യുഎസിൽ 60,000 ത്തോളം ജീവനുകൾ നഷ്ടപ്പെട്ടേക്കാമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്
Friday, November 27, 2020 10:14 PM IST
ഫിലഡൽഫിയ: ആരോഗ്യപ്രവർത്തകരുടെയും ഉന്നത അധികാരികളുടെയും നിർദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡ ക്രമീകരണങ്ങളും പാലിക്കാതെ, കോവിഡ് മഹാമാരിയെ നിസാരമായി കണ്ടുകൊണ്ടുള്ള ആളുകളുടെ പ്രവർത്തികൾ തുടർന്നാൽ അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ അമേരിക്കയിൽ ഏകദേശം 60,000 ത്തോളം ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് യുഎസ് സെന്‍റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

കോവിഡ് മഹാമാരി യുഎസിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുകയാണ് – ആദ്യ ഘട്ടത്തിലെ വ്യാപനത്തെക്കാൾ വിനാശകരമാണ് ഇപ്പോൾ ഉള്ളത്, ഉടനെയൊന്നും സാധാരണഗതിയിലാകുന്നതിന്‍റെ സൂചനകളൊന്നും ഇപ്പോൾ കാണിക്കുന്നില്ല. മഹാമാരി ആരംഭിച്ചതിനുശേഷം രാജ്യത്ത് മരിച്ചവരുടെ എണ്ണം ഇപ്പോൾ 263,000 ൽ കൂടുതലാണ്. താങ്ക്സ്ഗിവിംഗിൽ, യുഎസ് തുടർച്ചയായി 24-ാം ദിവസവും ഒരു ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ട്രാക്കിംഗ് പ്രോജക്ടിന്‍റെ അടിസ്ഥാനത്തിൽ അമേരിക്കയിലുടനീളം 90,400 കോവിഡ് രോഗികൾ വിവിധ ആശുപത്രികളിൽ ചികത്സയിലാണ്. വ്യാഴാഴ്ച, തുടർച്ചയായ പതിനേഴാം ദിവസവും 1,200 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു..

അടുത്ത പത്ത് ദിവസത്തിനുള്ളിൽ ദിവസേനയുള്ള മരണങ്ങളുടെ എണ്ണം വീണ്ടും ഇരട്ടിയാകുമെന്ന് ബുധനാഴ്ച രാത്രി ഒരു വിദഗ്ധൻ സിഎൻഎന്നിനോട് പറഞ്ഞു. "ഞങ്ങൾ ഒരു ദിവസം 4,000 മരണങ്ങൾ പ്രതീക്ഷിക്കുന്നു, അങ്ങനെ സംഭവിച്ചാൽ 20 ദിവസത്തിനുള്ളിൽ 60,000 മരണങ്ങൾ ഉണ്ടാവും'- ജോർജ് വാഷിംഗ്ടൺ സർവകലാശാലയിലെ വൈദ്യശാസ്ത്ര പ്രഫ. ഡോ. ജോനാഥൻ റെയ്‌നർ പറഞ്ഞു.

താങ്ക്സ്ഗിവിംഗിൽ നടന്ന ഒത്തുചേരലുകൾ ഇതിനകം തന്നെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി, ലാഭകരമായ ഷോപ്പിംഗ് നടത്താനുള്ള ബ്ളാക്ക് ഫ്രൈഡേ സെയിൽ നോക്കിയുള്ള യാത്ര ഒഴിവാക്കാനും ആഘോഷങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രം ആഘോഷിക്കാനും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.

വരും ആഴ്ചകളിലെ തീവ്രത പ്രവചനാതീതവും ഭയങ്കരവുമാണ്. എന്നാൽ ഇതിൽ ലഘൂകരണം വരുത്തുവാൻ ഇനിയും വൈകിയെന്ന് ഇതിനർത്ഥമില്ല. നാം എല്ലാവരും മാസ്‌ക്കുകൾ ധരിച്ച് സാമൂഹിക അകലം പാലിച്ചു സൂക്ഷിച്ചാൽ, രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ഈ മഹാ വിപത്തിന്‍റെ വർധനയെ പരമാവധി നിയന്ത്രിക്കാൻ നമുക്ക് കഴിയും, വാക്സിനുകൾ എടുക്കുന്നതിന് മുമ്പുതന്നെ യഥാർഥത്തിൽ ട്രാൻസ്മിഷൻ കുറയുന്നത് നമുക്ക് കാണുവാനും സാധിക്കും. - വാണ്ടർ‌ബിൽറ്റ് സർവകലാശാലയിലെ പ്രഫ. ഡോ. വില്യം ഷാഫ്‌നർ ബുധനാഴ്ച പറഞ്ഞു.

റിപ്പോർട്ട്: രാജു ശങ്കരത്തിൽ