പിഞ്ചുകുഞ്ഞിനെ പട്ടിക്കൂട്ടിൽ പൂട്ടിയിട്ടു, കൂടിനകത്ത് പാമ്പും എലികളും; അമ്മയടക്കം മൂന്നു പേർ അറസ്റ്റിൽ
Saturday, June 27, 2020 8:23 PM IST
ഹെൻട്രികൗണ്ടി, ടെന്നിസി: ഒന്നര വയസുള്ള ആൺകുട്ടിയെ വൃത്തിഹീനവും ആപൽക്കരവുമായ സ്ഥിതിയിൽ പട്ടികളെ സൂക്ഷിക്കുന്ന ഇരുമ്പുകൂട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയുടെ മാതാവും വളർത്തച്ഛനും വളർത്തച്ഛന്‍റെ പിതാവും പോലീസ് പിടിയിൽ.

മാതാവ് ഹെതർ (42),വളർത്തച്ഛൻ ടി.ജെ. ബ്രൗൺ (46) മുത്തച്ഛൻ ചാൾസ് ബ്രൗൺ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാഷ്‌വില്ലയിൽ നിന്നും നൂറുമൈൽ അകലെ ഹെൻട്രി കൗണ്ടി പാരിസിലെ മൊബൈൽ ഹോമിൽ നിന്നുമാണ് മൂന്നു പേരേയും പോലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 25 നാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം പുറത്തുവന്നത്. ഇവർ താമസിക്കുന്ന വീടിനു സമീപത്തേക്കു പ്രവേശിച്ചപ്പോൾ തന്നെ എന്തോ അവിടെ നടക്കുന്നതായി കണ്ടെത്തിയെന്നു ഷെറിഫ് മോണ്ടി ബിലൊ പറഞ്ഞു. കൂടുതൽ അകത്തേക്ക് കയറി നോക്കിയപ്പോൾ പട്ടിക്കൂടെന്നു തോന്നിക്കുന്ന ഇരുമ്പു കൂട്ടിനകത്തു ഏറ്റവും വൃത്തി ഹീനമായ അന്തരീക്ഷത്തിൽ ഒന്നര വയസുള്ള കുട്ടിയെ അടച്ചിട്ടിരിക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. കൂടിനകത്തു വിഷമില്ലാത്ത പത്ത് അടി വലിപ്പമുള്ള പാമ്പ് ഇഴഞ്ഞു നടക്കുന്നതും പാറ്റയും പേനും എലികളും പട്ടികളുടെ വിസർജ്യവും ഒരു പുതപ്പും കണ്ടെത്തി. ഇതിനു നടുവിലായിരുന്നു കുട്ടി. ഒന്നു ശ്രദ്ധതെറ്റിയാൽ പാമ്പിന്‍റെ പിടിയിൽ ഈ കുട്ടി ഞെരിഞ്ഞമരുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. മാത്രമല്ല ഈ കൂടിനു ചുറ്റും നിരവധി മൃഗങ്ങളെ കണ്ടെത്തുകയും ചെയ്തു. നൂറിൽപരം കഞ്ചാവ് ചെടികളും പോലീസ് പിടികൂടി. കുട്ടിയുടെ മാതാവിന്‍റേയും മറ്റു രണ്ടു പേരുടേയും പേരിൽ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ