ചൈനയിലെ കുപ്രസിദ്ധ വെറ്റ് മാര്‍ക്കറ്റ് വീണ്ടും തുറന്നു
Wednesday, April 1, 2020 11:58 AM IST
ന്യുയോര്‍ക്ക് : മനുഷ്യരാശിക്കുതന്നെ ഭീഷിണിയുയര്‍ത്തി അമേരിക്കയുള്‍പ്പെടെ വിവിധ ലോകരാഷ്ടങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊറോണാവൈറസിന്റെ പ്രഭവകേന്ദ്രമെന്നു ശാസ്ത്രജ്ഞമാര്‍ വിശ്വസിക്കുന്ന ചൈനയിലെ വിവിധയിനം ഇറച്ചികള്‍ വില്പന നടത്തിയിരുന്ന കുപ്രസിദ്ധ വെറ്റ് മാര്‍ക്കറ്റ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചതായി അമേരിക്കയിലെ പ്രമുഖ വാര്‍ത്താ ചാനലായ ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ക്ക് കഴിക്കാനുള്ള വവ്വാലുകളും ഈനാംപേച്ചികളും പട്ടിയിറച്ചിയും,പാമ്പ് ഉള്‍പ്പെടയുള്ള എല്ലായിനം ഇഴ ജന്തുക്കളുടെയും മാംസവും എല്ലാം മാര്‍ക്കറ്റില്‍ ഇപ്പോഴും സുലഭമായി ലഭിക്കുന്നു.

ലോകം മുഴുവന്‍ കൊടുങ്കാറ്റിന്റെ വേഗതയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഈ മാര്‍ക്കറ്റില്‍ നിന്നാണ് ജനങ്ങളിലേക്ക് പടര്‍ന്നതെന്നാണ് കരുതുന്നത്. എന്നാല്‍, കൊറോണ ഭീതിയില്‍ നിന്ന് ലോകം മുക്തമാകുന്നതിനു മുമ്പ് തന്നെ വീണ്ടും ഈ മാര്‍ക്കറ്റ് തുറക്കാനുള്ള നടപടി അപകടകരമാണെന്ന് ശാസ്ത്രജ്ഞരും പറയുന്നത്. ഈ മാര്‍ക്കറ്റില്‍ നിന്ന് വവ്വാല്‍ മുഖേനയാണ് കൊറോണ വൈറസ് പടര്‍ന്നതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചൈനയിലെ ഹുബെ പ്രവിശ്യയില്‍ നിന്നുള്ള 55കാരനാണ് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് ഈ മാര്‍ക്കറ്റുമായി ബന്ധമുണ്ടായിരുന്നു. കൊറോണ വൈറസിന് മുമ്പ് എങ്ങനെയായിരുന്നോ മാര്‍ക്കറ്റ് അതുപോലെ തന്നെയാണ് ഇപ്പോഴും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍