ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ ഒക്ടോബർ സമ്മേളനം 6 ഞായർ വൈകീട്ട് നാലിന് സ്റ്റാഫറ്ഡിലെ ദേശി ഇന്ത്യൻ റസ്റ്റൊറന്റിൽ സമ്മേളിച്ചു. കൂടിവന്ന ഏല്ലാവർക്കും സ്വാഗതം ആശംസിച്ചുകൊണ്ട് മണ്ണിക്കരോട്ട് ഹൃസ്വമായി സംസാരിച്ചു. അതോടൊപ്പം സമ്മേളനത്തിൽ ആദ്യമായി സംബന്ധിച്ച സുകുമാരൻ നായരെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു.
ഇൻഡോ അമേരിക്കൻ പ്രസക്ലബിനെ പ്രതിനിധീകരിച്ച് സന്നിഹിതരായവർ ഹൂസ്റ്റണിൽ നടക്കാൻപോകുന്ന കണ്‍വൻഷനെക്കുറിച്ച് വിവരങ്ങൾ നൽകി. സമ്മേളനത്തിൽ സാമൂഹ്യ-സാംസ്കാരിക, സാഹിത്യം മുതലായ വിവിധ വിഭാഗങ്ങളിൽ ഒൗന്നത്യം നേടിയവർക്ക് പുരസ്കാരങ്ങൾ നൽകി ആദരിക്കുമെന്ന് പ്രതിനിധികൾ അറിയിച്ചു.
എ.സി. ജോർജ് ആയിരുന്നു മോഡറേറ്റർ. തുടർന്ന് ജോർജ് പുത്തൻകുരിശ് ’ചൈനയുടെ ഹൃദയത്തിലൂടെ’ എന്ന സഞ്ചാര സാഹിത്യം അവതരിപ്പിച്ചു. 14-ദിവസത്തെ ചൈനയിലെ യാത്രയെക്കുറിച്ചുള്ള വിവരണം. കണ്ട സ്ഥലങ്ങളുടെ വിവരണങ്ങളിൽ സ്ഥലങ്ങളുടെ ചരിത്രപശ്ചാത്തലവും മാറിവരുന്ന രാഷ്ട്രിയ വ്യവസ്ഥിതികളുമെല്ലാം ഉൾപ്പെടുത്തിയത് സഞ്ചാരസാഹിത്യത്തെ കൂടുതൽ ജിജ്ഞാസാജനകവും ഉത്ക്കണ്ഠാഭരിതവുമാക്കാൻ സഹായിച്ചു.
മാത്രമല്ല, ചൈനാസന്ദർശനത്തിനു പോകുന്നവർക്കുവേണ്ട ഉപദേശങ്ങളും മാർഗനികിർദ്ദേശങ്ങളും നൽകാനും ലേഖകൻ മറന്നില്ല. അദ്ദേഹത്തിന്റ് ഇ സഞ്ചാരസാഹിത്യം വായിക്കാൻ താൽപര്യമുള്ളവർക്ക് ഇമലയാളിയിൽ വായിക്കാവുന്നതാണ്. ഒരു നോവൽപോലെ വായിച്ചുപോകാവുന്ന ആഖ്യാന ശൈലി.
ജോസഫ് തച്ചാറ വഞ്ചന എന്ന കഥ അവതരിപ്പിച്ചു. വളരെ ചെറുപ്രായത്തിൽതന്നെ ഒരു കുട്ടിയിൽ ഉണ്ടായ അപക്വമായ ചിന്തകളെ ചുറ്റിപ്പറ്റിയായിരുന്നു കഥ. വീട്ടിലെ ജോലിക്കാരിയായ ജാനുവിനോടു തോന്നുന്ന പ്രണയവും അവളെ വിവാഹംകഴിക്കാൻ വരുന്ന അവന്റെ സങ്കൽപ്പത്തിലെ ക്രൂരനായ പട്ടാളക്കാരനോടു തോന്നുന്ന അമർഷവും ഒക്കെ പലരുടെയും ബാല്യകാല ചപലതകളുടെ ചുരുളഴിക്കാൻ പ്രേരകമായി തോന്നി.
പൊതുചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. പൊന്നു പിള്ള, എ.സി. ജോർജ്, ജോണ്‍ കുന്തറ, നൈനാൻ മാത്തുള്ള, ചാക്കൊ മുട്ടുങ്കൽ, തോമസ് തയ്യിൽ, ടോം വിരിപ്പൻ, ജോസഫ് തച്ചാറ, ടി.എൻ. സാമുവൽ, ഈശൊ ജേക്കബ്, സൈമൻ വാളാശ്ശേരി, സുരേഷ് രാമകൃഷ്ണൻ, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക്:
മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221
ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217
റിപ്പോർട്ട്: ജോർജ് മണ്ണിക്കരോട്ട്