ഫാ.ആന്‍റണി കൂട്ടുമ്മേലിന് ജര്‍മന്‍ സഭയുടെ അംഗീകാരം
Sunday, January 23, 2022 11:16 AM IST
ബര്‍ലിന്‍: ജര്‍മ്മനിയിലെ രൂപതകളില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന കത്തോലിക്കാ വൈദികര്‍ക്ക് നല്‍കുന്ന ഗൈസ്ററിലിഷര്‍ റാറ്റ് പദവിയില്‍ മലയാളി വൈദികനും ഇടംപിടിച്ചു. ചങ്ങനാശേരി അതിരൂപതാംഗമായ ഫാ ആന്‍റണി കൂട്ടുമ്മേലിനാണ് ഗൈസ്ററിലിഷര്‍ റാറ്റ് (Geistlicher Rat) പദവി നല്‍കി റേഗന്‍സ്ബുര്‍ഗ് രൂപത ആദരിച്ചത്.

ചങ്ങനാശേരി അതിരൂപതയിലെ മങ്കൊമ്പ് തെക്കേക്കര സെന്‍റ് ജോണ്‍സ് ഇടവകാംഗമായ ഫാ. ആന്റണി കഴിഞ്ഞ 12 വര്‍ഷമായി ജര്‍മനിയില്‍ സേവനം ചെയ്യുന്നു. തെക്കേക്കര കൂട്ടുമ്മേല്‍ തോമസ് അന്നമ്മ ദമ്പതികളുടെ മകനായ ഫാ ആന്‍റണി മാര്‍ ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്തയില്‍ നിന്ന് 2006 ലാണ് വൈദിക പട്ടം സ്വീകരിച്ചത്.

ജര്‍മനിയിലെ റോമന്‍ കത്തോലിക്കാ സഭകളില്‍ ഒരു മുതിര്‍ന്ന സഭാ നേതാവോ സ്ഥാപനമോ, സാധാരണയായി ഒരു ബിഷപ്പോ നേരിട്ട് ഒരു വൈദികന് നല്‍കുന്ന ഒരു ബഹുമതി പദവിയാണ് ഗൈസ്ററിലിഷര്‍ റാറ്റ് അഥവാ സ്പിരിച്വല്‍ കൗണ്‍സില്‍ സ്ഥാനം. വൈദികരുടെ അജപാലന പ്രവര്‍ത്തനത്തെ രൂപതാധികാരികള്‍ വിലയിരുത്തിയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.

കത്തോലിക്കാ പുരോഹിതന്‍ എന്ന നിലയില്‍ ലഭിച്ച ഈ അംഗീകാരത്തിന് ദൈവത്തിനും റൈഗന്‍സ് ബുര്‍ഗ്ബുരൂപതയ്ക്കും സഹപ്രവര്‍ത്തവര്‍ക്കും നന്ദി പറയുന്നതായി ഫാ.ആന്റണി കൂട്ടുമ്മേല്‍ പറഞ്ഞു. ഈ അംഗീകാരം ഇവിടെ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദികര്‍ക്കും, പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതാംഗങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതായും ഫാ. ആന്‍റണി അറിയിച്ചു.

ജോസ് കുമ്പിളുവേലില്‍