ഒരു ദശാബ്ദക്കാലം താന്‍ ആദായ നികുതി നൽകിയില്ലെന്ന വാര്‍ത്ത "വ്യാജം' എന്ന് ട്രം‌പ്
Tuesday, September 29, 2020 8:22 PM IST
ന്യൂയോര്‍ക്ക്: കഴിഞ്ഞ 20 വർഷത്തിനിടയിൽ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രം‌പിന്‍റെ നികുതി വരുമാനത്തെ പരാമർശിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് 'പത്തു വർഷമായി അദ്ദേഹം ഫെഡറൽ ആദായ നികുതികളൊന്നും നൽകിയിട്ടില്ല' എന്നാണ്. 2000 നും 2015 നും ഇടയിൽ, ഒരു ദശാബ്ദക്കാലം വരെ അദ്ദേഹം ഒരു ശതമാനം നികുതി പോലും നൽകിയിട്ടില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അവകാശപ്പെടുന്നത്.

2016 ൽ, അതായത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്ന വർഷം, വെറും 750 ഡോളർ മാത്രമാണ് ട്രം‌പ് ആദായനികുതിയിനത്തില്‍ നൽകിയതെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. 2017 ലും ഇതുതന്നെ സംഭവിച്ചു (പ്രസിഡന്‍റായി അദ്ദേഹത്തിന്‍റെ ആദ്യ വർഷം). അതിനുമുമ്പ്, 2000 നും 2015 നും ഇടയിൽ 10 വർഷക്കാലം അദ്ദേഹം നികുതികളൊന്നും നൽകിയില്ല. കാരണം, ലാഭത്തേക്കാൾ കൂടുതൽ നഷ്ടമാണ് അദ്ദേഹം തന്‍റെ റിട്ടേണില്‍ കാണിച്ചിരിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടി. എല്ലാ അമേരിക്കന്‍ നികുതിദായകരും വര്‍ഷാവര്‍ഷം കൃത്യമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതും ആദായ നികുതി നല്‍കേണ്ടതും നിര്‍ബന്ധമായിരിക്കെയാണ് പ്രസിഡന്‍റ് ട്രം‌പ് ഒരു ദശാബ്ദക്കാലം അത് ചെയ്യാതിരുന്നതെന്നാണ് ടൈംസ് പറയുന്നത്. അതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് അദ്ദേഹം തന്നെയാണ്.

എന്നാൽ ന്യൂയോർക്ക് ടൈംസിന്‍റെ ആരോപണങ്ങളെ വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് തള്ളിക്കളഞ്ഞു. അവയെ “വ്യാജ വാർത്ത” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഫെഡറൽ തലത്തിലും ന്യൂയോർക്ക് സ്റ്റേറ്റിലും അദ്ദേഹം ധാരാളം നികുതികൾ നൽകിയിരുന്നു എന്നാണ് ട്രം‌പിന്‍റെ അഭിഭാഷകന്‍ അലന്‍ ഗാര്‍ട്ടന്‍ പറയുന്നത്. ട്രംപ് ദശലക്ഷക്കണക്കിന് ഡോളർ നികുതി അടച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ 750 ഡോളറാണ് അമേരിക്കയില്‍ ആദായ നികുതി അടച്ചത്. എന്നാല്‍, ഇന്ത്യയിലാകട്ടേ 145,400 ഡോളറോളം നികുതി അടച്ചിട്ടുണ്ട്. ട്രംപിന്‍റെ ബിസിനസുകൾ അതേ വർഷം പനാമയിൽ 15,598 ഡോളറും ഫിലിപ്പീൻസിൽ 156,824 ഡോളറും നികുതിയടച്ചിട്ടുണ്ട്.

മുൻ അമേരിക്കൻ പ്രസിഡന്‍റ് നിക്സണിനു ശേഷം നികുതി വരുമാനം പരസ്യമാക്കാൻ വിസമ്മതിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്‍റാണ് ട്രംപ്. എന്തിനധികം, തന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അദ്ദേഹം മറച്ചുവയ്ക്കുന്നത് അദ്ദേഹത്തിന് മറ്റു പലതും മറച്ചു വയ്ക്കാനുണ്ടെന്ന സംശയത്തിന്‍റെ സൂചനയും നല്‍കുന്നു.

തീവ്ര യാഥാസ്ഥിതിക ആമി ബാരറ്റിനെ സുപ്രീം കോടതി ജഡ്ജിയായി നാമനിർദ്ദേശം ചെയ്തതിനുശേഷം, വരാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തില്‍ ട്രം‌പിന്‍റെ നികുതിയെക്കുറിച്ചും പ്രധാന ചര്‍ച്ചാ വിഷയമാകുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള രണ്ട് സ്ഥാനാർഥികൾ തമ്മിലുള്ള ആദ്യത്തെ തത്സമയ ടെലിവിഷൻ ചർച്ച ഈ ആഴ്ച കാണും. നേരിട്ടുള്ള സം‌വാദം ട്രം‌പിന്‍റെ നികുതി/സാമ്പത്തിക വിഷയങ്ങളെ തീർച്ചയായും ബാധിക്കും.

അതേസമയം, അമേരിക്കൻ പൗരന്മാർ തങ്ങളുടെ നേതാക്കളെയും പ്രതിനിധികളെയും കുറിച്ച്കഴിയുന്നത്ര അറിഞ്ഞിരിക്കണം എന്ന് ബോധ്യപ്പെട്ടതിനാലാണ് നികുതി വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതെന്നാണ് ന്യൂയോർക്ക് ടൈംസ് എഡിറ്റർ ഇൻ ചീഫ് പ്രസ്താവനയിൽ പറഞ്ഞത്.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ