ഫരീദാബാദ് രൂപത ഫാമിലി അപ്പോസ്തലേറ്റ് വെബിനാർ സംഘടിപ്പിച്ചു
Sunday, May 24, 2020 9:06 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപത ഫാമിലി അപ്പോസ്തലേറ്റിന്‍റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി സംഘടിപ്പിച്ച ഷട്ട് ഡൗൺ ക്രൈസിസ് വെബിനാർ വൻ വിജയം. ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ബെന്നി പാലാട്ടി എന്നിവർ വെബിനാറിന് നേതത്വം നൽകി.

ഷട്ട്ഡൗൺ കാലഘട്ടത്തിൽ മാതാപിതാക്കൾ നേരിടുന്ന വലിയ പ്രതിസന്ധിയാണ് കുട്ടികളുടെ പെരുമാറ്റം, ഓൺലൈൻ ഇടപെടൽ, പഠനം, ശാരീരിക- മാനസിക ആരോഗ്യം, ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഷട്ട്ഡൗൺ കാലത്ത് ഉടലെടുക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും സംശയങ്ങൾക്ക് മറുപടി നൽകാനും ആയി 15 വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വിദഗ്ധർ ആശയങ്ങൾ പങ്കുവച്ചു.

മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ഈ മഹാമാരിയുടെ കാലഘട്ടത്തിൽ മക്കളെ ആത്മീയമായി ശക്തിപ്പെടുത്തി, അവരെ ആത്മീയമായി അനുധാവനം ചെയ്യുക എന്നത് സഭയുടെയും മാതാപിതാക്കളുടെയും പ്രധാനപ്പെട്ട ഉത്തരവാദിത്വം ആണെന്ന് ആർച്ചുബിഷപ്പ് പറഞ്ഞു. തുടർന്നു പ്രസംഗിച്ച മുൻ സുപ്രീം കോർട്ട് ജഡ്ജി കുര്യൻ ജോസഫ്, ഒരു വിശിഷ്ട വ്യകതിയിൽ നിന്നും ലഭിച്ച സമ്മാനം എത്ര ചെറുതാണെങ്കിലും അതു നൽകിയ ആ വിശിഷ്ട വ്യക്തിയോടുള്ള നമ്മുടെ ആദരവു നിമിത്തം നാം അതിനെ കാത്തു സൂക്ഷിക്കുന്നതു പോലെ മക്കളെ ദൈവത്തിന്‍റെ സമ്മാനമായി കണ്ട് അവർക്ക് എന്ത് കുറവുകൾ ഉണ്ടെങ്കിലും മാതാപിതാക്കൾ അവരെ അനുധാവനം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു.

ഫാ. ബെന്നി പാലാട്ടി, ഡിവൈഎസ്പി ബിജോ അലക്സാണ്ടർ , എറണാകുളം അങ്കമാലി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. അഗസ്റ്റിൻ കലേലി, ഫാ.റോബർട്ട് ,ഡോ. റോസ് ജോസ് , ഡോ. ഗീത മരിയ, ജോജു ചിറ്റിലപ്പിള്ളി, ഐപിസി ഇന്ത്യ മാനേജിംഗ് ഡയറക്ടർ ടോണി ചാഴൂർ തുടങ്ങി നാല് രാജ്യങ്ങളിൽ നിന്നുള്ള 15 വിദഗ്ധർ വെബിനാറിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.

കുടുംബങ്ങളുടെ വെല്ലുവിളികൾ, കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ, ഷൗട്ട് ഡൗണും കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളും സ്കൂളും പഠനവും സാദ്യധകളും തുടങ്ങിയ നിരവധി വിഷയങ്ങൾ വെബിനാറിൽ ചർച്ച ചെയ്യപ്പെടുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.

ഞായർ ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിച്ച വെബിനാർ വൈകിട്ട് ഏഴ് മണിയോടെയാണ് അവസാനിച്ചത്. സൂം ആപ്പിലൂടെ നടന്ന ഇതിന്‍റെ ലൈവ് സ്ട്രീമിംഗ് "വീടും വിദ്യാലയവും" എന്ന യൂട്യൂബ് ചാനലിൽ ഉണ്ടായിരുന്നു. നൂറു കണക്കിന് ആളുകൾ ഈ വെബിനാർ തൽസമയം കാണുകയും അവരുടെ ചോദ്യങ്ങളും വിലയിരുത്തലുകളും ലൈവ് ആയി അവതരിപ്പിക്കുകയും ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്