ലാന ദേശീയ സമ്മേളനം; ജേക്കബ് പുന്നൂസ് ഐപിഎസ് മുഖ്യാഥിതി
Tuesday, October 22, 2019 9:54 PM IST
ഡാളസ് : ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ 11-മതു ദേശീയ സമ്മേളനത്തിനു തിരി തെളിയുവാൻ ഇനിയും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഡാളസിൽ, സെക്രട്ടറി ജോസൻ ജോർജിന്‍റെ നേതൃത്വത്തിൽ സമ്മേളനവിജയത്തിനായുള്ള ക്രമീകരണങ്ങൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു.

ലാന ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ഓച്ചാലിൽ, ലാന കൺവെൻഷൻ ചെയർമാൻ എബ്രഹാം തെക്കേമുറി, എം.എസ്. ടി. നമ്പൂതിരി തുടങ്ങിയ പ്രഗത്ഭരായ മുൻ നേതൃത്വത്തിന്റെ ഉപദേശങ്ങളും അഭിപ്രായങ്ങളും യഥാസമയങ്ങളിൽ പ്രയോജനപ്പെടുത്തി ഡാളസിലെ സമാനമനസ്കരായ സാഹിത്യ സ്നേഹികളും കലാകാരന്മാരും തങ്ങളുടെ നിരന്തരമായ
സഹകരണത്തിന്‍റേയും സമർപ്പണത്തിന്‍റേയും പരിണിത ഫലമായി സമ്മേളനംഏവർക്കും അവിസ്മരണീയമായ ഒരനുഭവമാക്കിമാറ്റും എന്നതിൽ തർക്കമില്ല.

ഈ വർഷത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്നത് മുൻ കേരള ഡിജിപി
ജേക്കബ് പുന്നൂസ് ആണ്. നവംബർ ഒന്നിന് വൈകുന്നേരം ആറിന് ഡി. വിനയചദ്രൻ നഗറിൽ ലാന സമ്മേളനത്തിന് തിരി തെളിയുന്പോൾ തുടർന്നുള്ള രണ്ടു ദിവസങ്ങൾ
നോർത്ത് അമേരിക്കയിലും കാനഡയിലും നിന്നും എത്തിച്ചേരുന്ന പ്രഗത്ഭരും പ്രശസ്തരുമായ മലയാള സാഹിത്യ പ്രവർത്തകർ നയിക്കുന്ന ചർച്ചകളും പഠന ശിബിരങ്ങളും
ഉണ്ടായിരിക്കും.

വെള്ളിയാഴ്ച വൈകിട്ട് ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഡോ. എ.പി. സുകുമാർ, ഡോ. എൻ.പി. ഷീല, എബ്രഹാം തെക്കേമുറി, തമ്പി ആന്റണി തുടങ്ങി പ്രശസ്തരായ നോവലിസ്റ്റുകൾ നയിക്കുന്ന നോവൽ സാഹിത്യ ചർച്ചയും തുടർന്നു ബിന്ദു ടിജി, സന്തോഷ് പാലാ എന്നിവർ നേതൃത്വം നൽകുന്ന 'കാവ്യാമൃതം' എന്ന കവിയരങ്ങിൽ ലാനയിലെ പ്രഗത്ഭരായ കവികൾ
തങ്ങളുടെ കവിതകൾ അവതരിപ്പിക്കും.

രണ്ടാം ദിവസം കെ.കെ. ജോൺസൺ, നിർമല ജോസഫ് എന്നിവർ നയിക്കുന്ന 'ചെറുകഥയുടെ വായനാനുഭവം ' അവതരണവും ചർച്ചയും ഉണ്ടായിരിക്കും. തുടർന്നു ജെയിംസ് കുരീക്കാട്ടിൽ , അബ്ദുൾ പുന്നയൂർക്കുളം എന്നിവർ അവതരിപ്പിക്കുന്ന പുസ്തക പരിചയം / പുസ്തക പ്രകാശനം നടക്കും.

ഈ വർഷത്തെ സമ്മേളനത്തിന്‍റെ മറ്റൊരു പ്രത്യേകത 'ഭാഷയും സംസ്കാരവും ഞാനും ', പുതു തലമുറയിലെ എഴുത്തുകാരെ ഉൾപ്പെടുത്തി ജെയ്ൻ ജോസഫ് , ജയന്ത് കാമിച്ചേരി എന്നിവർ നയിക്കുന്ന സാഹിത്യ ചർച്ചയാണ്. അമേരിക്കയിൽ ബെസ്റ്റ് സെല്ലെർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിരവധി ഇംഗ്ലീഷ് നോവലുകളുടെ കർത്താവായ കിഷൻ പോൾ, അറിയപ്പെടുന്ന യുവ എഴുത്തുകാരി ആരതി വാരിയർ, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ( ഓസ്റ്റിൻ) മലയാളം അധ്യാപികയായ ഡോ. ദർശന എസ്. മനയത്തു തുടങ്ങിയ പ്രഗത്ഭ വ്യക്തികൾ

യോഗത്തിൽ പങ്കെടുത്തു സംസാരിക്കും.

തുടർന്നു നടക്കുന്ന മാധ്യമ സമ്മേളനത്തിൽ 'മലയാളികളുടെ ദൈനംദിന ജീവിതത്തിൽ മാധ്യമങ്ങളുടെ സ്ഥാനം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഗത്ഭരായ
മാധ്യമ പ്രവർത്തകർ പ്രേക്ഷകരോട് സംവദിക്കും. പ്രശസ്ത മാധ്യമ പ്രവർത്തകനും സംഘാടകനും ഭാഷാസ്നേഹിയുമായ ജെ. മാത്യൂസ് ചർച്ചകൾക്ക് നേതൃത്വം നൽകും.

മണ്മറഞ്ഞ പ്രശസ്ത കവിയും തത്വചിന്തകനുമായ ഡി. വിനയചന്ദ്രന്‍റെ സ്നേഹസ്മരണാര്ഥം ഈ ലാന സമ്മേളന വേദിയെ 'ഡി. വിനയചന്ദ്രൻ നഗർ ' എന്ന്
നാമകരണം ചെയ്തിരിക്കുന്നു. പ്രഗത്ഭനായ അധ്യാപകനും നിസ്വാർത്ഥനായ മനുഷ്യസ്നേഹിയും ആയിരുന്ന ശ്രീ. വിനയചന്ദ്രൻ, ലാനയുടെ മുൻകാല സമ്മേളങ്ങളിൽ
പങ്കെടുക്കുകയും തുടർന്നുള്ള കാലങ്ങളിൽ ലാനയുടെ ഉറ്റ സുഹൃത്തും ഉപദേഷ്ടാവും അഭ്യുദേയകാംക്ഷിയും ആയിരുന്നു എന്ന വസ്തുത നന്ദിയോടെ സ്മരിക്കുന്നു.
ഡി. വിനയചന്ദ്രൻ സ്മാരക പ്രഭാഷണം ഡോക്ടർ എം. വി. പിള്ള നിർവഹിക്കും.

തിരഞ്ഞെടുക്കപ്പെട്ട കൃതികൾക്കുള്ള ലാന അവാർഡുകൾ വിതരണം ചെയ്യുന്നതോടൊപ്പം 'ഭാഷക്കൊരു വാക്ക് ' സമർപ്പിച്ചവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട
പുതിയ വാക്കുകൾ വേദിയിൽ വിളംബരം ചെയ്യുന്നതാണ്.

ശനിയാഴ്ച വൈകിട്ട് ആറിന് ലാനയുടെ സമാപന സമ്മേളനത്തിനു ശേഷം 'കേരള പിറവി ' ആഘോഷിക്കും. കേരളീയ വേഷവിധാനത്തിൽ എത്തിച്ചേരുന്ന
സുന്ദരികളിൽ നിന്നും 'മലയാളി മങ്ക'യെ കണ്ടുപിടിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം പ്രേമ ആന്‍റണി സസന്തോഷം ഏറ്റെടുത്തു കഴിഞ്ഞു.

ഞായറാഴ്ച രാവിലെ ലാനയുടെ പ്രധിനിധി സമ്മേളനവും തുടർന്നു ലാനയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. ഉച്ച ഊണിനു ശേഷം
ജേക്കബ് പുന്നൂസുമായി സമകാലിക സാമൂഹ്യ സാംസ്‌കാരിക വിഷയങ്ങളെ മുൻനിർത്തി ഒരു സമഗ്ര ചർച്ചയ്ക്കും ലാന വേദിയൊരുക്കും.

ഡാളസിൽ നടക്കാനിരിക്കുന്ന അറ്റ് ലാന സമ്മേളനത്തിന്‍റെ സമഗ്ര വിജയത്തിനായി ലാനയുടെ എല്ലാ അഭ്യുധേയകാംക്ഷികളെയും ഭാഷാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് : ജോൺ മാത്യു ( പ്രസിഡന്‍റ് ) 281-815-5899 , ജോസൻ ജോർജ് ( സെക്രട്ടറി ) 469-767-3208, ജോസ് ഓച്ചാലിൽ ( ട്രസ്റ്റി ബോർഡ് ചെയർമാൻ ) 469-363-5642., എബ്രഹാം തെക്കേമുറി (കൺവെൻഷൻ ചെയർ പേഴ്സൺ ) 469-222-5521.