ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ക്ക് 2,6 വര്‍ഷം തടവുശിക്ഷ
Sunday, May 1, 2022 10:56 AM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ലോക ടെന്നീസ് ഇതിഹാസവും ജര്‍മന്‍കാരനുമായ ബോറിസ് ബെക്കറെ ലണ്ടന്‍ കോടതി തടവുശിക്ഷയ്ക്ക് വിധിച്ചു. കടംകേറി മുടിഞ്ഞപ്പോള്‍ വായ്പകള്‍ തിരിച്ചടയ്ക്കാതിരിക്കാന്‍ 2.5 ദശലക്ഷം പൗണ്ട് വിലവരുന്ന സ്വത്ത് വകകള്‍ മറച്ചുവെച്ചതിന്‍റെ പേരിലാണ് ശിക്ഷ.രണ്ടു വര്‍ഷവും ആറു മാസവുമാണ് തടവു ശിക്ഷ.സൗത്ത്വാക്ക് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബ്രിട്ടനിലെ ഏറ്റവും സമ്പന്നനായ ഒരു വ്യക്തിയില്‍ നിന്നും ഉയര്‍ന്ന പലിശയ്ക്ക് പണം കടം വാങ്ങുകയും പിന്നീട് അത് തിരിച്ചടക്കാതിരിക്കാന്‍ പാപ്പര്‍ ഹര്‍ജി നല്‍കി രക്ഷപ്പെടാന്‍ ശ്രമിച്ചതുമാണ് ബെക്കര്‍ക്ക് വിനയായത്.24 കേസുകളാണ് ബോറിസ് ബെക്കര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ടതെങ്കിലും അതില്‍ 20 എണ്ണത്തില്‍ അദ്ദേഹം നിരപരാധിയാണെന്ന് കോടതി കണ്ടെത്തി.

വായ്പ തിരിച്ചടയ്ക്കാതിരിക്കാന്‍ 2017~ല്‍ ബെക്കര്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജി ഫയല്‍ ചെയ്യുമ്പോള്‍ ബെക്കറുടെ പേരില്‍ 50 ദശലക്ഷം പൗണ്ടിന്‍റെകടമുണ്ടായിരുന്നു. മാത്രമല്ല ജര്‍മനിയില്‍ 8,25,000 യൂറോ വിലവരുന്ന വസ്തുവും ഒരു ടെക്നോളജി സ്ഥാപനത്തില്‍ 66,000 പൗണ്ടിന്റെ നിക്ഷേപവും ബെക്കര്‍ മറച്ചുവച്ചു.

ഇതു കൂടാതെ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്ത ശേഷം അദ്ദേഹത്തിന്റെ ബിസിനസ് അക്കൗണ്ടില്‍ നിന്ന് 3,90,000 പൗണ്ട് മുന്‍ ഭാര്യ ബാര്‍ബറയുടേതടക്കമുള്ള ഒമ്പത് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കോടതി കണ്ടെത്തി. സ്പെയിനിലെ ദീപായ മയ്യോര്‍ക്കയിലുള്ള ബെക്കറിന്‍റെ ആഡംബര എസ്റ്റേറ്റ് വാങ്ങുന്നതിനായെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

നേരത്തെ കടം വീട്ടാന്‍ ടെന്നീസ് കരിയറില്‍ സ്വന്തമാക്കിയ ട്രോഫികളും ബെക്കര്‍ ലേലത്തിന് വെച്ചിരുന്നു. പതിനേഴാം വയസില്‍ വിംബിള്‍ഡണ്‍ കിരീടം നേടി ചരിത്രം കുറിച്ച ബെക്കര്‍ കരിയറില്‍ നേടിയ മെഡലുകളും കപ്പുകളും വാച്ചുകളും, ഫോട്ടോകളും അടക്കം 82 സാമഗ്രികളാണ് ഓണ്‍ലൈനില്‍ ലേലത്തിന് വെച്ചിരുന്നത്.

ടെന്നീസ് കരിയറില്‍ ആറു ഗ്രാന്‍സ്ളാം കീരീടങ്ങള്‍ ഉള്‍പ്പടെ 49 കീരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് ബെക്കര്‍. പെണ്‍ വിഷയത്തില്‍ ഏറെ തല്‍പ്പരനായ ബെക്കര്‍ അതിന്റെ പേരിലും കോടതി കയറിയിട്ടുണ്ട്. മുന്‍പ് ജര്‍മ്മനിയില്‍ നികുതി വെട്ടിപ്പ് കേസിലും ബോറിസ് ബെക്കര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.