തെരഞ്ഞെടുപ്പിന് ഇനി നൂറിൽ താഴെ ദിനങ്ങൾ മാത്രം, വ്യത്യസ്ത രീതിയിലുള്ള പ്രചാരങ്ങളുമായി ട്രംപും ബൈഡനും
Sunday, August 2, 2020 10:56 AM IST
ഹൂസ്റ്റൺ: കൊറോണ വൈറസ് പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്നതിനിടയിലും പ്രചാരണ പരിപാടികളുമായി ട്രംപും ബൈഡനും കളം നിറയുന്നു. പാൻഡെമിക് കൈകാര്യം ചെയ്യുന്നതിലും പ്രചാരണ ഉദ്യോഗസ്ഥരെ മാറ്റിയതിലും രൂക്ഷമായ വിമർശനങ്ങളാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടുകൊണ്ടിരിക്കുന്നത്.

2016 ൽ ട്രംപിന്‍റെ സ്ഥാനാർത്ഥിത്വത്തെ ശക്തിപ്പെടുത്തികൊണ്ട് നിഷ്പക്ഷരായവരെ ഫ്രണ്ട് റണ്ണറിലേക്ക് നയിക്കുകയും ചെയ്ത വമ്പിച്ച റാലികളും മറ്റും ഇപ്പോൾ വൻതോതിൽ ഇല്ലാതായി.

മുൻ കാലങ്ങളെ അപേക്ഷിച്ചു രണ്ടു പേരും രണ്ടു തരത്തിലാണ് പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകുന്നത് എന്നത് വളരെ വ്യക്തമാണ്. പ്രധാന സംസ്ഥാനങ്ങളിൽ മുൻ‌നിര പ്രചാരണവുമായി മുന്നോട്ട് നീങ്ങുന്ന ട്രംപ് ടീമും, ചെറിയ പ്രസ് ഇവന്റുകൾ നടത്തിക്കൊണ്ടു ജോ ബൈഡനും.

ചെറിയ പ്രസ്സ് ഇവന്റുകൾ നടത്തുന്ന ബൈഡന്റെ ഈ സമീപനവും വീക്ഷണവും വൈറസ് സുരക്ഷയെക്കുറിച്ചുള്ള ഫെഡറൽ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനുള്ള പ്രതിജ്ഞാബദ്ധതയുമായി യോജിക്കുന്നുവെന്ന് ബിഡന്റെ ടീം കരുതുന്നു.

ട്രംപിന്റെ ഗ്രൗണ്ട് ഗെയിമിന്റെ ശക്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ ബിഡന്റെ നീക്കം അപകടകരമാണെന്ന് ചില ഡെമോക്രാറ്റിക് സ്ട്രാറ്റജിസ്റ്റുകൾ പറയുന്നു. എന്നാൽ ചിലർ പറയുന്നത് അദ്ദേഹത്തിന് നിരവധി ഓപ്ഷനുകൾ ഉണ്ടെന്നാണ്,അതായതു ഫോൺ കോളുകളും മറ്റും ചെയ്യാൻ വോട്ടർമാരുടെ ശൃംഖലയും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നു.

ട്രംപിന്റെ സമീപനം കൂടുതൽ വ്യത്യസ്തമാണ്. വെറ്ററൻ ഔട്ട് റീച്ച് മുതൽ വോട്ടർ രജിസ്ട്രേഷൻ ഡ്രൈവുകൾ വരെയുള്ള ഏകദേശം 70 പരിപാടികളെങ്കിലും ട്രംപ് ടീം അരിസോണയിലെ മൊഹാവെ കൗണ്ടി മുതൽ മെയ്ൻ വരെയുള്ള സ്ഥലങ്ങളിൽ നടത്തി എന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഷെഡുയൂളിൽ നിന്ന് മനസിലാക്കുന്നു. ഈ ഇവന്റുകളിൽ ഒക്കെ വ്യത്യസ്ത അളവിലുള്ള സുരക്ഷാ മുൻകരുതലുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പലയിടത്തും സാമൂഹിക അകലം പാലിക്കപെടുന്നില്ല. രാജ്യവ്യാപകമായി ട്രംപ് പ്രചാരണ പരിപാടികളിലൊന്നും മാസ്കുകൾ ധരിക്കേണ്ട ആവശ്യമില്ലെന്ന് പല ഉറവിടങ്ങൾ പറയുന്നു.

ട്രംപിന്റെ പ്രധാന പ്രചാരകനായി മൈക്ക് പെൻസ്.
ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രംപ് ടീം വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ ഒന്നിലധികം സംസ്ഥാനങ്ങളുടെ പൂർണ്ണ ചുമതല ഏൽപ്പിച്ചു. ഈ തിരഞ്ഞെടുപ്പുയുദ്ധ ഭൂമിയിൽ മൈക്ക് നൽകുന്ന സംഭാവനകൾ വളരെ പ്രയോജനപ്പെടും എന്ന് ട്രംപ് ടീം മാനേജർ ബിൽ സ്റ്റീഫൻ പറഞ്ഞു.

വൈറ്റ് ഹൌസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല വഹിച്ച പെൻസ് വ്യാഴാഴ്ച പെൻ‌സിൽ‌വാനിയയിലെ വെസ്റ്റ്‌മോർ‌ലാൻ‌ഡ് കൗണ്ടിയിൽ “കോപ്സ് ഫോർ ട്രംപ്” പരിപാടി സംഘടിപ്പിക്കുകയും മാസ്കുകൾ ധരിക്കാത്ത വലിയൊരു ജനക്കൂട്ടത്തോട് സംസാരിക്കുകയും ചെയ്തു. ഗ്രീൻസ്ബർഗ് പോലീസ് സ്റ്റേഷന് അടുത്തുള്ള ഒരു പാർക്കിംഗ് ലോട്ടിലാണ് പരിപാടി നടന്നത്. ഇരിക്കുന്നവർ ഒരു കൈമുഴം നീളം അകലത്തിൽ ആയിരുന്നുവെങ്കിലും നിൽക്കുന്നവർ തോളോട് തോൾ ചേർന്ന് ആയിരുന്നു.

എന്നാൽ ബൈഡൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പ്രചാരണം നടത്തുന്നത് എന്ന് ബൈഡൻ കാമ്പയിന്റെ ദേശീയ പ്രസ് സെക്രട്ടറി ടിജെ ഡക്ക്ലോ പറഞ്ഞു. "ഞങ്ങളുടെ ഫീൽഡ് ടീമുകളും സന്നദ്ധപ്രവർത്തകരും ആയിരക്കണക്കിന് വോട്ടർമാരുമായി സംസാരിക്കുന്നു, നൂറുകണക്കിന് വെർച്വൽ ഇവന്റുകൾ നടത്തുകയും ജോ ബിഡനെ വൈറ്റ് ഹൌസിലേക്ക് അയയ്ക്കാൻ പോകുന്ന വിശാലവും വൈവിധ്യപൂർണ്ണവുമായ സഖ്യം കെട്ടിപ്പടുക്കുകയും ചെയ്യുന്നു." ടിജെ ഡക്ക്ലോ കൂട്ടിച്ചേർത്തു.

ബൈഡൻ കാമ്പെയ്ൻ ഏതാണ്ട് പൂർണ്ണമായും വെർച്വൽ ആയി തുടരുന്നു. ഇപ്പോൾ ട്രംപ് പ്രചരണവും ചിലയിടങ്ങളിൽ വെർച്വൽ ഫ്ലാറ്റ്ഫോമിലേക്ക് മാറിവരുന്നു. കഴിഞ്ഞ 10 വെർച്വൽ കാമ്പെയ്‌ൻ ഇവന്റുകളിൽ ഫേസ്ബുക്കിൽ മാത്രം ശരാശരി 1 ദശലക്ഷത്തിലധികം കാഴ്ചക്കാർ ഉണ്ടായിരുന്നു.

ഈ മഹാമാരിയുടെ ഇടയിൽ പ്രചാരണത്തിന്റെ സങ്കീർണ്ണമായ യാഥാർത്ഥ്യം തിരിച്ചറിയുന്ന ചില ഡെമോക്രാറ്റുകൾ പറയുന്നത് ബൈഡൻ ഇപ്പോഴും പിന്നിലാണെന്നാണ്. ഇതേ രീതിയിൽ ആണ് തുടർന്നുള്ള പ്രചാരണമെങ്കിൽ നവംബറിൽ കാലിടറി വീഴും, 2018 ലെ അയന്ന പ്രസ്ലിയുടെ മുഖ്യ പ്രചാരണ തന്ത്രജ്ഞയായിരുന്ന വിൽനെലിയ റിവേര പറഞ്ഞു.

റിപ്പോർട്ട്: അജു വാരിക്കാട്