കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്‍റാകാൻ ഏതാനും മണിക്കൂർ; അമേരിക്കയ്ക്കു ചരിത്രനിമിഷം, ഇന്ത്യൻ വംശജർക്കു അഭിമാന മുഹൂർത്തം
Tuesday, January 19, 2021 11:32 PM IST
ന്യൂയോർക്ക്: കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്‍റായി ചുമതലയേൽക്കുന്പോൾ അമേരിക്കയുടെ ചരിത്ര താളികളിൽ തങ്ക ലിപികളാൽ പുതിയ അദ്ധ്യായം എഴുതിച്ചേർക്കപെടുന്നുവന്നു മാത്രമല്ല, ഇന്ത്യൻ വംശജർക്കു അഭിമാന മുഹൂർത്തം കൂടി സമ്മാനിക്കുന്നു . യുഎസ് വൈസ് പ്രസിഡന്‍റാവുന്ന ആദ്യ ഇന്ത്യക്കാരി, ആദ്യത്തെ കറുത്ത വർഗക്കാരി, ആദ്യത്തെ ഇന്ത്യൻ- അമേരിക്കൻ വംശജ എന്നീ നേട്ടങ്ങളാണ് കമലാ ഹാരിസ് ഇതോടെ കൈവരികുന്നത്. വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിന്നാലെ അമ്മയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ് കമലാ ഹാരിസ് രംഗത്തെത്തിയത്.

ഇന്ന് എന്‍റെ സാന്നിധ്യത്തിന് ഉത്തരവാദിയായ സ്ത്രീയോട് ഞാൻ കടപ്പെട്ടിരിക്കുന്നു, എന്‍റെ അമ്മ ശ്യാമള ഗോപാലൻ ഹാരിസ്. പത്തൊന്പതാം വയസിൽ ഇന്ത്യയിൽ നിന്ന് ഇവിടെയെത്തിയപ്പോൾ ഒരിക്കൽപ്പോലും അവർ ഈ നിമിഷം സങ്കൽപ്പിച്ചിരിക്കില്ല. പക്ഷേ അമേരിക്കയിൽ ഇതുപോലുള്ള നിമിഷം സാധ്യമാകുമെന്ന് അവർ വളരെ ആഴത്തിൽ വിശ്വസിച്ചു ന്ധ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമലാ ഹാരിസ്.

അവരുടെ തലമുറയിലുള്ള സ്ത്രീകളെക്കുറിച്ചു ചിന്തിക്കുന്പോൾ . കറുത്ത സ്ത്രീകൾ, ഏഷ്യൻ സ്ത്രീകൾ, ലാറ്റിന, അമേരിക്കൻ സ്ത്രീകൾ എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങളാണ് മനസിൽ കടന്നുവരുന്നത്. നമ്മുടെ രാജ്യത്തിന്‍റെ ചരിത്രത്തിലുടനീളം ഇന്നത്തെ നിമിഷത്തിന് വേണ്ടി വഴിയൊരുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ബൈഡന്‍റെ ജ·ദേശമായ ഡെലവെയറിലെ വിൽമിംഗ്ടണിൽ ഒരു പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കവെ 57 കാരിയായ കമല പറഞ്ഞു.

ജോ ബൈഡനൊപ്പം യുഎസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള പ്രസംഗത്തിലാണ് കമല ഹാരിസ് തന്‍റെ ഇന്ത്യൻ വേരുകളെക്കുറിച്ചും പരാമർശിക്കുകയും തമിഴ്നാട്ടിലേക്കുള്ള അവളുടെ ബാല്യകാല യാത്രകളെക്കുറിച്ചും തുറന്ന് സംസാരിച്ചത്. തന്‍റെ ആന്‍റിമാരിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ചും കമല പരാമർശിച്ചു.

കമലാഹാരിസിന്‍റെ ഉജ്ജ്വല വിജയത്തിന് ആശംസകളർപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. നിങ്ങളുടെ ആന്‍റിമാർക്ക് മാത്രമല്ല എല്ലാ ഇന്ത്യൻ- അമേരിക്കക്കാർക്കും വളരെയധികം അഭിമാനിക്കാനുള്ള നിമിഷമാണെന്നും അദ്ദേഹം കുറിച്ചു. യുഎസ് തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നതിനായി ലോകം മുഴുവൻ കാത്തിരിക്കുന്പോൾ കമല ഹാരിസിന്‍റെ മുത്തശിമാരുടെ ഗ്രാമായ തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത തുളസേന്ദ്രപുരയിൽ കമലയുടെ വിജയത്തിനായി പ്രത്യേക പൂജകളും നടത്തിയിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും റിട്ടയേർഡ് ഇന്ത്യൻ സിവിൽ സർവീസുകാരനായ പി.വി. ഗോപാലന്‍റെ മകൾ ശ്യാമള ഗോപാലൻ തമിഴ്നാട്ടിലെ ബസന്ത് നഗറിലാണ് ജനിച്ചത്. തന്‍റെ ഇരുപതാം വയസിലാണ് ശ്യാമള ഗോപാലൻ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെത്തിയത്. ബ്രിട്ടീഷ് ജമൈക്കൻ വംശജയായ സ്റ്റാൻഫോർഡ് സാന്പത്തിക വിഭാഗം പ്രൊഫസർ ഡൊണാൾഡ് ഹാരിസിനെ വിവാഹം കഴിച്ചു. കമല ഹാരിസ് കാലിഫോർണിയയിലെ ഓക്ലൻഡിലാണ് ജനിച്ചത് 1964 ഒക്ടോബർ 20ന് ജനിച്ച കമലയ്ക്ക് ഏഴു വയസായപ്പോൾ ഇരുവരും വിവാഹമോചിതരായി. മാതാപിതാക്കൾ വേർപിരിഞ്ഞതിനുശേഷം അമ്മ ശ്യാമള ഗോപാലൻ ഹാരിസിനൊപ്പം ആയിരുന്നു കമല വളർന്നത്. അറിയപ്പെടുന്ന പൗരാവകാശ പ്രവർത്തകയും കാൻസർ ഗവേഷകയും ആയിരുന്നു ശ്യാമള ഗോപാലൻ. അമ്മ വഴിയാണ് കമല ഹാരിസിന്‍റെ ഇന്ത്യൻ ബന്ധം. ശ്യാമള ഗോപാലൻ ചെന്നൈ സ്വദേശിയാണ്. 2009ലാണ് ശ്യാമള ഗോപാലൻ മരിച്ചത്. കമലയെ കൂടാതെ മായ എന്ന മകളും ഇവർക്കുണ്ട്. രണ്ട് പേർക്കും ഇന്ത്യൻ പേരുകളാണ് ശ്യാമള ഗോപാലൻ നൽകിയത്. മായ കാനഡയിലാണ് താമസിക്കുന്നത്. കമല ഹാരിസിന്‍റെ മുത്തച്ഛൻ പിവി. ഗോപാലൻ സ്വാതന്ത്ര്യ സമര സേനാനിയും സിവിൽ സർവീസ് ഓഫീസറുമായിരുന്നു. സാംബിയയിൽ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

അവസാനമായി 2009 ൽ കമലാ ഹാരിസ് ഇന്ത്യയിലെക്ക് വന്നത് അമ്മയുടെ ചിതാഭസ്മവുമായാണ്. അമ്മയുടെ ചിതാഭസ്മം ഇന്ത്യൻ മഹാസമുദ്രത്തിലെ വെള്ളത്തിലാണ് ഒഴുക്കിയത്. ജീവിതത്തിലുടനീളം കമല ഇന്ത്യയിലുള്ള അമ്മായിമാരുമായും അമ്മാവ·ാരുമായും ബന്ധം പുലർത്തിയിരുന്നു. ജമൈക്കയിലെ പിതാവിന്‍റെ കുടുംബത്തെയും അവർ സന്ദർശിക്കാറുണ്ട്. മുത്തച്ഛൻ പി.വി ഗോപാലൻ തന്‍റെ ജീവിതത്തെ സ്വാധീനിച്ച ഏറ്റവും വലിയ വ്യക്തിത്വം എന്ന് പല അഭിമുഖങ്ങളിലും കമല പറഞ്ഞിട്ടുണ്ട്.

ഹൊവാർഡ് സർവകലാശാലയിൽ നിന്നും ഡിഗ്രി പൂർത്തിയാക്കിയതിനുശേഷം കമല ഹാരിസ് ഹേസ്റ്റിംഗ്സിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം സ്വന്തമാക്കി. അലമേഡ കൗണ്ടി ജില്ലാ അറ്റോർണിയുടെ ഓഫീസിലാണ് കമല ഹാരിസിന്‍റെ ഒൗദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.

2003ൽ കമല ഹാരിസ് അലമേഡ, സാൻഫ്രാൻസിസ്കോ കൗണ്ടി എന്നിവയുടെ ജില്ലാ അറ്റോർണിയായി നിയമിക്കപ്പെട്ടു. ഇക്കാലത്താണ് മയക്കുമരുന്ന് കുറ്റവാളികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസവും ജോലിയും തേടാനുളള അവസരമൊരുക്കുന്ന പദ്ധതിക്ക് കമല ഹാരിസ് തുടക്കം കുറിച്ചത്. 2004 മുതൽ 2011 വരെ കമല ഹാരിസ് സാൻ ഫ്രാൻസിസ്കോ ജില്ലാ അറ്റോർണിയായി പ്രവർത്തിച്ചു.

2011 മുതൽ 2017 വരെ കാലിഫോർണിയ അറ്റോർണി ജനററായും കമല ഹാരിസ് സേവനം അനുഷ്ടിച്ചു. പുരോഗമനവാദിയായ പ്രോസിക്യൂട്ടർ ആയിട്ടാണ് കമല ഹാരിസ് അറിയപ്പെട്ടത്. 2017ലാണ് കമല ഹാരിസ് കാലിഫോർണിയയുടെ സെനറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഈ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ-അമേരിക്കൻ വംശജയും രണ്ടാമത്തെ ആഫ്രിക്കൻ- അമേരിക്കൻ വംശജയുമായി കമല ഹാരിസ്.

ഹോംലാൻസ് സെക്യൂരിറ്റി, ഗവണ്‍മെന്‍റ് അഫയേഴ്സ് കമ്മിറ്റി, സെലക്ട് കമ്മിറ്റി ഓണ്‍ ഇന്‍റലിജൻസ്, കമ്മിറ്റി ഓണ്‍ ദി ജൂഡീഷ്യറി, കമ്മിറ്റി ഓണ്‍ ദി ബഡ്ജറ്റ് എന്നിവയിലും കമല ഹാരിസ് സേവനം അനുഷ്ടിച്ചു. കമല ഹാരിസ് കാലിഫോർണിയയിലെ എല്ലാ വിഭാഗം ജനങ്ങളുടേയും അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടു. തൊഴിലാളികളുടെ ശന്പള വർധനവിന് കമല ഹാരിസ് നിയമം കൊണ്ടുവന്നു.

ക്രിമിനൽ നിയമ വ്യവസ്ഥയിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. എല്ലാ അമേരിക്കക്കാർക്കും ആരോഗ്യ പരിരക്ഷ അവകാശമാക്കി. ജോലിക്കാരായ മാതാപിതാക്കളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് നടപടികളെടുത്തു. വംശീയത്ക്ക് എതിരെ ശക്തമായ നിലപാടുകളാണ് കമല ഹാരിസ് സ്വീകരിച്ചിരുന്നത്. ജോർജ് ഫ്ളോയിഡ് കൊലപാതകത്തിൽ അടക്കം കമല ഹാരിസ് ശക്തമായി പ്രതികരിച്ചിരുന്നു.

. 2004ൽ സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോർണി ആയാണ് കമലയുടെ പൊതുരംഗപ്രവേശം. 2007ൽ ഇവിടെ നിന്ന് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2011ൽ കാലിഫോർണിയ അറ്റോർണി ജനറലായി. ഈ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ ദക്ഷിണേഷ്യൻ അമേരിക്കനായിരുന്നു കമല ഹാരിസ്.

ഒബാമ യുഎസ് പ്രസിഡന്‍റായിരുന്നപ്പോൾ കമലയെ യു എസ് അറ്റോർണി ജനറലാക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ ആ പദവിയിൽ തനിക്ക് താത്പര്യമില്ലെന്ന് അവർ പ്രസ്താവനയിറക്കി. 2016ൽ സുപ്രിംകോടതി ജഡ്ജ് ആന്േ‍റാണിൻ സ്കല്ല മരിച്ചതിന് ശേഷം കമല സുപ്രിംകോടതി അസോസിയേറ്റ് ജസ്റ്റിസ് ആകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

2018ൽ ഇവർ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിലെത്തി കാംബ്രിജ് അനാലിറ്റിക റിപ്പോർട്ട് പ്രകാരം ഫേസ്ബുക്ക് സി ഇ ഒ മാർക്ക് സക്കർബർഗിനെയും വിസിൽ ബ്ലോവർ ക്രിസ്റ്റഫർ വെയ്ലിനെയും ചോദ്യം ചെയ്ത സമിതിയിൽ ഇവരുമുണ്ടായിരുന്നു. ട്രംപിന്‍റെ ഫാമിലി സപറേഷൻ നയത്തിനെതിരെയും അവർ ശക്തമായി രംഗത്തുവന്നു. നിലവിൽ കമ്മിറ്റി ഓഫ് ബജറ്റ്, കമ്മിറ്റി ഓഫ് ജുഡീഷ്യറി എന്നിവ അടക്കം നാലു പ്രധാന സമിതികളിലെ അംഗമാണ് കമല.

. ജോർജ് ഫ്ലോയിഡ് വധത്തിന് പിന്നാലെ അമേരിക്കയിൽ ഉടലെടുത്ത വംശീയ പ്രക്ഷോപവും കമല ഹാരിസിന്‍റെ നോമിനേഷനും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വലിയ തലവേദന ശ്രീഷ്ടിച്ചിരുന്നു

അമേരിക്കൻ അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെ 2014 ലാണ് കമല തന്‍റെ ജീവിതപങ്കാളിയാക്കിയത്.ഡഗ്ലസ് എംഹോഫിന്‍റെ മുൻ ഭാര്യയിലുള്ള മക്കൾ കോൾ എംഹോഫ്, എല്ല എംഹോഫിന്‍റെ കൂടെ വാഷിംഗ്ടണ്‍ ഡി സിയിലാണ് താമസം.

റിപ്പോർട്ട്: പി.പി. ചെറിയാൻ