നഴ്സിനെ പീഡിപ്പിച്ചു കൊന്ന മുൻ പട്ടാളക്കാരന്‍റെ വധശിക്ഷ നടപ്പാക്കി
Wednesday, September 23, 2020 6:40 PM IST
ഷിക്കാഗോ: ജോർജിയായിൽ 2001 ൽ നഴ്സിനെ ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിൽ മുൻ പട്ടാളക്കാരൻ വില്യം എമിറ്റ് ലിക്രോയിയുടെ (50) വധശിക്ഷ സെപ്റ്റംബർ 22നു ഇന്ത്യാന ഫെഡറൽ പ്രിസണിൽ നടപ്പാക്കി.

ജോവാൻ റെടെസ്‍ലർ എന്ന നഴ്സാണ് കൊല്ലപ്പെട്ടത്.അവസാന നിമിഷ അപ്പീലും തള്ളപ്പെട്ടതിനെ തുടർന്ന് മാരകവിഷം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ജൂലൈക്കു ശേഷം അമേരിക്കയിൽ വധശിക്ഷക്കു വിധേയനാക്കുന്ന ആറാമത്തെ ഫെഡറൽ കുറ്റവാളിയാണ് വില്യം. സംസ്ഥാനങ്ങളിൽ നടന്ന വധശിക്ഷകൾക്കു പുറമെയാണിത്. രണ്ടു ദശാബ്ദങ്ങൾക്കുശേഷം ഇന്ത്യാനയിൽ നടപ്പാക്കുന്ന ആദ്യത്തെ വധശിക്ഷ.

പതിനേഴാം വയസിൽ മിലിട്ടറിയിൽ ചേർന്ന വില്യംസ് 19-ാം വയസിൽ അനധികൃതമായി അവധിയെടുത്തു. തുടർന്ന് മോഷണകേസുകളിൽ പ്രതിയായതിനെ തുടർന്ന് സർവീസിൽ നിന്നും പുറത്താക്കി. പിന്നീട് നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വില്യംസിനെ 1990 ൽ പോലീസ് പിടികൂടി ജയിലിലടച്ചു. 2001 ൽ ജയിൽ മോചിതനായി ചില മാസങ്ങൾക്കു ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തുന്നത്.

ജോർജിയയിൽ നഴ്സസ് പ്രാക്ട്രീഷനറായിരുന്ന ജോവാൻ റെടെസ്‍ലറുടെ വീടിനു സമീപം താമസിച്ചിരുന്ന വില്യം, 2001 ഒക്ടോബർ 7ന് ജോവാന്‍റെ വീട്ടിൽ അത്രികമിച്ചു കയറി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ജോവാന്‍റെ കാറുമായി രക്ഷപ്പെട്ട പ്രതി കാനഡയിലേക്കുള്ള യാത്രാമധ്യേ മിനിസോട്ട ബോർഡറിൽ വച്ചു പോലീസിന്‍റെ പിടിയിലാകുകയായിരുന്നു. ഈ കേസിലാണ് വില്യമിനെ 2004 ൽ വധശിക്ഷക്ക് വിധിച്ചത്.

വില്യമിന്‍റെ സഹോദരൻ ജോർജിയ സ്റ്റേറ്റ് ട്രൂപ്പർ ചാഡ്‌ലിക്രോയ് വാഹന പരിശോധനയ്ക്കിടയിൽ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. രണ്ടു മക്കളുടെ മരണം കുടുംബാംഗങ്ങൾക്ക് താങ്ങാനാവാത്തതാണെന്ന് ചൂണ്ടിക്കാട്ടി. വില്യമിന്‍റെ വധശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയും നിരസിച്ചതിനെ തുടർന്ന് നിർണായക വധശിക്ഷ നടപ്പാക്കിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ