പ്രളയ ദുരന്തത്തിലെ സഹായ ഹസ്തം: ഏഞ്ചലക്കും വിശാഖിനും പ്രസ് ക്ലബ് അവാര്‍ഡ്
Wednesday, October 16, 2019 2:37 PM IST
എഡിസന്‍, ന്യുജഴ്‌സി: കേരളത്തില്‍ മഹാ പ്രളയം ഉണ്ടായപ്പോള്‍ പ്രസ് ക്ലബ് രൂപം കൊടുത്ത വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഒറ്റപ്പെട്ടു പോയ ആയിരങ്ങള്‍ക്കാണു തുണയായത്. മരണത്തെ മുഖാമുഖം കണ്ട ആയിരങ്ങള്‍ സഹായം തേടി ഈ ഗ്രൂപ്പിലേക്കു സന്ദേശം അയച്ചു കൊണ്ടിരുന്നു. അത് കേരളത്തിലെ മാധ്യമങ്ങള്‍ക്കും അധിക്രുതര്‍ക്കും കയ്യോടെ എത്തിക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തൂവാന്‍ സഹായിക്കുകയുമായിരുന്നു ഗ്രൂപ്പ് ചെയ്തത്. പ്രസ് ക്ലബിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റ്വും മികച്ച പ്രവര്‍ത്തനവും ഇതായിരുന്നുവെന്നു പറയാം.

രക്ഷപ്പെട്ട ആയിരങ്ങളാണു നന്ദി പറഞ്ഞ് മറുപടി അയച്ചത്. കേരളത്തില്‍ ഇരുന്നു ചെയ്യാവുന്നതിലും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ പ്രസ് ക്ലബിനായി. അന്ന് രാപകലില്ലാതെ അധ്വാനിച്ചവരായിരുന്നു യുവ നിരയിലെ വിശാഖ് ചെറിയാനും ഏഞ്ചല ഗൊരാഫിയും. പ്രളയം കഴിഞ്ഞപ്പോള്‍ കൊല്ലം കലക്ടര്‍ ശ്രീനിവാസന്‍ നന്ദിയുമായി കുറിപ്പിട്ടു. വൈകാതെ ഗ്രൂപ്പ് പിരിച്ചു വിട്ടു.

വിശാഖും ഏഞ്ചലയും ഇക്കാര്യങ്ങളെല്ലാം മറന്നുവെങ്കിലും പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര മറന്നില്ല. പ്രസ് ക്ലബ് സമ്മേളനത്തില്‍ എല്ലാവരെയും അമ്പര്‍പ്പിച്ചു കൊണ്ട് മധു ഇരുവര്‍ക്കും പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നല്കി അവരെ ആദരിച്ചു. അത് തികച്ചും ഒരു ഷോക്കായിരുന്നുവെന്ന് ഐ.ടി. പ്രൊഫഷണലും കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ പി.ആര്‍.ഒയുമായ വിശാഖ്. അവാര്‍ഡ് ഉണ്ടെന്നറിഞ്ഞെങ്കില്‍ സമ്മേളനത്തിനു വരില്ലായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ വിശാഖിന്റെ ട്രിവാന്‍ഡ്രം: ലെറ്റ് അസ് മെയ്ക്ക് ഔര്‍ സിറ്റി ദി ബെസ്റ്റ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ അരു ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. പ്രളയം തുടങ്ങിയപ്പോള്‍ ഒപ്പമുണ്ട് തിരുവനന്തപുരം എന്ന പേജ് തുടങ്ങി ദുരിതാശ്വാസത്തിനുള്ളവസ്തുക്കള്‍ സമാഹരിക്കുന്നതിനു സഹായിച്ചു.

അപ്പോഴാണു ജപ്പാനിലുള്ള ടിബി കുരുവിള ആലുവയില്‍ ഒരു തുരുത്തില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ആരാഞ്ഞത്. മറ്റു പലതും പോലെപ്രസ് ക്ലബിന്റെ വാട്ട്‌സാപ് ഗ്രൂപ്പും പ്രഹസനം എന്നാണു കരുതിയത്. പ്രസിഡന്റ് മധുവുമായി ബന്ധപ്പെട്ടു. ആലുവയിലെ കാര്യം ഗ്രുപ്പില്‍ ഷെയര്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതായി മധു അറിയിച്ചു. എന്തായാലും മൂന്നു നാലു മണിക്കൂറിനുള്ളില്‍ അവരെ രക്ഷിക്കാന്‍ ബോട്ടുകളെത്തി. ഗ്രൂപ്പ് പ്രഹസനമല്ലെന്നു വ്യക്തമായി.

അതോടെ സജീവമായ പ്രവര്‍ത്തനമായി. ഗ്രൂപ്പില്‍ മെസേജ് ഇടുന്നവരുടെ വിവരം അധികൃതര്‍ക്ക് കൈമാറിക്കൊണ്ടിരുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി.ഗ്രൂപ്പ് നിര്‍ത്തിയിട്ടും ഇക്കാര്യങ്ങളെല്ലാം പ്രേമചന്ദ്രന്‍ എംപിയെ മധു അറിയിക്കുകയും അദ്ദേഹം അത് പരാമര്‍ശിക്കുകയും വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു. ചെറിയ കാര്യം പോലും എത്ര പ്രധാനമാണെന്നു അപ്പോള്‍ തോന്നുകയും ചെയ്തു.

ഇന്ത്യനാപോലിസില്‍ താമസിക്കുന്ന വിശാഖ് വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. വിര്‍ജിനിയയില്‍ ഐടി രമഗത്ത് പ്രവര്‍ത്തിക്കുന്നു. അനു തോമസ് ആണു ഭാര്യ. മകള്‍ ആന്‍ എലിസബത്ത്.

മിക്കവാറുമെല്ലാ കലാവേദികളിലും ഏഞ്ചലാ ഗൊരാഫിയുടെ പേര് കേട്ടിരിക്കും. സൗന്ദര്യ മത്സരമുള്ളിടത്ത് പ്രത്യേകിച്ചും. സൗന്ദര്യറാണിമാരെ കിരീടമണിയിക്കാനും ഒരു മുന്‍ സൗന്ദര്യറാണി തന്നെ വേണമല്ലോ. ഗൊരാഫി എന്ന പേര് ആംഗ്ലോ ഇന്ത്യനോ മറ്റോ ആണെന്നു കരുതിയെങ്കില്‍ തെറ്റി. കോട്ടയം മൂലേടം സ്വദേശി. പിതാവ് സുരേഷ് ഗൊരാഫി. ജോറഫി എന്ന പേര് പരിണമിച്ച് ഗൊരാഫി ആയി.

ഫോമ യൂത്ത് പ്രതിനിധിയായി എതിരില്ലാതെ വിജയിച്ച ഏഞ്ചല ഗൊരാഫിയുടെ നോവല്‍ ആമസോണില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു.നോവല്‍ ഇംഗ്ലീഷില്‍ ബ്യൂട്ടിഫുള്‍ തോട്‌സ്.

പിതാവ് സുരേഷ് ഗൊരാഫി വാഷിംഗ്ടണ്‍ സ്‌റ്റേറ്റിലെ സിയാറ്റിലില്‍ മുന്‍ ഫോമ പ്രസിഡന്റ് ജോണ്‍ ടൈറ്റസിന്റെ കമ്പനിയായ എയ്‌റോ കണ്‍ട്രോള്‍സില്‍ ഉദ്യോഗസ്ഥനാണ്. നാലു പതിറ്റാണ്ടായി അമേരിക്കയിലായിട്ട്. അമ്മ ലത കുമരകം വടക്കത്ത് ജേക്കബിന്റെ പുത്രി. അധ്യാപികയാണ്. ഇളയ സഹോദരന്‍ അലന്‍ തോമസ് കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി.

ഏഞ്ചല 2014ല്‍ വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് മിസ് ഇന്ത്യാ ആയിരുന്നു. ആ വര്‍ഷം മിസ് ഇന്ത്യാ യുഎസ്എ മത്സരത്തില്‍ മിസ് പോപ്പുലര്‍ ആയി. 2016ല്‍ മിസ് ഓബേണ്‍ വാഷിംഗ്ടണ്‍ ആയും തെരെഞ്ഞെടുക്കപ്പെട്ടു. കമ്യൂണിക്കേഷനില്‍ ബാച്ചിലര്‍ മാസ്റ്റര്‍ ബിരുദങ്ങളുള്ള ഏഞ്ചല പ്രമുഖ പത്രങ്ങള്‍ക്കുവേണ്ടി ഡിജിറ്റല്‍ സ്‌പെഷലിസ്റ്റായി പ്രവര്‍ത്തിക്കുന്നു. നര്‍ത്തകിയും കോറിയോഗ്രാഫറുമാണ്. ഏതാനും ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചു.