പോളുകളില്‍ ബൈഡന്‍ തന്നെ മുന്നില്‍
Tuesday, September 29, 2020 11:52 AM IST
സാന്‍ഫ്രാന്‍സിസ്‌കോ: സുപ്രീം കോര്‍ട്ട് ജഡ്ജ് റൂത്ത് ബാഡര്‍ ജിന്‍സ്‌ബെര്‍ഗിന്റെ മരണശേഷം പുറത്തുവന്ന എല്ലാ പ്രധാനപ്പെട്ട പോളുകളിലും ജോ ബൈഡന്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ദേശീയാടിസ്ഥാനത്തിലും കടുത്ത മത്സരം നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലും ബൈഡന്‍ തന്നെയാണ് മുന്നില്‍. പക്ഷേ, കഴിഞ്ഞ ആഴ്ചയില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല. മിക്കവാറും വോട്ടര്‍മാര്‍ ആരെ പിന്തുണക്കും എന്ന് തീരുമാനിച്ചു കഴിഞ്ഞു എന്ന നിരീക്ഷണമാണ് പൊതുവെയുള്ളത്. അതാണ് പോളുകളില്‍ കാര്യമായ വ്യത്യാസം കാണാത്തത്. ബൈഡന് അതൊരു നല്ല വാര്‍ത്തയാണ്.

ന്യൂയോര്‍ക്ക് ടൈംസിന്‍റെ നിരീക്ഷണ പ്രകാരം, പോളുകളില്‍ മൂന്ന് ശതമാനത്തില്‍ അധികം ലീഡുള്ള സംസ്ഥാനങ്ങളില്‍ ബൈഡന്‍ വിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് 279 വോട്ടുകള്‍ ലഭിക്കും. ലീഡുള്ള എല്ലാ സംസ്ഥാനങ്ങളിലും വിജയിക്കുകയാണെങ്കില്‍ 359 വോട്ടുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പത്രത്തിന്റെ വിലയിരുത്തല്‍. വിജയത്തിന് 270 വോട്ടുകള്‍ മതി.

ബൈഡന് ലീഡുണ്ടെങ്കിലും ഏറ്റവും കടുത്ത മത്സരം നടക്കുന്ന ഫ്‌ളോറിഡ, നോര്‍ത്ത് കരോളിന, ഒഹായോ, അയോവ എന്നീ സംസ്ഥാനങ്ങളില്‍ ആരും ജയിക്കും എന്ന് ഇപ്പോഴും വ്യക്തമായ സൂചനയില്ല. ഈ സംസ്ഥാനങ്ങളില്‍ ഒന്നും ജയിക്കാതെ തന്നെ ബൈഡന് വൈറ്റ് ഹൗസില്‍ എത്താന്‍ കഴിയും എന്നുള്ളതാണ് കഴിഞ്ഞയാഴ്ചത്തെ പോളുകള്‍ സൂചിപ്പിക്കുന്നത്.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം