ജര്‍മനിയില്‍ വാക്സിനെടുക്കാത്തവരുടെ പ്രക്ഷോഭത്തെ തടഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പിഴ
Sunday, January 16, 2022 11:40 AM IST
ബര്‍ലിന്‍: ജര്‍മ്മനിയില്‍ വാക്സിന്‍ വിരുദ്ധ സമരത്തെ എതിര്‍ത്തതിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിഴ വിധിച്ചു.ഡ്രെസ്ഡനില്‍ വാക്സിന്‍ വിരുദ്ധ പ്രതിഷേധക്കാരെ നേരിടുന്നതിലൂടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ലംഘിച്ചതായി ജര്‍മ്മന്‍ പോലീസ് റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് പിഴയടയ്ക്കേണ്ടി വന്നത്. യൂണിവേഴ്സിറ്റി ക്ളിനിക്കിന് മുന്നില്‍ വാക്സിന്‍ വിരുദ്ധ പ്രതിഷേധക്കാരുടെ സംഘത്തെ തടയാന്‍ ശ്രമിച്ച 22 വിദ്യാര്‍ത്ഥികള്‍ക്കാണ് പിഴയൊടുക്കേണ്ടി വന്നത്.

ഇതിനിടെ ജര്‍മനിയില്‍ ഒമിക്രോണ്‍ പിടിമുറുക്കുന്നതിനാല്‍ മരണനിരക്ക് ഉയരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും മരണ നിരക്കും വീണ്ടും ക്രമാതീതമായി വര്‍ദ്ധിക്കുകയാണന്ന് രോഗ നിയന്ത്രണ ഏജന്‍സിയായ ആര്‍കെഐ മേധാവി ലോതര്‍ വീലര്‍ പറഞ്ഞു. അതേസമയം, പുതിയ, കര്‍ശനമായ നിയന്ത്രണങ്ങളും വാക്സിനേഷനുകളും പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹ് പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, കൂടുതല്‍ വ്യാപകമായ ഒമിക്റോണ്‍ വേരിയന്റ് മുമ്പത്തെ പ്രബലമായ വ്യതിയാനം വന്ന ഡെല്‍റ്റയെ പൂര്‍ണ്ണമായും മാറ്റിസ്ഥാപിച്ച് ഒമിക്രോണ്‍ പകര്‍ച്ചയുടെ ശക്തി കൂടുമെന്നും വീലര്‍ പറഞ്ഞു.കഴിഞ്ഞ ആഴ്ചയില്‍ അണുബാധകള്‍ കുത്തനെ ഉയര്‍ന്നതോടെ ~ ജര്‍മ്മനി പാന്‍ഡെമിക്കിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു.

പുതിയ അണുബാധകളുടെ എണ്ണത്തിലൂടെ രാജ്യം കൂടുതല്‍ ഗുരുതരമായ രോഗങ്ങളും മരണങ്ങളും പ്രതീക്ഷിക്കേണ്ടതുണ്ടെന്നും വീലര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ചത്തെ കണക്കില്‍ 92,223 പുതിയ ഇഛഢകഉ19 കേസുകള്‍ രേഖപ്പെടുത്തി, 3.23 ആണ് ആശുപത്രികളിലെ നിരക്ക്. ആശുപത്രി നിരക്ക് 470,6 ഉം മരണങ്ങള്‍ 286 ഉം ആണ്.

ഒമിക്രോണ്‍ മൂലം ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടുമൊരു അണുബാധയ്ക്ക് സാധ്യത കുറവാണെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഒമിക്രോണ്‍ രോഗബാധയില്‍ നിന്ന് 14 മടങ്ങ് സംരക്ഷണം നല്‍കുമെന്ന് ദക്ഷിണാഫ്രിക്കയിലെ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്ററിറ്റ്യൂട്ട് നടത്തിയ ഗവേഷണ പഠനത്തിലാണ് കണ്ടെത്തിയത്. അതേ സമയം ഡെല്‍റ്റ ബാധിച്ചവര്‍ക്ക് നാലു മടങ്ങ് സംരക്ഷണം മാത്രമേ ലഭിക്കുന്നുള്ളൂ എന്നും ഗവേഷകര്‍ പറയുന്നു.

ജോസ് കുമ്പിളുവേലില്‍