ജോര്‍ജ് ഫ്‌ളോയ്ഡിനെതിരെ പൊലീസ് നടത്തിയ ആക്രമണം വിശദീകരിച്ച് ദൃക്‌സാക്ഷി
Friday, May 29, 2020 11:40 AM IST
മിനിയാപോളിസ്: മിനിയാപോളിസില്‍ പോലീസുകാരന്റെ കാല്‍ കഴുത്തില്‍ വച്ചു ഞരിച്ചമര്‍ത്തി കൊലപ്പെ ടുത്തിയ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെതിരെ പോലീസ് നടത്തിയ ആക്രമണം വിശദീകരിച്ച് സംഭവത്തിലെ ദൃക്‌സാക്ഷി. ഡൊണാള്‍ഡ് വില്യംസ് എന്നയാളാണ് സിഎന്‍എന്നിനോട് സംഭവങ്ങള്‍ വിശദീകരിച്ചത്. കടയിലേക്ക് പോകുവാനിറങ്ങിയപ്പോഴാണ് ഡൊണാള്‍ഡ് വില്യംസ് ഫ്‌ളോയ്ഡിനെ കാണുന്നത്.

തന്നോട് ക്ഷമിക്കാനും വെറുതെ വിടാനും പോലീസുകാരോട് അപേക്ഷിക്കുകയായിരുന്നു ഫ്‌ളോയ്ഡ് . ഫ്‌ളോയിഡിന്റെ മൂക്കിനും വയറിനും പരിക്ക് പറ്റിയിരുന്നു. തനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ഫ്‌ളോയിഡ് ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു. 'എനിക്ക് വെള്ളമോ മറ്റോ തരൂ ദയവായി' എന്ന് ഫ്‌ളോയ്ഡ് കരഞ്ഞുകൊണ്ട് പോലീസുകാരോട് അപേക്ഷിച്ചു. ഒരു പൊലീസുകാരനോട് ഇതേ പറ്റി ചോദിച്ചപ്പോള്‍ ഫ്‌ളോയ്ഡ് രക്ഷപ്പടാന്‍ ശ്രമിക്കുന്നെന്നാണ് മറുപടി നല്‍കിയത്. ഫ്‌ളോയിഡിന്റെ കണ്ണിന്റെ നിറം മാറുന്നെന്നുണ്ടെന്നും മൂക്കില്‍ നിന്ന് ചോരയൊലിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും പോലീസ് കഴുത്തില്‍ നിന്നും കാലെടുത്ത് മാറ്റിയില്ലെന്നും ഡൊണാള്‍ഡ് വില്യംസ് പറയുന്നു.

ആശുപത്രിയില്‍ വെച്ചാണ് ഫ്‌ളോയ്ഡ് മരിക്കുന്നത്. ഫ്‌ളോയിഡിനെതിരെ ആക്രമണം നടത്തിയ നാലു പോലീസ് ഉദ്യോഗസ്ഥരെ മിനിയാപൊളിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഫ്‌ളോയിഡിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. അമേരിക്കയില്‍ മിനിയാപോളിസ് തെരുവിലാണ് സംഭവം നടന്നത്. അഞ്ച് മിനിറ്റില്‍ കൂടുതല്‍ നേരം പോലീസ് ഓഫീസര്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്നു മിനിയാപോളിസില്‍ വ്യാപകമായ അക്രമങ്ങളും ശക്തമായ പ്രതിഷേധവും ആളിപടരുകയാണ് .അക്രമികള്‍ കടകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയും സാധങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പിലും കണ്ണീര്‍ വാതക പ്രായോഗത്തിലും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍