കോവിഡിനെതുടർന്നു നിർത്തിവച്ച ആദ്യ വധശിക്ഷ മിസൗറിയിൽ നടപ്പാക്കി
Thursday, May 21, 2020 5:56 PM IST
ബോണിടെറി, മിസൗറി: മൂന്നു ദശാബ്ദത്തോളം വധശിക്ഷ കാത്ത് ജയിലിൽ കഴിഞ്ഞിരുന്ന വാൾട്ടർ ബാർട്ടന്‍റെ വധശിക്ഷ മേയ് 19നു ബോണി ടെറിലിലുള്ള മൗസൗറി സംസ്ഥാനത്തെ ജയിലിൽ നടപ്പാക്കി. കൊറോണ വൈറസ് വ്യാപകമായതിനുശേഷം വിവിധ സംസ്ഥാനങ്ങളിൽ നിർത്തിവച്ചിരുന്ന വധശിക്ഷ ആദ്യമായാണ് മിസൗറിയിൽ നടപ്പാക്കിയത്.

ഒസാർക്കയിൽ നിന്നുള്ള ഗ്ലാഡി കുച്ചലർ എന്ന എൺപത്തൊന്നുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ബാർട്ടന് വധശിക്ഷ ലഭിച്ചത്. 1991 ഒക്ടോബർ ഒന്പതിനായിരുന്നു കേസിനാസ്പദമായ സംഭവം.

താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി അപ്പീലുകൾ സമർപ്പിച്ചുവെങ്കിലും ബാർട്ടന്‍റെ വസ്ത്രത്തിൽനിന്നും കണ്ടെത്തിയ രക്തക്കറ ഡിഎൻഎ ടെസ്റ്റിലൂടെ കൊല്ലപ്പെട്ട ഗ്ലാഡിയുടേതാണാണെന്നു വ്യക്തമായിരുന്നു.

അവസാന നിമിഷം നൽകിയ അപ്പീലും തള്ളപ്പെട്ടതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. ശക്തിയേറി‍യ വിഷമിശ്രിതം സിരകളിലേക്കു പ്രവഹിപ്പിച്ചു ഏതാനും നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു.

മാർച്ച് അഞ്ചിനായിരുന്നു അമേരിക്കയിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയിരുന്നത്. ഒഹായ, ടെന്നിസി, ടെക്സസ് എന്നീ സംസ്ഥാനങ്ങളിൽ നടത്തേണ്ട വധശിക്ഷ കോവിഡനെതുടർന്നു മാറ്റിവച്ചിരിക്കുകയാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിവരുന്ന ടെക്സസിൽ ആറു കേസുകളാണ് ഇപ്രകാരം മാറ്റിവച്ചിരിക്കുന്നത്.