കോശി തോമസിന് ആശംസകളുമായി എതിർ സ്ഥാനാർഥി സ്റ്റീവ് ബഹാർ
Sunday, June 13, 2021 2:58 PM IST
ന്യൂയോർക്ക് : ജൂൺ 12 മുതൽ 22 വരെ നടക്കുന്ന ന്യൂയോർക്ക് സിറ്റി കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഡമോക്രറ്റിക് സ്ഥാനാർത്ഥി കോശി തോമസിന് ആശംസകളും പരോക്ഷ പിന്തുണയും അറിയിച്ചുകൊണ്ട് എതിർ സ്‌ഥാർഥികളിൽ ഒരാളായ സ്റ്റീവ് ബഹാർ, കോശി തോമസിന്‍റെ ഇലക്ഷൻ കാമ്പയിൻ ഓഫീസ് സന്ദർശിച്ചു. കോശി തോമസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുന്നതിനാൽ കോശിക്ക്‌ വിജയാശംസകൾ നേരുന്നതിനായാണ് സ്റ്റീവ് തന്‍റെ ഫിയാൻസിയും മറ്റു ടീമംഗങ്ങളുമായി സന്ദർശനം നടത്തിയത്. അമേരിക്കയിൽ തെരെഞ്ഞെടുപ്പിൽ സമാന ചിന്താഗതിക്കാരായ എതിർ സ്ഥാനാർത്ഥികൾ പരസ്പരം വിജയാശംസകൾ നേരുന്നത് ചിലയിടങ്ങളിൽ പതിവാണ്. രണ്ടു സ്ഥാനാർത്ഥികളും ന്യൂയോർക്ക് സിറ്റി കൗൺസിൽ ഡിസ്ട്രിക്ട് 23 ലെ ഡെമോക്രാറ്റിക്‌ പ്രൈമറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരാണ്.

കോശി തോമസ് ഈ തെരഞ്ഞെടുപ്പിൽ മുൻപോട്ടു വച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾക്കും നിർദേശങ്ങൾക്കും സമാനമായ വാഗ്ദാനങ്ങളും നിർദേശങ്ങളുമാണ് സ്റ്റീവും പ്രസ്താവിച്ചിരിക്കുന്നത്. അതിനാൽ സമാന ചിന്താഗതിക്കാരുടെ സംഗമമാണിത് എന്ന് കോശി പ്രസ്‌താവിച്ചു. കോശിയുടെ പ്രധാന മൂന്നു നിർദേശങ്ങളാണ് ന്യൂയോർക്ക് സിറ്റിയിലെ വില്പന നികുതിയിലുള്ള ഇളവ്, പ്രോപ്പർട്ടി ടാക്സിലുള്ള ഇളവ്, ചെറുകിട കച്ചവടക്കാർക്കുള്ള റ്റാക്‌സ് ക്രെഡിറ്റ് എന്നിവ. അതോടൊപ്പം ന്യൂയോർക്ക് സിറ്റിയിലെ അവശ്യസേവനങ്ങളുടെ വർധനവും കോശിയുടെ പ്രകടന പത്രികയിലെ മുഖ്യ ആവശ്യമാണ്. തന്‍റെ തെരഞ്ഞെടുപ്പിൽ എല്ലാവിധ പിന്തുണയും നൽകണമെന്ന് കോശി സ്റ്റീവിനോട് അഭ്യർത്ഥിച്ചു.

കോശി തോമസിനു വിജയാശംസകൾ നേർന്നതോടൊപ്പം ഈ പ്രൈമറി തെരഞ്ഞെടുപ്പിൽ കോശി വിജയിച്ചാൽ നവംബറിൽ നടക്കുന്ന ഫൈനൽ തെരഞ്ഞെടുപ്പിൽ എല്ലാവിധ പിന്തുണയും നൽകാമെന്ന് സ്റ്റീവ് പ്രസ്താവിച്ചു. അതുപോലെ താനാണ് പ്രൈമറിയിൽ വിജയിക്കുന്നതെങ്കിൽ ഫൈനൽ തെരഞ്ഞെടുപ്പിൽ പൂർണ പിന്തുണ കോശി തനിക്കു നൽകണമെന്നും സ്റ്റീവ് അഭ്യർഥിച്ചു. ഈ വര്ഷം റാങ്ക്ഡ് ചോയ്സ് സംവിധാനത്തിൽ വോട്ടിംഗ് നടക്കുന്നതിനാൽ തന്നെ പിന്തുണക്കുന്ന വോട്ടർമാരോട് കോശിക്കും പിന്തുണ നൽകണമെന്ന് സോഷ്യൽ മീഡിയാ വഴി അഭ്യർത്ഥിക്കാമെന്നു സ്റ്റീവ് കോശിക്ക്‌ ഉറപ്പു നൽകി. അതുപോലെ കോശിയെ പിന്തുണക്കുന്ന വോട്ടർമാരോട് റാങ്ക്ഡ് ചോയ്സ് വോട്ടിങ്ങിൽ സ്റ്റീവിനെയും പിന്തുണക്കണമെന്ന് അഭ്യർത്ഥിക്കാമെന്നു കോശിയും ഉറപ്പു നൽകി. ഈ വർഷം ന്യൂയോർക്ക് സിറ്റിയിൽ പുതുതായി ഏർപ്പെടുത്തിയ സംവിധാനമാണ് റാങ്ക്ഡ് ചോയ്സ് വോട്ടിംഗ്. ഇത് മൂലം പ്രൈമറി ഇലക്ഷനിൽ വോട്ട് രേഖപ്പെടുത്തുന്ന വോട്ടർമാർക്ക് അവരവരുടെ താല്പര്യമനുസരിച്ചു അഞ്ചു സ്‌ഥാനാർത്ഥികൾക്കു ഒന്ന് മുതൽ അഞ്ചു വരെ റാങ്ക് നൽകി വോട്ട് രേഖപ്പെടുത്താവുന്നതാണ്. അതിനാൽ ഒരു സ്ഥാനത്തേക്ക് ഒന്നിലധികം പേർക്ക് റാങ്ക് അനുസരിച്ചു വോട്ട് രേഖപ്പെടുത്തിയാലും അസാധു ആവുകയില്ല. അഞ്ചു റാങ്കിൽ കൂടുതൽ വോട്ട് നൽകിയാൽ അത് അസാധുവാകും. രണ്ടു പേരും പരസ്പരം വാഗ്ദാനങ്ങൾ കൈമാറി ഹസ്തദാനം നൽകുകയും ചെയ്തു.

നിലവിൽ നാല് ഇന്ത്യൻ വംശജരും രണ്ടു അമേരിക്കൻ വംശജരും ഒരു കൊറിയൻ വംശജയുമുൾപ്പടെ ആകെ ഏഴു സ്ഥാനാർഥികളാണ് ഡെമോക്രാറ്റിക്‌ പ്രൈമറി തെരഞ്ഞെടുപ്പിൽ ഡിസ്‌ട്രിക്‌ട് 23-ൽ മത്സര രംഗത്തുള്ളത്.

നാല് ഇന്ത്യൻ സ്‌ഥാനാർഥികളിൽ മൂന്ന് പേർ പഞ്ചാബികളാണ്. മലയാളി വോട്ടർമാരുടെ സാന്നിധ്യം കൂടുതലായുള്ള ന്യൂയോർക്കിലെ ക്യൂൻസ് വില്ലേജ്, ബേസൈഡ് ഹിൽസ്, ബെല്ലറോസ്, ഡഗ്ലസ്‌റ്റൺ, ഫ്ളോറൽ പാർക്ക്, ന്യൂ ഹൈഡ് പാർക്ക് (ചില ഭാഗങ്ങൾ), ഫ്രഷ് മെഡോസ്, ഗ്ലെൻ ഓക്‌സ്‌, ഹോളിസ്, ഹോളിസ് ഹിൽസ്, ഹോളിസ്‌വുഡ്, ലിറ്റിൽ നെക്ക്, ഓക്‌ലാൻഡ് ഗാർഡൻസ് എന്നിവിടങ്ങളിലെ ഡെമോക്രാറ്റിക്‌ പാർട്ടിയിൽ രജിസ്റ്റർ ചെയ്തു അംഗത്വമുള്ള എല്ലാ ഇന്ത്യാക്കാരും പ്രത്യേകിച്ച് മലയാളികളും ജൂൺ 12 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ കോശിക്ക്‌ വേണ്ടി വോട്ട് രേഖപ്പെടുത്തിയാൽ കോശിക്ക്‌ നിഷ്പ്രയാസം വിജയിക്കുവാൻ സാധിക്കുന്നതാണ്.

മലയാളം, തമിഴ്, കന്നഡ, ആന്ധ്രാ, ഗുജറാത്തി തുടങ്ങി എല്ലാ ഇന്ത്യൻ സംസ്‌ഥാനങ്ങളിലെ വിവിധ കമ്മ്യൂണിറ്റികളും, പഞ്ചാബി കമ്മ്യൂണിറ്റിയിലെ ചില വിഭാഗങ്ങളും ഇതിനോടകം കോശിക്ക്‌ പിന്തുണ നൽകിയിട്ടുണ്ട്. കൂടാതെ, ബംഗ്ളാദേശി, ആഫ്രിക്കൻ, സ്പാനിഷ് രാജ്യങ്ങളിലെ ധാരാളം പേരും കോശിക്ക്‌ പിന്തുണ നൽകിയിട്ടുണ്ട്.

നാസ്സോ കൗണ്ടി ഹെൽത് കെയർ കോർപ്പറേഷന്‍റെ ഭാഗമായ നാസ്സോ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിന്റെ (എൻ യുഎംസി.) ഡയക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി അജിത് കൊച്ചുകുടിയിൽ എബ്രഹാമിനെയും, ന്യൂയോർക്ക്‌ മെട്രോ റെയിൽ ട്രാക്കിൽ അകപ്പെട്ട വ്യക്തിയുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ മലയാളി ആയ ലോക്കോ ഓപ്പറേറ്റർ ടോബിൻ മഠത്തിലിനെയും യോഗത്തിൽ കോശിയും സ്റ്റീവും അഭിനന്ദിച്ചു. കോശിയുടെ ഇലക്ഷൻ ക്യാമ്പയിൻ മുൻ നിര പ്രവർത്തകരായ വി.എം. ചാക്കോ, രാജു എബ്രഹാം, ജോർജ് പറമ്പിൽ, പാറ്റ് മാത്യു, അജിത് കൊച്ചുകുടിയിൽ, മാത്യുക്കുട്ടി ഈശോ, മാത്യു തോമസ്, ഫിലിപ്പ് മഠത്തിൽ, ജെയ്‌സൺ ജോസഫ്, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

റിപ്പോർട്ട് : മാത്യുക്കുട്ടി ഈശോ