ഗര്‍ഭിണിയുള്‍പ്പെടെ ഒരു കുടുംബത്തിലെ ആറുപേരെ വെടിവെച്ച് കൊന്ന 17കാരന്‍ അറസ്റ്റില്‍
Wednesday, January 27, 2021 12:00 PM IST
ഇന്ത്യാനാപോളിസ്: പൂര്‍ണഗര്‍ഭിണിയുള്‍പ്പെടെ ഒരു കുടുംബത്തിലെ ആറു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പതിനേഴ് വയസുകാരനെ ഇന്ത്യാനപോളിസ് അറസ്റ്റു ചെയ്തു. ഒരു പതിറ്റാണ്ടിനുള്ളില്‍ നടക്കുന്ന അതിക്രൂരമായ കൂട്ടകൊലപാതകമാണിതെന്ന് ഇന്ത്യാന പൊലീസ് മെട്രോ പൊലീറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. വെടിവെക്കുന്നതിനു യുവാവിനെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല.

ഞായറാഴ്ച രാവിലെയാണ് ഇന്ത്യാനപൊളിസിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. രാവിലെ നാലു മണിയോടെ വീട്ടില്‍ നിന്നും വെടിയുടെ ശബ്ദം കേട്ടുവെന്ന് പൊലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പൊലീസ് നാലു പേരെ വീടിനകത്തും ഒരു യുവാവിനെ പുറത്തും വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. അകത്തു കിടന്നിരുന്ന ഗര്‍ഭിണിയുള്‍പ്പെടെ അഞ്ചുപേര്‍ ഇതിനകം മരിച്ചിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഈ യുവാവ് ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്.

കെസ്സി ചൈല്‍ഡ്‌സ് (42), റെയ്‌മോണ്ട് ചൈല്‍ഡ്‌സ് (42), എലെയ്ജ ചൈല്‍ഡ്‌സ് (18), റിത്ത ചൈല്‍ഡ്‌സ് (13), പൂര്‍ണ്ണ ഗര്‍ഭിണിയായ കെയ്‌റ ഹോക്കിന്‍സ് (19) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. കെയ്‌റ ഹോക്കിന്‍സിന്റെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥശിശുവും കൊല്ലപ്പെട്ടു.

പുറത്തു വെടിയേറ്റുകിടന്ന യുവാവിനെയാണ് പോലീസ് ആദ്യം സംശയിച്ചതെങ്കിലും, പിന്നീട് 17 വയസ്സുള്ള പേര് വെളിപ്പെടുത്താത്ത യുവാവിനെ ജനുവരി 25 തിങ്കളാഴ്ച അറസ്റ്റു ചെയ്തതായി പോലീസ് ചീഫ് റാങ്ങല്‍ ടെയ്ലര്‍ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

റിപ്പോര്‍ട്ട് പി.പി. ചെറിയാന്‍