യു കെയിൽ കോവിഡ് ബാധിതരായ മലയാളികളുടെ എണ്ണം എട്ടായി
Tuesday, March 24, 2020 12:06 PM IST
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് 19 ബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം എട്ടായി ഉയർന്നു. ഇതിൽ ഗർഭിണിയായ ഒരു യുവതിയും ഉൾപ്പെടുന്നു. ലണ്ടനടുത്തുള്ള നഗരത്തിലെ ആശുപതിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരുടെ ഭർത്താവും ,കുട്ടിയും നിരീക്ഷണത്തിൽ ആണ് . യുകെയു ടെ വിവിധ ഭാഗങ്ങളിൽ രോഗികളെ പരിചരിക്കുന്ന മറ്റു ചില മലയാളികളായ നഴ്സ് മാർക്കും , രോഗലക്ഷണങ്ങൾ കണ്ടതിനാൽ അവരും വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണ് എന്നാണ് വിവരം .

കോവിഡ് ബാധ സ്ഥിരീകരിച്ച എട്ടുപേരിൽ ആരുടേയും നില ഗുരുതരമായതായി റിപ്പോർട്ടില്ല . നാട്ടിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വളരെ അത്യാവശ്യമായി നാട്ടിലേക്ക് യാത്ര ചെയ്യേണ്ട പലരും എന്ത് ചെയ്യണം എന്നറിയാത്ത വിഷമ വൃത്തത്തിലാണ് . മാതാപിതാക്കളും , പ്രിയപ്പെട്ടവരുമൊക്കെ മരിക്കുകയും അവരുടെ അന്ത്യ കർമ്മങ്ങളിൽ പങ്കു ചേരുവാൻ സാധിക്കാതെ വരികയും ചെയ്യുന്നവർ ഏറെയാണ് ഇപ്പോൾ . ഹൃദയ സ്തംഭനം മൂലം കഴിഞ്ഞ പന്ത്രണ്ടിന് ലണ്ടനിലെ ക്രോയിഡോണിൽ മരിച്ച തിരുവല്ല പുതുശ്ശേരി സ്വദേശി സിജി ടി
അലക്സിന്റെ (50 )മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള അനുമതി ലഭിക്കാതിരുന്നതിനാൽ ഇന്നലെ ഇവിടെത്തന്നെ സംസ്കരിച്ചു. സിജിയുടെ വൃദ്ധ മാതാപിതാക്കളും , ബന്ധുക്കളും നാട്ടിലുണ്ടായിരുന്നു .

ക്യാനഡയിലേക്ക് പുറപ്പെട്ട് ലണ്ടനിലെത്തിയ ശേഷം തുടർന്നുള്ള യാത്ര ക്യാനഡയിലേക്കോ , തിരികെ നാട്ടിലേക്കോ നടത്താനാകാതെ യായ കാഞ്ഞിരപ്പള്ളി സ്വദേശികളായ വൃദ്ധ മാതാപിതാക്കളെയും , നാട്ടിലേക്കുള്ള യാത്രാ വിലക്ക് വന്നശേഷം എയർപോർട്ടിൽ കുടുങ്ങിയ മലയാളികളായ ചില മലയാളി വിദ്യാർഥികളും ഇപ്പോൾ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷന്റെ ഫലപ്രദമായ ഇടപെടൽ മൂലം സുരക്ഷിതരായി ലണ്ടനിൽ താമസിക്കുന്നുണ്ട് . യാത്ര വിലക്ക് മാറിയ ശേഷം ഇവർക്ക് യാത്ര തുടരാനായുള്ള ക്രമീകരണം ചെയ്തുകൊടുക്കുമെന്ന് എംബസി ഉദ്യോഗസ്ഥർ പറഞ്ഞു .

ഇതിനിടെ രോഗസാധ്യത ഉള്ള വൃദ്ധർ , ശ്വാസ കോശ സംബന്ധമായ അസുഖം ഉള്ളവർ, ചിലതരം അർബുദ രോഗ ബാധിതർ ,എന്നിവയുള്ള വരായ പതിനഞ്ചു ലക്ഷം ആളുകൾക്ക് വരുന്ന മൂന്നു മാസത്തേക്ക് വീടിനു വെളിയിൽ ഇറങ്ങരുത് എന്നാവശ്യപ്പെട്ടുകൊണ്ട് സർക്കാർ കത്തുകൾ അയച്ചിരിക്കുകയാണ് .ഇവർക്ക് ആവശ്യത്തിനുള്ള മരുന്നും ഭക്ഷണവും , ലഭ്യമാക്കുവാൻ പ്രാദേശിക ഹബ്ബുകൾ രൂപീകരിക്കുവാനും സൈന്യത്തിലെ ഏറ്റവും മികച്ച ആസൂത്രണ വിദഗ്ധരുടെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കാക്കുവാനും സർക്കാർ തീരുമാനമെടുതിട്ടുണ്ട് .

കുടുംബം കൂടെയില്ലാത്ത ഒറ്റയ്ക്ക് താമസിക്കുന്നവർക്കും ഈ സഹായം ലഭിക്കും .എന്നാൽ കോവിഡിനെ പിടിച്ചു കെട്ടാൻ സർക്കാർ നൽകുന്ന നിർദേശങ്ങൾ കർശനമായി ആളുകൾ പാലിച്ചില്ല എങ്കിൽ കൂടുതൽ കടുത്ത തീരുമാനങ്ങളിലേക്ക് പോകുവാൻ സർക്കാർ നിർബന്ധിതമാകും എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു .

റിപ്പോര്‍ട്ട്: ഷൈമോൻ തോട്ടുങ്കൽ