ട്രിനിറ്റി ഇടവക കാർഷിക വിളവെടുപ്പ് മഹോത്സവം വൻ വിജയം
Thursday, August 13, 2020 7:55 PM IST
ഹൂസ്റ്റൺ: കോവിഡ് എന്ന മഹാമാരി വരുത്തിവച്ച പ്രതിസന്ധിയിലും മലയാളിയുടെ കാർഷിക വിളകളോടുള്ള അടങ്ങാത്ത സ്‌നേഹം പ്രകടിപ്പിക്കുന്നതായിരുന്നു ട്രിനിറ്റി മാർത്തോമ ഇടവകയുടെ നേതൃത്വത്തിൽ നടന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ.

ബൈബിളിലെ പഴയനിയമ കാലത്ത് ആണ്ടുതോറും നടത്തിവന്നിരുന്ന കൊയ്ത്തുത്സവത്തിന്‍റെ നല്ല ഓർമകളെ തൊട്ടുണർത്തുന്നതായിരുന്നു ട്രിനിറ്റി ഹാർവെസ്റ്റ് ഫെസ്റ്റിവൽ. തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്ന് ലഭിച്ച ആദ്യ കായ്‌ഫലങ്ങളുടെ ഒരംശം വിശ്വാസികൾ ദൈവസന്നിധിയിൽ സമർപ്പിക്കുന്ന പതിവ് പഴയനിയമ കാലം മുതൽ തന്നെ ഉണ്ടായിരുന്നു.

400 നടുത്തു കുടുംബങ്ങളുള്ള ട്രിനിറ്റി ഇടവകയിലെ എല്ലാ കുടുംബങ്ങളും ആവേശത്തിന്‍റെ പാരമ്യത്തിലാണ് ലേലം വിളിയിൽ പങ്കെടുത്തത്. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളെയും ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ നടത്തിയത്.

ഇടവക ജനങ്ങൾ അവരവരുടെ ഭവനങ്ങളോട് ചേർന്ന് ഒരുക്കിയിട്ടുള്ള അടുക്കള തോട്ടങ്ങളിൽ നിന്ന് വിളവെടുത്തു നൽകിയ കായ്‌ഫലങ്ങൾ ഓൺലൈൻ പ്ലാറ്റഫോം ആയ 'സൂം', 'വാട്സ്ആപ് 'എന്നീ സാങ്കേതിക വിദ്യയിലൂടെയും നേരിട്ടും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുമാണ് ഇടവക ജനങ്ങൾ ലേലത്തിൽ പങ്കെടുത്തത്. വോളന്‍റിയർമാർ ഇടവകയിലെ വീടുകളിൽ നിന്ന് കളക്റ്റ് ചെയ്ത പച്ചക്കറിസാധനങ്ങളും ലേലത്തിനായി ഏല്പിച്ച മറ്റു നിരവധി സാധങ്ങളും ശനിയാഴ്ച തന്നെ ദേവാലയത്തിൽ എത്തിച്ചിരുന്നു

ഓഗസ്റ്റ് 9 നു ആരാധനയ്ക്ക് ശേഷം രാവിലെ 9:30 ന് ആരംഭിച്ച ലേലം വൈകുന്നേരം അഞ്ചിനാണ് അവസാനിച്ചത്. "കൊയ്ത്തു കാലത്തിൽ നാം സന്തോഷിച്ചും കറ്റകൾ ചുമന്നും കൊണ്ടുവന്നിടും" എന്ന കൊയ്ത്തുത്സവത്തെ ഓർമിക്കുന്ന ഗീതം പാടിയതിനു ശേഷം സഹവികാരി റവ. റോഷൻ വി മാത്യൂസ് പ്രാർഥന നടത്തി. ഇടവക ട്രസ്റ്റിമാരായ എബ്രഹാം ജോസഫ് (ജോസ്) , ജോർജ്‌ സി. പുളിന്തിട്ട എന്നിവരിൽ നിന്നും പച്ചക്കറിഫലങ്ങൾ ഏറ്റുവാങ്ങി വികാരി റവ.ജേക്കബ് തോമസ് ഹാർവെസ്റ് ഫെസ്റ്റിവലിനു തുടക്കം കുറിച്ചു.


ഇടവകയിലെ ഭൂരിഭാഗം കുടുംബങ്ങളും പങ്കെടുത്ത ലേലത്തിൽ ചക്ക, പടവലങ്ങ,മാമ്പഴം, കറിവേപ്പ് ,വെണ്ടയ്ക്ക,കോവക്ക, പാവയ്ക്കാ, ചേന,മുരിങ്ങകായ്‌,
വെള്ളരിക്ക, ഓമയ്ക്ക,പേരയ്ക്ക,പയർ, കേക്ക്, അച്ചാറുകൾ, ക്രാഫ്റ്റ് ഐറ്റംസ്, വിവിധയിനം പഴവർഗങ്ങൾ, ഗാർഡൻ വിഭവങ്ങൾ,ചെടികൾ തുടങ്ങിയവ കൊണ്ട് സമൃദ്ധമായിരുന്നു ഹാർവെസ്റ് ഫെസ്റ്റിവൽ.

ഫെസ്റ്റിവലിൽ ശ്രദ്ധേയമായി മാറിയ "വത്സാസ്' പിക്കിൾ (അച്ചാർ) ശരാശരി ഒരു കുപ്പിക്ക് 500 ഡോളറാണ് ലഭിച്ചത്. ചക്കയ്കും മറ്റും 400 -600 ഡോളർ ശരാശരി ലഭിച്ചു. ഒരു കറിവേപ്പില ചെടിക്കു 1250 ഡോളർ ലേല തുകയ്ക്കാണ് വിറ്റുപോയത്. ലേലം ചെയ്തവർക്ക് വോളന്‍റിയർമാർ അതാത് ഭവനങ്ങളിൽ വിഭവങ്ങൾ എത്തിച്ചു നൽകി.

എബ്രഹാം ജോസഫ്, ജീമോൻ റാന്നി, ജോസഫ് ടി. ജോർജ് എന്നിവർ ലേലം വിളിക്ക് ആവേശത്തിന്‍റെ അലയടികൾ ഉണർത്തിക്കൊണ്ടാണ് നേതൃത്വം നൽകി.

ഹാർവെസ്റ് ഫെസ്റ്റിവലിൽ നിന്നും ലഭിച്ച 38,000 ഡോളർ ഇടവകയുടെ ഇന്ത്യയിലെയും അമേ രിക്കയിലെയുമുള്ള മിഷൻ , ജീവകാര്യണ്യ പദ്ധതികൾക്കാണ് ഉപയോഗിക്കുന്നത്. വേദനകളിലാണ് നാം ദൈവത്തെ അറിയുന്നതും അപരൻ അനുഭവിക്കുന്ന വേദനയുടെ ആഴം അറിയുന്നതും. അപ്പോൾ നമ്മുടെ മനവും കരങ്ങളും അതിനായി തുറക്കപ്പെടുന്നു. ക്രീയാത്മകമായ പ്രതികരണങ്ങൾ അവശ്യം വേണ്ട തലങ്ങളിൽ ഇടപെടുന്നതിലൂടെയാണ് നമ്മുടെ ദൈവാന്വേഷണത്തിനു കളമൊരുങ്ങുന്നത് എന്നതും കൂട്ടിവച്ചതിൽ കുറച്ചു പങ്കിട്ടാൽ പട്ടു പോകുന്നവനെ പട്ടം പോലെ ഉയർത്താൻ കഴിയും എന്ന തിരിച്ചറിവും വെളിവാക്കുന്നതായിരുന്നു ഈ വർഷത്തെ കൊയ്ത്തുത്സവം

വികാരി റവ. ജേക്കബ് തോമസ്, സഹവികാരി റവ. റോഷൻ വി. മാത്യൂസ്, സെക്രട്ടറി ഷാജൻ ജോർജ്, കൺവീനർമാരായ റെജി ജോർജ്‌, ജോൺ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്‍റ് ജീമോൻ റാന്നി, , ട്രസ്റ്റിമാരായ എബ്രഹാം ജോസഫ്, ജോർജ് പുളിന്തിട്ട, അൽമായ ശുശ്രൂഷകരായ ജോർജ് ശാമുവേൽ, സ്റ്റാൻലി ജോൺസൺ എന്നിവരെ കൂടാതെ ജയ്സൺ സാമുവേൽ, വിനോദ് സാമുവേൽ, ടോം ബെഞ്ചമിൻ എന്നിവരടങ്ങിയ ഓഡിയോ വിഷ്വൽ ടീമും 50 ൽ പരം വോളന്‍റിയർമാരും കൈസ്ഥാന സമിതി അംഗങ്ങളും ഹാർവെസ്റ്റ് ഫെസ്റ്റിവലിന്‍റെ വൻ വിജയത്തിനുവേണ്ടി പ്രവർത്തിച്ചു. സെക്രട്ടറി ഷാജൻ ജോർജ്‌ നന്ദി പറഞ്ഞു.