ആരാധന സ്വാതന്ത്ര്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത ചർച്ച് അഗ്നിക്കിരയായി
Saturday, May 23, 2020 8:45 PM IST
മിസിസിപ്പി: കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നു ചർച്ചുകൾ ലോക് ഡൗൺ ചെയ്തതിനെ ചോദ്യം ചെയ്ത ഹോളി സ്പ്രിംഗിലെ ഫസ്റ്റ് പെന്തകോസ്റ്റൽ ചർച്ച് അഗ്നിക്കിരയായി.

മേയ് 20 ബുധനാഴ്ചയായിരുന്നു സംഭവം.ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ചും സ്റ്റേ അറ്റ് ഹോം നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ടും മിസിസിപ്പി ഹോളി സ്പ്രിംഗ് (Holy Spring) സിറ്റിക്കെതിരെ ചർച്ച് ഭാരവാഹികൾ ലോ സ്യൂട്ട് ഫയൽ ചെയ്തിരുന്നു.ലൊ സ്യൂട്ട് ഫയൽ ചെയ്തതിനു ഒരു മണിക്കൂർ ശേഷമായിരുന്നു ചർച്ചിന് തീപിടിച്ചത്. തീ അണക്കുന്നതിന് എത്തി ചേർന്ന അഗ്നിശമന സേനാംഗങ്ങൾ പള്ളിക്കകത്ത് സ്പ്രെ പെയിന്‍റ് ഉപയോഗിച്ച് ചർച്ച് അധികൃതരെ നിശിതമായി വിമർശിക്കുന്ന വാചകങ്ങൾ എഴുതിയിരിക്കുന്നതായി കണ്ടെത്തി.

ചർച്ചിന്‍റെ വാതിലിലും ഇതുപോലെ എഴുതിയിരുന്നതായി മാർഷൽ കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്‍റ് മേജർ കെല്ലി മക്ക് മില്ലൻ പറഞ്ഞു. മനപൂർവം ആരോ ചർച്ചിനു തീയിട്ടതാണെന്നാണ് പ്രഥമ അന്വേഷണത്തിൽ നിന്നും മനസിലാക്കുന്നതെന്ന് കെല്ലി പറഞ്ഞു. എത്തിയസ്റ്റ് ഗ്രൂപ്പിന്‍റെ ലോഗൊ എ എന്ന ചിഹ്നവും ചർച്ചിനകത്തു വരച്ചിട്ടിരുന്നു.ഈ സംഭവത്തിൽ സംസ്ഥാന ഗവർണർ ടാറ്റ റീവിസ് ഉൽകണ്ഠ രേഖപ്പെടുത്തി.

ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കൊ, ഫയർ ആംസ് ആന്റ് എക്സ്പ്ലോസീവ്, എഫ്ബിഐ തുടങ്ങിയവർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാർച്ച് 23 ന് സിറ്റി പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് ചോദ്യം ചെയ്തു ചർച്ച് പാസ്റ്റർ ജെറി വാൾഡ്രോഫ് ലൊ സ്യൂട്ട് ഫയൽ ചെയ്തിരുന്നതായി ചർച്ച് അധികൃതർ വെളിപ്പെടുത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ