അമേരിക്കയില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് ജനു. 26 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
Sunday, January 17, 2021 4:02 PM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ പ്രവേശിക്കുന്ന എല്ലാ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കും ജനുവരി 26 മുതല്‍ കോവിഡ് 19 നെഗറ്റീവ് ടെസ്റ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് സിഡിസി ഉത്തരവിറക്കി. ഇതു സംബന്ധിച്ച ഉത്തരവില്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് ഒപ്പുവച്ചു. വിമാനയാത്രയ്ക്ക് മുമ്പും അതിനുശേഷവും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നത് കോവിഡ് വ്യാപനം തടയുന്നതിനുവേണ്ടിയാണെന്നും ഡയറക്ടര്‍ പറഞ്ഞു.

യുഎസിലേക്ക് വിമാനം കയറുന്നതിനു മുന്നു ദിവസം മുമ്പുവരെയുള്ള നെഗറ്റീവ് ഫലമാണ് കൈവശം വയ്‌ക്കേണ്ടത്. പരിശോധനാഫലം വിമാനത്താവള അധികൃതര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. അതോടൊപ്പം എയര്‍ലൈന്‍സ് യാത്രക്കാരുടെ കൈവശം നെഗറ്റീവ് റിസള്‍ട്ട് ഉണ്ടോ എന്നു ഉറപ്പാക്കണം.

അമേരിക്കയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരും കോവിഡ് നെഗറ്റീവ് പരിശോധനാഫലം കൈവശം വയ്‌ക്കേണ്ടതാണ്. മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള ദിവസങ്ങള്‍ക്കുള്ളിലെ റിസള്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്.

ജനിതകമാറ്റം വന്ന മാരക വൈറസുകള്‍ മറ്റു രാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാക്കിയതെന്നും സിഡിസി ഡയറക്ടര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍