വിദ്യാഭ്യാസ പ്രവർത്തകൻ, സ്വതന്ത്ര ചിന്തകൻ, മികച്ച സംഘാടകൻ, എഴുത്തുകാരൻ, ദേശസ്നേഹി, ബഹുഭാഷാ പണ്ഡിതൻ, വാഗ്മി എന്നീ നിലകളിൽ പ്രതിഭയുടെ പ്രകാശം പ്രസരിപ്പിച്ചു കൊണ്ടിരുന്ന അപൂർവവ്യക്തിയായിരുന്നു റവ. ഡോ. ആന്റണി നിരപ്പേൽ. വൈവിധ്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടേയും മേഖലകളിൽ അടിപതറാതെ സഞ്ചിരിച്ചിരുന്ന കർമ്മയോഗി. സന്പൽസമൃദ്ധിയിലും വിദ്യാഭ്യാസത്തിലും മുന്നിട്ടുനിൽക്കുന്ന, ധാരാളം വൈദികരും, കന്യാസ്ത്രീകളും ഉണ്ടായിട്ടുള്ള ഒരു അനുഗ്രഹീത കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം.
പാശ്ചാത്യ രാജ്യങ്ങളുമായി ഇടപഴകിയ അച്ചന് നമ്മുടെ നാടിന്റെ പോരായ്മകൾ നല്ലത് പോലെ അറിയാമായിരുന്നു. സ്കൂൾ, കോളജ്, ആശുപത്രികൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവ നമ്മുടെ നാട്ടിലും ഉണ്ടാകാൻ അദ്ദേഹം അങ്ങേയറ്റം ആഗ്രഹിച്ചു. അതിനുവേണ്ടി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ഒരു മനുഷ്യായുസിൽ ഒറ്റയ്ക്ക് ചെയ്തു തീർക്കാൻ പറ്റാത്ത പല വലിയ കാര്യങ്ങളും കുറഞ്ഞകാലം കൊണ്ട് അദ്ദേഹം ഭംഗിയായി ചെയ്തു തീർത്തു.
പ്രതിബന്ധങ്ങളെ വളരെയധികം തരണം ചെയ്തിട്ടുള്ള ഒരു വൈദികനായിരുന്നു അദ്ദേഹം. ഏതു പ്രതിസന്ധിഘട്ടങ്ങളിലും യേശുവിന്റെ കരങ്ങൾ നിരപ്പേലച്ചനു ശക്തിയും ബലവും നൽകി. പലരോടും ആലോചിച്ചതിനുശേഷം വളരെ ചിന്തിച്ചു മാത്രമേ അദ്ദേഹം തീരുമാനങ്ങൾ എടുത്തിരുന്നുള്ളൂ. ധീര·ാരുടെ സ്വഭാവവിശേഷമാണിത്.
ധീരനും ധീഷണാശാലിയുമായ ക്രാന്തദർശിയായിരുന്നു അദ്ദേഹം. മതസൗഹാർദ്ദം കാലഘട്ടത്തിന്റെ ഓരാവശ്യമാണെന്ന് വിശ്വസിച്ചിരുന്ന പുരോഹിതനാണ് റവ. ഡോ. ആന്റണി നിരപ്പേൽ, ഒരു മതവിഭാഗക്കാർക്കു വേണ്ടി മാത്രമല്ല അദ്ദേഹം ആശുപ്രതികളും വിദ്യാലയങ്ങളും തുടങ്ങിയത്. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കൈ തുറന്ന് വൻ സംഭാവനകൾ നൽകാനും ഇതരമതവിഭാഗത്തിൽപ്പെട്ടവർ മടി കാണിച്ചിരുന്നില്ല. മതമൈത്രി, മതസഹിഷ്ണത, മതേതരത്വം എന്നീ പദങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗപീഠങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഈ രാജ്യത്തെ പ്രബലമതവിഭാഗങ്ങളെ ഏകോപിച്ച് രൂപീകൃതമായ മാനവ സൗഹൃദവേദിയുടെ ആരംഭം മുതൽ അതിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്ന ഒരു കത്തോലിക്കാ പുരോഹിതനാണ് റവ. ഡോ. ആന്റണി നിരപ്പേൽ. അച്ചനോടൊപ്പം ആ കർമ്മവേദിയിൽ പ്രവർത്തിച്ചിരുന്ന എന്റെ പിതാവ് ഉൾപ്പെടെ മറ്റു പല മഹത് വ്യക്തികളും നിത്യതയിലേക്ക് വിളിക്കപ്പെട്ടു എന്ന കാര്യവും ഞാനിവിടെ ഓർക്കുന്നു.
മാതൃഭാഷയോടൊപ്പം, ഇംഗ്ലീഷ്, ലാറ്റിൻ, സുറിയാനി, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകളിൽ അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിന്. ബഹുഭാഷാ പണ്ഡിതൻ എന്ന നിലയിൽ അദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ധങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യങ്ങളാണ്.
റവ. ഡോ. ആന്റണി നിരപ്പേൽ പള്ളി വികാരിയായി ആനക്കല്ല് ഇടവകയിൽ വരുന്പോൾ, പ്രൈവറ്റായി നാലാം ക്ലാസുവരെ പഠിപ്പിക്കുന്ന ഒരു വിദ്യാലയം മാത്രമാണുണ്ടായിരുന്നത്. നിരപ്പേലച്ചന്റെ അക്ഷീണശ്രമഫലമായി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനീയർ കോളജ് സ്ഥാപിതമാവുകയും വിശുദ്ധ അന്തോണീസിന്റെ അനുഗ്രഹംകൊണ്ട് ഈ ഉന്നതവിദ്യാപീഠം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കയറി കൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ശിഷ്യഗണങ്ങൾ വിവിധ മേഖലകലിൽ സേവനം ചെയ്യുന്നു.
അദ്ദേഹം സ്ഥാപിച്ച മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒന്നിനൊന്നു മെച്ചമായി ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചമായി പരിലസിക്കുന്നു. മഹാത്മാക്കളുടെ ജീവിതം തന്നെയാണല്ലോ അവരുടെ സന്ദേശവും.
അദ്ദേഹത്തിന്റെ ഷഷ്ഠിപൂർത്തി സ്മാരകമായ ധീരോദാത്ത വൈദികൻ എന്ന ഗ്രന്ഥം ദൈവകൃപയാൽ രചിക്കാൻ അനുഗ്രഹം ലഭിച്ചത് ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി ഞങ്ങളുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കുന്ന എന്റെ പിതാവ് കെ.ജെ. വർഗീസ് കൊച്ചുപറന്പിലിനാണ്. അച്ചൻ സ്ഥാപിച്ച സ്കൂളിൽ തന്നെ അധ്യാപികയായി സേവനം ചെയ്യാൻ സാധിച്ചു എന്നുള്ളതും ഒരു അനുഗ്രഹമായി ഞാൻ കാണുന്നു.
നിരപ്പേലച്ചന്റെ പാവനസ്മരണയ്ക്കു മുന്പിൽ ധീരോദാത്ത വൈദികനിൽ നിന്നും ഇവിടെ അൽപം കുറിക്കട്ടെ. പൗരോഹിത്യം അതു പവിത്രമാണ്, ദൈവികമാണ്. അന്ധകാരത്തിൽ അനശ്വരതയുടെ ദീപനാളം അധികാരത്തിന്റെ ചെങ്കോലല്ല; അത് പ്രൗഢിയുടെ കിരീടവുമല്ല. സ്നേഹത്തിന്റെ തുഷാരബിന്ദു; സേവനത്തിന്റെ ശീത മാരുതൻ, രോഗികളിൽ, ദുഃഖിതരിൽ, ദരിദ്രരിൽ, പാവങ്ങളിൽ പാപികളിൽ ആശ്വാസത്തിന്റെ കിരണങ്ങൾ, അല്ലായ്കിൽ കേവലം കരിന്തിരി.
എമിലിൻ ജോണ്, ന്യൂഡൽഹി(മുൻ അധ്യാപിക സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ്)