ലണ്ടൻ: വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചുവന്നിരുന്ന യുകെയിൽനിന്നും കേരളത്തിലേക്കുള്ള വിമാന സർവീസ് നിർത്തലാക്കിയ നടപടി യുകെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ അടിയന്തിര ഘട്ടങ്ങളിലെങ്കിലും നേരിട്ട് നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യുകെ മലയാളികൾ.
രാജ്യത്തിലെ ഇതര അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇറങ്ങേണ്ടിവരുന്ന മലയാളി യാത്രികർ പച്ചയായി ചൂഷണം ചെയ്യപ്പെടുന്ന വാർത്തകൾ രാജ്യാന്തര തലത്തിൽത്തന്നെ നിരന്തരം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, യകെയിൽനിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിച്ചുകൊണ്ട്, യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങൾക്കും മനുഷ്യത്വ രഹിതമായ പകൽകൊള്ളകൾക്കും പരിഹാരം ഉണ്ടാക്കണമെന്ന് യുക്മ ദേശീയ സമിതി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട അടിയന്തിര നിവേദനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി, കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർക്ക് യുക്മ നൽകിക്കഴിഞ്ഞു. തുടക്കത്തിൽ വന്ദേഭാരത് മിഷൻ വിമാന സർവീസുകൾ കൊച്ചിയിലേക്കും നേരിട്ടുള്ള സർവീസുകൾ നടത്തിയിരുന്നു. എയർ ഇന്ത്യക്ക് തികച്ചും ലാഭകരം ആയിരുന്ന പ്രസ്തുത സർവ്വീസുകൾ പൊടുന്നവെ നിറുത്തിയതിൽ ഇതര സംസ്ഥാന ലോബികൾക്കുള്ള പങ്കും തള്ളിക്കളയാനാവില്ല.
യുകെയിൽനിന്നും ഡൽഹി വിമാനത്താവളത്തിലോ, മറ്റ് ഏതെങ്കിലും ഇന്ത്യൻ അന്താരാഷ്ട്ര ടെർമിനലുകളിലോ എത്തുന്ന യാത്രികരിൽ ആർക്കെങ്കിലും കോവിഡ് പോസിറ്റിവ് ആണെന്ന് എത്തിച്ചേർന്നശേഷം പരിശോധനയിൽ തെളിഞ്ഞാൽ, സഹയാത്രികരും ക്വാറന്റീൻ ചെയ്യേണ്ടി വരുന്നത്, അപ്രതീക്ഷിതമായി യാത്രികർക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ ഏറെ വലുതാണ്. കോവിഡ് ഉണ്ടെന്ന് സ്ഥിതീകരിക്കപ്പെട്ട യാത്രക്കാരന്റെ മൂന്ന് നിര മുന്നോട്ടും മൂന്ന് നിര പിന്നോട്ടും യാത്ര ചെയ്യുന്ന സഹ യാത്രക്കാരാണ് ഈ വിധം ക്വാറന്റീനിൽ പോകേണ്ടി വരുന്നത്. അപ്രതീക്ഷിതമായി രണ്ടാഴ്ചകൾ അധികമായി നഷ്ട്ടപ്പെടുന്നതിനൊപ്പം കുറഞ്ഞത് അരലക്ഷം രൂപയോളമാണ് ഇതിനായി മാത്രം ഒരു പ്രവാസിയും നൽകേണ്ടി വരുന്നത്.
ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇവിടുത്തെ എയർപോർട്ടിൽ, അരമണിക്കൂറിനുള്ളിൽ ഫലം അറിയാൻ കഴിയുന്ന കോവിഡ് പരിശോധന നടത്തിയാൽ മാത്രം യാത്ര ചെയ്യുവാൻ അനുമതി നൽകുന്ന രീതിയിലൂടെ നിലവിലുള്ള അശാസ്ത്രീയമായ നടപടികളെ മറികടക്കാവുന്നതാണെന്ന് യുക്മ ചൂണ്ടിക്കാണിക്കുന്നു. ഇതിനെല്ലാമുപരി, കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കുകവഴി ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് യുക്മ ദേശീയ നിർവാഹക സമിതി അഭ്യർഥിക്കുന്നു.
ലോക്ക്ഡൗണ് മാറ്റുവാൻ മാസങ്ങൾ തന്നെ വേണ്ടിവരുമെന്ന സാഹചര്യമാണ് യുകെയിൽ നിലവിലുള്ളത്. നിയന്ത്രിതമായ യാത്രാ വിലക്കുകൾ നിലനിൽക്കുന്നതിനാൽ, ഹീത്രോ വിമാനത്താവളത്തിൽനിന്നും യുകെയുടെ വടക്കൻ മേഖലകളിലേക്ക് എത്തിച്ചേരുവാൻ ടാക്സി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിമിതമായതിനാൽ, കേരളത്തിൽനിന്നും ലണ്ടനിലേക്കെന്നപോലെ, രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും മാഞ്ചസ്റ്ററിലേക്കും, ബർമിംഗ്ഹാമിലേക്കും കൂടി വിമാന സർവീസുകൾ അനുവദിക്കുന്ന കാര്യം മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആദ്യ നിവേദനത്തിൽ തന്നെ യുക്മ കേന്ദ്ര മന്ത്രിയോട് അഭ്യർഥിച്ചിരുന്നു.
കോവിഡ് പ്രതിസന്ധി മുതലെടുത്തുകൊണ്ട് മലയാളികൾ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കുവാൻ ബഹുജന പങ്കാളിത്തത്തോടെ കൂടുതൽ പ്രതിഷേധ പരിപാടികളുമായി യുക്മ മുന്നിട്ടിറങ്ങുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.