ബൈഡൻ ഭൂരിപക്ഷം ഇലക്‌ട്രറൽ വോട്ടുകൾ നേടിയാൽ താൻ വൈറ്റ്ഹൗസ് വിടുമെന്ന് ട്രംപ്
Friday, November 27, 2020 7:44 PM IST
വാഷിംഗ്ടൺ ഡിസി: നാലു വർഷത്തിലൊരിക്കൽ പ്രസിഡൻിനേയും വൈസ് പ്രസിഡന്‍റിനേയും തെരഞ്ഞെടുക്കുന്നതിന് സമ്മേളിക്കുന്ന ഇലക്‌ട്രറൽ കോളജ് ഡിസംബർ 14ന് ചേർന്ന് ബൈഡനേയും കമലാ ഹാരിസിനേയും തെരഞ്ഞെടുത്താൽ താൻ വൈറ്റ് ഹൗസ് വിടുമെന്ന് നിലവിലെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബർ 26 നു വൈറ്റ് ഹൗസ് ഡിപ്ലോമാറ്റിക് റസിപ്ഷൻ റൂമിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന യുഎസ് മിലിട്ടറി ലീഡർമാരുമായി ടെലി കോൺഫറൻസിലൂടെ സംവധിച്ചശേഷം റിപ്പോർട്ടർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപതു മിനിട്ട് നീണ്ടു നിന്ന പത്രസമ്മേളനത്തിൽ പലപ്പോഴും ട്രംപ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രൊജക്റ്റഡ് വിജയിയായ ജോ ബൈഡനു വേണ്ടി തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിക്കുമോ എന്ന റോയിട്ടേഴ്സ് കറസ്പോണ്ടന്‍റ് ജെഫ് മേസന്‍റെ ചോദ്യത്തോട് അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, പ്രസിഡന്‍റിനോടു ഒരിക്കലും ഇത്തരത്തിൽ ചോദിക്കരുതെന്നാണ് മറുപടി നൽകിയത്.

ഇത്തവണയും തെരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമവും അട്ടിമറിയും നടന്നിട്ടുണ്ടെന്ന് ട്രംപ് ആരോപിച്ചു. ബൈഡന് ലഭിച്ച 80 മില്യൺ വോട്ടുകൾ (റിക്കാർഡാണിത്) കൂട്ടായ അട്ടിമറിയുടെ ഫലമാണ്. സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗീകമായി സർട്ടിഫൈ ചെയ്യുന്ന തിരക്കിലാണെന്നും അതിനുശേഷമേ ബൈഡന്‍റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കൂ എന്നും അതുവരെ കാത്തിരിക്കണമെന്നും ട്രംപ് പറഞ്ഞു.

ഇതുവരെ ഇലക്‌ട്രറൽ കോളജ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചിട്ടില്ലല്ലോ എന്നും ട്രംപ് ചോദിച്ചു. സുപ്രധാന സംസ്ഥാനങ്ങളിൽ ഒബാമ നേടിയതിനേക്കാൾ വോട്ടുകൾ ബൈഡൻ നേടിയെന്നതു തന്നെ അട്ടിമറി നടന്നു എന്നു വ്യക്തമാണെന്നും ഒരു ചോദ്യത്തിനു മറുപടിയായി ട്രംപ് പറ‍ഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ