ഇല്ലിനോയിയിൽ ജനങ്ങൾ പുറത്തിറങ്ങന്നതിന് വിലക്ക്
Monday, March 23, 2020 5:30 PM IST
ഷിക്കാഗോ: കൊറോണ വൈറസിന്‍റെ വ്യാപനം പ്രതിരോധിക്കുന്നതിന് ഇല്ലിനോയി സംസ്ഥാനത്തെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ഗവർണറുടെ ഉത്തരവ് മാർച്ച് 23 മുതൽ നിലവിൽ വന്നു. ഏപ്രിൽ ഏഴുവരെയാണ് ഉത്തരവിന്‍റെ കാലാവധി.

ഫസ്റ്റ് റസ്പോണ്ടേഴ്സ്, എമർജൻസി മാനേജ്മെന്‍റ്, ലൊ എൻഫോഴ്സ്മെന്‍റ് ഹെൽത്ത് കെയർ വർക്കേഴ്സ് ഫാർമസി, ഗ്രോസറി സ്റ്റോറുകൾ എന്നിവ നിയമപരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതെല്ലാം അത്യാവശ്യ സർവീസിന്‍റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകുന്നതിന് വിലക്കില്ല. എന്നാൽ നിശ്ചിത അകലം (ആറടി സോഷ്യൽ ഡിസ്റ്റൻസ് ) പാലിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. സിഡിസിയുടെ ഉത്തരവിൽ ചൂണ്ടികാണിക്കുന്നതുപോലെ പത്തുപേരിൽ കൂടുതൽ ഒന്നിച്ചു കൂടരുത്.

ഇല്ലിനോയ്സിലെ കാർണിവൽ, അമ്യൂസ്മെന്‍റ് പാർക്ക്, വാട്ടർ പാർക്ക്, അക്വേറിയം, മൃഗശാല, മൂവി തീയേറ്റർ, മ്യൂസിക്ക് ഹാൾ എന്നിവ അടച്ചിടും.ഇല്ലിനോയ് സംസ്ഥാനത്തെ പൊതുജീവിതം ഏകദേശം സ്തംഭിച്ചമട്ടാണ്. തിരക്കേറിയ ഹൈവേകളിൽ വാഹനഗതാഗതം തീരെ പരിമിതമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പഠനത്തിനാവശ്യമായ ഉപകരണങ്ങൾ സ്കൂളിൽ പോയി വാങ്ങുന്നതിന് തടസമില്ല. ഏപ്രിൽ ഏഴിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ തീരുമാനം കൈകൊള്ളുമെന്ന് ഗവർണർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ