‍ വേഗത. ബുദ്ധിഭ്രമം സംഭവിച്ച കാലത്തിന്റ സന്തതികള്‍ മദ്യലഹരിയില്‍ വാഹനമോടിച്ചു അപകടമുണ്ടാക്കി അംഗവൈകല്യം സംഭവിച്ചു കഴിയുമ്പോള്‍ പറയുന്നു. 'വെള്ളമടിച്ചു വണ്ടിയോടിച്ചു. നല്ല പണി കിട്ടി. അതോടെ അടി നിര്‍ത്തി'. കണ്ണുള്ളവര്‍ കുരുടരായി മാറിയാല്‍ കുരുടനുണ്ടോ രാവും പകലും?

ഇന്നത്തെ നിയമങ്ങള്‍കൊണ്ടോ, ഉപദേശങ്ങള്‍കൊണ്ടോ രക്ഷയില്ലെന്ന് മനസ്സിലാക്കിയ പിതാവ് നന്മയുള്ള ഏതാനം യൂവാക്കളെ സമീപിച്ചിട്ട് മദ്യപാനിയും കഞ്ചാവിനും അടിമയായ മകനെ രക്ഷപെടുത്താന്‍ എന്തെങ്കിലും ചെയ്യണമെന്നു അപേഷിക്കുന്നു. അവര്‍ അതിനുള്ള ശ്രമങ്ങള്‍ കലാരുപത്തിലാംരംഭിച്ചു. അതിനിടയില്‍ ഒരാള്‍ ഫലിതരൂപത്തില്‍ കൂട്ടുകാരനോട് പറയുന്നു. 'മുട്ടനാടിന്‍റേതുപോലുള്ള നിന്‍റെ ഈ താടി വടിച്ചുകളയണം' . കൂട്ടുകാരന്‍റെ മറുപടി. 'പോടാ ഈ താടി ഒരു വികാരമാണ് '. പല കാരണങ്ങളാല്‍ താടിവളര്‍ത്തുന്നവരെ കാണാറുണ്ട്. ആദ്യമായിട്ടാണ് താടിമീശക്കൊരു വികാരമുള്ളതറിയുന്നത്.

റോഡുകളില്‍ രക്തം ചിന്തുന്നതിനു കാരണക്കാര്‍ വാഹനമോടിക്കുന്നവര്‍ മാത്രമല്ല എല്ലും തോലുമായ റോഡുകള്‍, രാഷ്ട്രീയ ഇടപെടലുകള്‍, നീതിയും നിയമവും കാറ്റില്‍ പറത്തി കൈക്കൂലി വാങ്ങുന്ന നിയമപാലകര്‍കുടിയാണ്. പാശ്ചാത്യഗള്‍ഫ് നാടുകളില്‍ ആനയെ ഒരു ചെറുകുറ്റിയില്‍ തളക്കുംവിധമാണ് നിയമങ്ങളെ തളച്ചിരിക്കുന്നത്. അതിനാല്‍ നിയമങ്ങള്‍ ഒരു നിഴല്‍വിളക്കുപോലെ അവരെ പിന്തുടരുന്നു. ജീവിതത്തെ അപഹരിച്ചുകൊണ്ടു പോകുന്ന ഈ ദുരന്തങ്ങളെ അതിജീവിക്കാന്‍ സ്‌കൂള്‍ പഠനങ്ങളും, വായനാശീലങ്ങളും, സത്യത്തെ മുന്‍നിര്‍ത്തി അര്‍ഥവത്തായ പ്രവര്‍ത്തി ചെയ്യുന്ന നിയമപാലകരും, കര്‍ശന ശിക്ഷനടപടികളുമുണ്ടായാല്‍ റോഡില്‍ മദ്യപാനികളുടെ എണ്ണം കുറയുകതന്നെ ചെയ്യും.

മറ്റുള്ളവരിലെ തിന്മകള്‍ കണ്ട് കുറ്റപ്പെടുത്തുവര്‍ ആ തിന്മക്കെതിരെ പോരാടാന്‍ മുന്നോട്ടു വരുമ്പോഴാണ് അവരിലെ സന്മനസ്സ് മറ്റുള്ളവര്‍ കാണുന്നത്. ആ കാഴചപ്പാടാണ് പ്രകാശം പൊഴിക്കുന്ന ഈ ചിത്രം നമ്മെ സന്തോഷത്തിന്‍റെ പാരമ്യത്തിലെത്തിക്കുന്നത്. മദ്യമോ, കഞ്ചാവൊ ഉപയോഗിക്കാത്ത നന്മനിറഞ്ഞ യൗവനക്കാര്‍ കണ്ടെത്തിയ ദാർശനിക ചിന്താധാരയാണ് ഈ ചിത്രത്തിന്‍റെ ഉള്ളടക്കം. ആ ഹൃദയാഭിലാഷമാണ് കഥാകാരനിലും സംവിധായകനിലും മദ്യ ലഹരിയേക്കാള്‍ പൂമണത്തിന്‍റെ ലഹരിയാക്കി മാറ്റുന്നത്.