കോവിഡിനെ തുടര്‍ന്ന് അമേരിക്കയില്‍ അഞ്ചില്‍ ഒരാള്‍ വീതം മാനസിക ചികിത്സ തേടുന്നതായി സിഡിസി
Thursday, April 15, 2021 12:35 PM IST
ന്യുയോര്‍ക്ക്: കോവിഡ് മഹാമാരി അമേരിക്കയില്‍ ആരംഭിച്ചതിനുശേഷം മാനസിക ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി സിഡിസിയുടെ പുതിയ പഠനത്തില്‍ പറയുന്നു. അമേരിക്കന്‍ ജനതയുടെ അഞ്ചില്‍ ഒരാള്‍ വീതം മാനസിക രോഗത്തിന് ചികിത്സ തേടുന്നതായും, മരുന്നുകള്‍ കഴിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കയില്‍ കഴിഞ്ഞ 8 മാസത്തിനുള്ളില്‍ മെന്റല്‍ ഹെല്‍ത്ത് പ്രിസ്‌ക്രിപ്ഷന്‍ 6.5 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. പതിനെട്ടു സംസ്ഥാനങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. സൗത്ത് കാരലൈന കോണ്‍വെ മെന്റല്‍ ഹെല്‍ത്തിലെ സൈക്കോളൊജിസ്റ്റുകള്‍ വിവിധ പ്രായത്തിലുള്ള മാനസിക രോഗികളെ ആശുപത്രിയില്‍ ചികിത്സിച്ചുവരുന്നു. വിദ്യാഭ്യാസ രീതിയില്‍ വന്ന മാറ്റത്തെ തുടര്‍ന്നു മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുട്ടികളും, മാതാപിതാക്കളും, ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നും മാനസിക സമ്മര്‍ദത്തിലായവരും ഇവിടെ ചികിത്സ തേടി എത്തുന്നു.

കോവിഡ് 19 നെ അതിജീവിച്ചവരില്‍ നിരവധി പേര്‍ക്കു ന്യൂറോളജിക്കല്‍ ഡിസ്ഓര്‍ഡേഴ്‌സ് കണ്ടുവരുന്നുവെന്നതാണ്. പാന്‍ഡമിക് ഇനിയും നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഭാവി തലമുറയുടെ മാനസികാവസ്ഥയെ അതുകാര്യമായി ബാധിക്കും. കൗണ്‍സിലിങ്ങും, മെന്റല്‍ ഹെല്‍ത്ത് ഇവാലുവേഷനും മാത്രമേ ഇതിനു പ്രതിവിധിയായിട്ടുള്ളതെന്നു ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍