റിക്ക് മേത്ത ന്യൂജേഴ്സി യുഎസ് സെനറ്റ് റിപ്പബ്ലിക്കൻ സ്ഥാനാർഥി
Saturday, July 11, 2020 8:34 PM IST
ന്യൂജേഴ്സി: സംസ്ഥാനത്തു ജൂലൈ ഏഴിനു നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഇന്ത്യൻ വംശജനും ഫാർമസിസ്റ്റുമായ റിക്ക് മേത്ത വിജയിച്ചു. ഇതോടെ നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ നിലവിലുള്ള ഡമോക്രാറ്റിക്ക് സെനറ്റർ കോറി ബുക്കറെയാണ് റിക്ക് മേത്ത നേരിടുക.

ഇന്ത്യൻ വംശജൻ ഹിർഷ സിംഗിനെയാണ് റിക്ക് മേത്ത പരാജയപ്പെടുത്തിയത്. 2017ൽ ന്യൂജേഴ്സി ഗവർണർ സ്ഥാനത്തേക്ക് മൽസരിച്ചു പരാജയപ്പെട്ട സ്ഥാനാർഥിയാണ് സിംഗ്.

പ്രൈമറിയിൽ പോസ്റ്റൽ വോട്ട് എണ്ണി പൂർത്തിയാക്കി ജൂലായ് 10നാണ് ഫലം പ്രഖ്യാപിച്ചത്. അവസാന നിമിഷം വരെ മാറിമറിഞ്ഞ വോട്ടെണ്ണലിൽ ഫലം വന്നപ്പോൾ ഭാഗ്യം തുണച്ചത് മേത്തയെ ആയിരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥികളായ റിക് മേത്ത പോൾ ചെയ്ത വോട്ടുകളിൽ 87736 (39.2%) നേടിയപ്പോൾ ഹിർഷ് സിംഗിന് 75402 (34.5 %) വോട്ടുകൾ ലഭിച്ചു.

കോറി ബുക്കർ വൻ ഭൂരിപക്ഷത്തോടെ ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയായി വിജയിച്ചിരുന്നു. പോൾ ചെയ്ത വോട്ടിന്‍റെ 89.4 ശതമാനം ( 366 105) കോറി നേടിയപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥി ലോറൻസ് ഹാമിന്‌ 10.6 ശതമാനം (43195) ലഭിച്ചു.

ഹെൽത്ത് കെയർ പോളിസിയിൽ വിദഗ്ധനായ റിക്ക്, ഫാർമസിസ്റ്റ് മാത്രമല്ല പ്രഗൽഭനായ ഒരു അറ്റോർണി കൂടിയാണ്. ന്യൂജേഴ്സി ഡെമോക്രാറ്റിനെ പിന്തുണയ്ക്കുന്ന സംസ്ഥാനമാണെങ്കിലും തുടർച്ചയായി യുഎസ് സെനറ്റിനെ പ്രതിനിധീകരിക്കുന്ന കോറി ബുക്കറെ മാറ്റി റിക്കിനു ഒരു അവസരം നൽകും എന്നാണ് പ്രതീക്ഷ. റിക്കിനു വേണ്ടി ഇന്ത്യൻ സമൂഹവും സജീവമായി രംഗത്തുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ