ക്ലാസ് റൂമിനു പുറത്ത് വിദ്യാർഥികളെ തുടരാൻ അനുവദിക്കുന്നത് അപകടകരം: സിഡിസി ഡ‍യറക്ടർ
Saturday, August 1, 2020 7:21 PM IST
വാഷിംഗ്ടൺ ഡിസി: മഹാമാരിയുടെ പശ്ചാത്തലത്തിൽ അനിശ്ചിതമായി സ്കൂളുകൾ അടച്ചിടാനുളള തീരുമാനം കൂടുതൽ അപകടകരമാണെന്നു സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോബർട്ട് ആർ. റെഡ് ഫീൽഡ്.

വിദ്യാലയങ്ങൾ എത്രയും വേഗം തുറന്നു പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ വിദ്യാർഥികളിൽ മയക്കുമരുന്ന് ഉപയോഗവും ആത്മഹത്യയും വർധിക്കും. രാജ്യത്തെ യുവതലമുറ അഭിമുഖീകരിക്കുവാൻ പോകുന്നത് കോവിഡ് മഹാമാരിയുടെ പരിണിത ഫലങ്ങളെക്കാൾ ഗുരുതരമായിരിക്കുമെന്നും ഡയറക്ടർ മുന്നറിയിപ്പു നൽകി.

വിദ്യാർഥികളിലൂടെ കൊറോണ വൈറസ് വ്യാപിക്കുന്നതിനുള്ള സാധ്യതകൾ വളരെ കുറവാണ്. അതിനാൽ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനുള്ള സാധ്യതകൾ ആരായണം. പൊതുജനാരോഗ്യവും സ്കൂൾ തുറക്കുന്നതും തമ്മിൽ ബന്ധമൊന്നുമില്ലെന്നും എത്രയും വേഗം സ്കൂൾ തുറക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഡോ. റോബർട്ട് പറഞ്ഞു.

പ്രസിഡന്‍റ് ട്രംപ് സ്കൂൾ തുറക്കുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ടെക്സസ് ഗവർണർ ഗ്രേഗ് ഏബട്ട് ലോക്കൽ ബോർഡുകളുടെ തീരുമാനത്തിനു വിധേയമായി സ്കൂളുകൾ തുറന്നു പ്രവർത്തിക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

സ്കൂളിൽ പോകേണ്ട 11 മക്കളുള്ള ഒരു പിതാവിന്‍റെ അവസ്ഥ എപ്രകാരമായിരിക്കുമെന്ന് നാം ചിന്തിക്കണം. സാമൂഹിക അകലം പാലിച്ചും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചും സ്കൂൾ തുറക്കുന്നതിനെയാണ് ബഹുഭൂരിപക്ഷം പേരും അനുകൂലിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ