ഇരട്ടക്കുട്ടികൾ ഉൾപ്പെടെ അഞ്ചംഗ കുടുംബം വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ
Wednesday, October 9, 2019 9:51 PM IST
പ്ലിമത്ത് കൗണ്ടി: മാസ്ച്യുസെറ്റ്സ് പ്ലിമത്ത് കൗണ്ടിയിലെ അഞ്ചംഗ കുടുംബത്തെ വീടിനകത്ത് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്ലിമത്ത് ഡിസ്ട്രിക്റ്റ് അറ്റോർണി തിമോത്തി ക്രൂസ് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ചിൽഡ്രൻസ് ബുക്ക് രചയിതാവ് ജോസഫ് (43) ഭാര്യ ഡിയർ ഡ്ര (40) മൂത്തമകൾ അലക്സിസ് (11) ഇരട്ടക്കുട്ടികളായ നാഥനിയേൽ (11), കാതറിൻ എന്നിവരാണു കൊല്ലപ്പെട്ടത്. ഭാര്യയേയും കുട്ടികളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ജോസഫ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നതെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

സാമ്പത്തിക പ്രശ്നമായിരിക്കാം സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ കുട്ടികളെ സ്കൂളിൽ കൊണ്ടു പോകുന്നതിന് ഇവർ താമസിക്കുന്ന ആമ്പിംഗ്ടൺ കോണേയിൽ എത്തിയ ഒരു കുടുംബാംഗമാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് വീട്ടിലെത്തുമ്പോൾ ജോസഫും മൂന്നു മക്കളും കൊല്ലപ്പെട്ടിരുന്നു. അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഭാര്യ ഡിയഡ്രാക്ക് അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

കുട്ടികളുടെ പുസ്തക രചനയിൽ ഏർപ്പെട്ടിരുന്ന ജോസഫിനു പ്രത്യേക സാമ്പത്തിക വരുമാനമൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു. 2017–ൽ പ്രസിദ്ധീകരിച്ച മൂന്നാം പുസ്തകം ആമസോൺ വഴി വിൽപന നടത്തിയിരുന്നുവെങ്കിലും കാര്യമായ വരുമാനം ലഭിച്ചിരുന്നില്ലെന്നും എന്‍റെ സ്വപ്നങ്ങൾ പൂവണിയണമെങ്കിൽ കൂട്ടുകാരുടേയും കുടുംബാംഗങ്ങളുടേയും സഹകരണം ആവശ്യമാണെന്നും ജോസഫ് ഫെയ്സ് ‌ബുക്കിൽ കുറിച്ചിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ