അമേരിക്കയെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കും: ബൈഡനും ഹാരിസും
Thursday, August 13, 2020 9:51 PM IST
ട്രംപിന് ശക്തമായ വെല്ലുവിളി നൽകാനും രാജ്യത്തെ, കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്നും കരകയറ്റാനും തങ്ങൾക്കാകുമെന്നും ജോസഫ് ആർ. ബിഡൻ ജൂണിയറും സെനറ്റർ കമല ഹാരിസും ബുധനാഴ്ച വിൽമിംഗ്ടൺ, ഡെലവെയറിലേ ഒരു ഹൈസ്കൂൾ ജിംനേഷ്യത്തിൽ നടത്തിയ പ്രഥമ അഭിസംബോധന മീറ്റിംഗിൽ പ്രതിജ്ഞ ചെയ്തു.

അമേരിക്കയുടെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ളവരും വ്യത്യസ്ത തലമുറയിൽ നിന്നുമുള്ള രണ്ടു പേർ ട്രംപിനെതിരെ മത്സരിക്കുമ്പോൾ അത് അമേരിക്കക്കാരെ എങ്ങനെ ആകർഷിക്കും എന്നതിന്‍റെ ഒരു നേർകാഴ്ച ഇതു നൽകി. പൊതുജനാരോഗ്യം, സമ്പദ്‌വ്യവസ്ഥ, വംശീയ അനീതി എന്നിവയിൽ നിന്നും രാജ്യത്തെ രക്ഷിക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു.

നവംബർ 3 ന് ഒരു വിജയത്തേക്കാലുപരി നമുക്കാവശ്യം കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മൾ ആരാണെന്നോ പോലും തിരിച്ചറിയാൻ പറ്റാതെ പോയതിനുള്ള ഉത്തരമാണ് - ഹാരിസ് പറഞ്ഞു.
കൊറോണ വൈറസിനെ നേരിടുന്നതിലും സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതിൽ വരുത്തിയ വീഴ്ചയും സ്കൂളുകൾക്ക് സുരക്ഷിതമായി വീണ്ടും തുറക്കാൻ കഴിയുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിലും ഭരണകൂടം വരുത്തിയ പരാജയങ്ങൾ നിരത്തി ഒരു കാലത്ത് അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചിരുന്ന കലിഫോർണിയക്കാരിയായ കമലാ ഹാരിസ് തന്‍റെ ഭാഗം വ്യക്തമാക്കി.

കറുത്ത വർഗക്കാരിലും ഹിസ്പാനിക് വോട്ടർമാരിലും സ്ത്രീകളിലും മികച്ച സ്വാധീനം ചെലുത്തുവാൻ ഹാരിസിനാകും എന്ന് ബൈഡന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപദേശകൻ പറഞ്ഞു. പ്രത്യേകിച്ചും അരിസോണ, ഫ്ലോറിഡ ടെക്സസ് എന്നീ സംസ്ഥാനങ്ങളിൽ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ കാന്പയിൻ 26 മില്യൺ ഡോളറാണ് സമാഹരിച്ചത്. 150,000 പേർ ആദ്യമായി സംഭാവന നൽകി.

തെരഞ്ഞെടുപ്പിലേക്കുള്ള കമലയുടെ വരവ് റിപ്പബ്ലിക്കൻ ക്യാമ്പിൽ പിരിമുറുക്കം തുടങ്ങി. ഹാരിസിനെതിരെ ലൈംഗികചുവയുള്ള ആക്രമണം അഴിച്ചുവിട്ട ട്രംപ് ഒരു വാർത്താ സമ്മേളനത്തിൽ ഹാരിസിനെ “വളരെ അപകടസാധ്യതയുള്ള ഒരു തെരഞ്ഞെടുപ്പ്” എന്ന് ചിത്രീകരിച്ചു. ബൈഡന്‍റെ റണ്ണിംഗ് മേറ്റ് ആയി കമലാ ഹാരിസ് എത്തിയപ്പോൾ ട്രംപിന്‍റെ കാമ്പയിൻ ഇ-മെയിൽ വഴി പല തരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇവർ രണ്ടു പേരും അങ്ങേയറ്റം ഇടതുപക്ഷമാണെന്നും കമല ഒരു കൃത്രിമക്കാരിയാണെന്നുമുള്ള ആരോപണ പ്രത്യാരോപണങ്ങളാൽ മുഖരിതമാണ് ഇപ്പോൾ അമേരിക്കൻ രാഷ്ട്രീയം.

ഹാരിസിനെതിരെ ട്രംപ് നടത്തിയ ലൈംഗിചുവയുള്ള ആക്രമണത്തെ ബൈഡൻ ശക്തമായ ഭാഷയിൽ വിമർശിച്ചു. "ഇതിൽ ഒട്ടും അതിശയിക്കാനില്ല കാരണം ട്രംപിന് അറിയാവുന്നതും ഏറ്റവും മികച്ച രീതിയിൽ ചെയ്യുന്നതും പൊറുപൊറുക്കുന്നതാണെല്ലോ'- ബൈഡൻ പറഞ്ഞു.

കമലയ്ക്ക് എങ്ങനെ ഭരിക്കണമെന്ന് അറിയാം. ഹാർഡ് കോളുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അവർക്കറിയാം. ആദ്യ ദിവസം മുതൽ ഈ ജോലി ചെയ്യാൻ കമല തയാറാണ് - ബൈഡൻ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: അജു വാരിക്കാട്