ഫൊക്കാന ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന
Saturday, May 1, 2021 8:04 AM IST
ന്യൂയോർക്ക്: ഫൊക്കാനയുടെതായി നാളെ നടക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്ന ജനറൽ കൗൺസിൽ യോഗത്തിന് ഔദ്യോഗിക ഫൊക്കാനയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രസിഡന്‍റ് ജോർജി വർഗീസ് അറിയിച്ചു.

ഫൊക്കാനയുടെ പേരിൽ ഒരു വ്യാജ സംഘടന പ്രവർത്തിക്കുന്നതായി ചൂണ്ടിക്കാട്ടി ആ സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മെരിലാന്റിലെ മോണ്ട്ഗോമറി കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനിടെയാണ് ഈ സംഘടന ഒരു ജനറൽ കൗൺസിൽ യോഗം വിളിക്കുന്നതായി വാർത്തകൾ പ്രചരിച്ചത്. ഇതേ തുടർന്ന് അവരുടെ ജനറൽ കൗൺസിൽ യോഗ നടപടികൾക്ക് റിസ്‌ട്രെയ്‌നിംഗ് ഓർഡർ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഫൊക്കാന നേതൃത്വം നൽകിയ ഹർജി കോടതി തള്ളി.

മെരിലാൻഡിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ഫൊക്കാന ഇൻകോർപറേഷൻ (FOKANA INC.) എന്ന ഔദ്യോഗിക സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് എതിർ വിഭാഗത്തിനു വേണ്ടി ഹാജരായ അറ്റോർണി തന്നെ കോടതിയെ അറിയിച്ചിരുന്നു. അവർ ന്യൂയോർക്കിൽ റജിസ്റ്റർ ചെയ്തിട്ടുള്ള അസോസിയേഷൻ ആണെന്ന് വ്യക്തമാക്കിയതിനാൽ റിസ്‌ട്രൈനിംഗ് ഓർഡറിന്‍റെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും നാലോ അഞ്ചോ പേർ യോഗം നടത്തുന്നത് അവരുടെ കാര്യമല്ലേയെന്നുമാണ് കോടതി നിരീക്ഷിച്ചത്.

നാളെ ജനറൽ കൗൺസിൽ നടത്തുന്നവരുമായി മെരിലാൻഡിൽ രജിസ്റ്റർ ചെയ്ത ഫൊക്കാന ഇൻകോർപ്പറേഷന് യാതൊരു ബന്ധവുമില്ലെന്നാണ് കോടതി കണ്ടത്തിയത്. നടക്കുമെന്നറിയിച്ചിരിക്കുന്ന ജനറൽ കൗൺസിലുമായി ഫൊക്കാനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഫൊക്കാനയുടെ അംഗ സംഘടനകളെ അറിയിക്കുന്നതായി പ്രസിഡന്‍റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്‍റണി, ട്രഷറർ സണ്ണി മറ്റമന, ബിഒടി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മെരിലാൻഡിൽ ഫൊക്കാന നൽകിയിട്ടുള്ള സിവിൽ കേസിൽ തുടർനടപടികൾ നടക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ