ഹൂസ്റ്റൺ - ഡാളസ് ബുള്ളറ്റ് ട്രെയിനിന് അനുമതിയായി
Tuesday, September 22, 2020 7:35 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ - ഡാളസ് ബുള്ളറ്റ് ട്രെയ്ൻ യാഥാർഥ്യമാകുന്നു. ഫെഡറൽ റഗുലേറ്ററി ബോർഡിന്‍റെ രണ്ടു പ്രധാനപ്പെട്ട കടമ്പകൾ പിന്നിട്ടതായി ടെക്സസ് സെൻട്രൽ റെയ്ൽ റോഡ് അധികൃതർ അറിയിച്ചു. ഫെഡറൽ റെയ്ൽ റോഡ് അഡ്മിനിസ്ട്രേഷനും ടെക്സസ് സെൻട്രൽ റെയ്ൽ റോഡ് കമ്പനിയും ഇതു സംബന്ധിച്ച പ്രസ്താവന ശരിവച്ചിട്ടുണ്ട്.

20 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കും. ഹൂസ്റ്റൺ - ഡാളസ് ദൂരം 90 മിനിട്ടുകൊണ്ടു പൂർത്തിയാക്കുന്ന പദ്ധതിയാണ് ബുള്ളറ്റ് ടെയ്നിലൂടെ സാക്ഷാത്കരിക്കപ്പെടുക. ഇപ്പോൾ ഹൂസ്റ്റണിൽ നിന്നും ഡാളസിലെത്തണമെങ്കിൽ (240 - 280 മൈൽ) നാലു മണിക്കൂറാണു വേണ്ടിവരിക.

അമേരിക്കയിൽ ആദ്യമായാണ് ഇത്തരം ഹൈ സ്പീഡ് റെയ്ൽ സിസ്റ്റം പൂർത്തീകരിക്കപ്പെടുന്നത്. മണിക്കൂറിൽ 200 മൈൽ ആണ് ട്രെയിനിന്‍റെ വേഗത. തൊണ്ണൂറുമിനിട്ടു കൊണ്ട് ഡാളസ് - ഹൂസ്റ്റൺ ദൂരം ഓടുന്നതിനിടയിൽ കോളജ് സ്റ്റേഷനും ഹണ്ട്സ് വില്ലിക്കുമിടയിൽ ബ്രസോസ് വാലിയിൽ മാത്രമാണ് ഒരു സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. പന്ത്രണ്ടിലധികം ടെക്സസ് നിയമ സഭാ സമാജികർ പുതിയ പ്രോജക്ടിനെ എതിർത്ത് ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്‍റിന് കത്തയച്ചിരുന്നു.

ബുള്ളറ്റ് ട്രെയിൻ പദ്ധതി ഡാളസിന്‍റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനിടയാക്കുമെന്ന് ഡാളസ് മേയർ എറിക് ജോൺസൺ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ