ഫേസ് മാസ്‌കിനു ആദ്യമായി വഴങ്ങി അമേരിക്കന്‍ പ്രസിഡന്റ്
Sunday, July 12, 2020 11:18 AM IST
വാഷിംഗ്ടണ്‍:അമേരിക്കയില്‍ കോവിഡ്19 മഹാമാരിയുടെ വ്യാപനം ആരംഭിച്ചതിനുശേഷം 99 ദിവസം പിന്നിടുമ്പോള്‍ ആദ്യമായി ഫേസ് മാസ്‌കിനു വഴങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്തുവന്നാലും മാസ്‌ക് ധരിക്കില്ലെന്ന നയം മാറ്റി, മാസ്‌ക് ധരിക്കാനായി തയാറായിരിക്കയാണ് ട്രംപ്. .

ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 11 ശനിയാഴ്ച നടന്ന സൈനിക ആശുപത്രി സന്ദര്‍ശനത്തില്‍ ഡൊണാള്‍ഡ് ട്രംപ് മാസ്‌ക് ധരിച്ചാണ് എത്തിയത്. നേരത്തെ കോറോണ വ്യാപകമായി പടരുമ്പോഴും, ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കിയിട്ടും താന്‍ മാസ്‌ക് ധരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൈനിക ആശുപത്രി സന്ദര്‍ശനത്തില്‍ മാസ്‌ക് ധരിക്കണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മാസ്‌ക് ധരിക്കാന്‍ തയാറായത്.


മേരിലാന്‍ഡ് സ്റ്റേറ്റിലെ വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രിയാണ് ട്രംപ് ശനിയാഴ്ച സന്ദര്‍ശിച്ചത് . ഫോക്‌സ് ന്യുസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പരിക്കേറ്റ സൈനികരെയും കോറോണ (കോവിഡ് 19) പ്രതിരോധ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാന്‍ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പോകുന്നുണ്ടെന്നും അവിടെ ഞാന്‍ മാസ്‌ക് ഉപയോഗിക്കുമെന്നും ആശുപത്രിയില്‍ മാസ്‌ക് ഒരവശ്യവസ്തുവായി ഞാന്‍ കണക്കാക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍