മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി
Wednesday, June 29, 2022 11:26 AM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി. ജി7 ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നതിനാണ് അദ്ദേഹം ജര്‍മനിയിലെത്തിയത്. ഉച്ചകോടിക്കിടെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി.

യു.എ.ഇയില്‍ അദ്ദേഹം മുന്‍ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിക്കുന്നതിനൊപ്പം പുതിയ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും. പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല.

ഇന്ത്യ~യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രതീക്ഷയോടെയാണ് പ്രവാസലോകം കാണുന്നത്. നാലാം തവണയാണ് മോദി യു.എ.ഇ സന്ദര്‍ശിക്കുന്നത്.

ബവേറിയിലെ ഷ്ളോസ് എല്‍മൗവില്‍ ജര്‍മ്മന്‍ പ്രസിഡന്‍സിക്ക് കീഴിലാണ് ജി 7 ഉച്ചകോടി നടന്നത്. ജി7 ഗ്രൂപ്പില്‍ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.

ആതിഥേയ രാജ്യത്തിന് മറ്റ് രാജ്യങ്ങളെ ക്ഷണിക്കാന്‍ കഴിയുമെന്നതിനാല്‍ ഉച്ചകോടിയിലേയ്ക്ക് സുപ്രധാന വിഷയങ്ങളില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയെ കൂടാതെ, ജര്‍മ്മനി അര്‍ജന്‍റീന, ഇന്തോനേഷ്യ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നിവയെയും ക്ഷണിച്ചു.