ന്യു യോർക്ക് പോലീസിൽ ആദ്യ ഇന്ത്യൻ ഡെപ്യുട്ടി ഇൻസ്പെക്ടറായി ക്യാപ്റ്റൻ ലിജു തോട്ടം
Monday, June 14, 2021 11:45 AM IST
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ പോലീസ് സംവിധാനമായ ന്യൂയോര്‍ക്ക് സിറ്റി പോലിസ് ഡിപ്പാർട്ട്മെന്‍റിൽ (എൻവൈപിഡി) ഡെപ്യുട്ടി ഇൻസ്‌പെക്ടർ ആയി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായി. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യാക്കാരൻ എന്ന റെക്കോർഡും ലിജു തോട്ടത്തിനു സ്വന്തം.

വ്യാഴാഴ്ച പോലീസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ ലിജു തോട്ടം ഔദ്യോഗികമായി സ്ഥാനമേറ്റു. ലിജുവിന്‌ പുറമെ ഓഫീസർ സോണി വർഗീസ് ഡിറ്റക്റ്റീവായും സാർജന്‍റ് നിതിൻ എബ്രഹാം ലുട്ടനന്‍റായും ചടങ്ങിൽ സ്ഥാനമേറ്റു.

ന്യുയോർക്ക് സിറ്റിയിൽ ആദ്യ ഇന്ത്യൻ പോലീസ് ഓഫിസർ, സാർജന്‍റ്, ലുട്ടനന്‍റ്, ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലെത്തിയത് സ്റ്റാൻലി ജോർജ് ആണ്. പിന്നാലെ ലിജു തോട്ടവും ക്യാപ്റ്റനായി. ഇപ്പോൾ ഡെപ്യുട്ടി ഇൻസ്പെക്ടറും.

ന്യൂയോര്‍ക്ക് പോലിസില്‍ ക്യാപ്റ്റന് മുകളിലുളള റാങ്കുകളില്‍ 89 ശതമാനവും വെളുത്ത വംശജരാണ്. കുടിയേറ്റ വംശജര്‍ ഉയര്‍ന്ന പദവികളിലെത്തുന്നത് അപൂര്‍വമാണ്. ഇപ്പോള്‍ ഫോറന്‍സിക്ക് ഇൻവെസ്റ്റിഗേഷന്‍സ് ഡിവിഷന്റെ എക്‌സിക്യുട്ടിവ് ഓഫീസറാണ് ലിജു. ഈ ഡിവിഷനിലെ രണ്ടാം സ്ഥാനം. ഡെപ്യുട്ടി ചീഫ് കത്രനാക്കിസ് ആണു മേധാവി.

ഇന്നത്തെ കാലത്ത് ഏതൊരു അന്വേഷണത്തിലും ഫോറന്‍സിക്ക് വിഭാഗം സുപ്രധാന പങ്കു വഹിക്കുന്നു. ആരും അറിയാത്ത തെളിവുകൾ അവർ കണ്ടെത്തുന്നു. കുറ്റവാളികളെ ശിക്ഷിക്കാനും നിരപരാധികളെ രക്ഷിക്കാനും അവർക്കു കഴിയുന്നു. ഫോറന്‍സിക്ക് ഫയല്‍സ് സീരീസ് കാണാത്തവര്‍ ചുരുക്കമാണല്ലൊ.

എന്‍.വൈ.പി.ഡി ക്രൈം സീന്‍ യൂണിറ്റ്, പൊലീസ് ലാബറട്ടറി, ഫയര്‍ ആംസ് അനാലിസിസ് സെക്ഷന്‍, ലേറ്റെന്റ് പ്രിന്റ് സെക്ഷന്‍, എന്നിവയൊക്കെ ലിജുവിന്റെ ചുമതലയിലാണ്.

ഈ വിഭാഗങ്ങള്‍ എല്ലാം അന്താരാഷ്ട്ര അക്രെഡിറ്റേഷന്‍ ഉള്ളതാണ്. അതിനാല്‍ അന്താരാഷ്ട്ര നിലവാരം കാത്ത് സൂക്ഷിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. (ഐ.എസ്ഒ സ്റ്റാൻഡാര്‍ഡ്‌സ്.) ഇന്‍സ്‌പെക്ഷനുകളില്‍ ഗുണമേന്മ ബോധ്യപ്പെടുത്തുക എന്നത് മാനേജ്‌മെന്‍റ് ടീമിനെ സംബന്ധിച്ചിടത്തോള വിഷമകരമായ ജോലി തന്നെ. ഇവക്കു പുറമെ ലബോറട്ടറിയുടെ സുരക്ഷിതത്വം, പിടിച്ചെടുക്കുന്ന തോക്കുകളും മയക്കുമരുന്നുമൊക്കെ സൂക്ഷിച്ചു വയ്ക്കുക തുടങ്ങിയവയും ഡിവിഷന്റെ ചുമതലകളാണ്.ഫോറന്‍സിക്ക് ഉള്‍പ്പെട്ട പ്രമദമായ കേസുകളിലൊക്കെ അന്വേഷണ വേളയിൽ ഈ ഡിവിഷനും അതിന്റെ മേധാവികളും സുപ്രധാന പങ്കു വഹിക്കുന്നു. ഈ ഡിവിഷനില്‍ ആറു മാസം മുന്‍പാണ് ചാർജെടുത്തത്. അതിനു മുന്‍പ് അഞ്ചു വര്‍ഷം ക്രൈം സീൻ യൂണിറ്റ് ക്യാപ്ടനായിരുന്നു

എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ പതിമൂന്നാം വയസിലാണ് ലിജു തോട്ടം അമേരിക്കയിലെത്തുന്നത്. എയ്‌റോനോട്ടിക് എന്‍ജിനിയറിംഗില്‍ ബിരുദമെടുത്തെങ്കിലും വ്യോമയാന മേഖലയില്‍ അധികം നാള്‍ ജോലി ചെയ്തില്ല. പാനാം, ഡെല്‍റ്റ എന്നീ വിമാനക്കമ്പനികളില്‍ കുറച്ചുകാലം പ്രവര്‍ത്തിക്കുകയുണ്ടായി.

മനസിലെ മോഹത്തിന് സാക്ഷാത്ക്കാരമായി പോലിസിലെത്തുന്നത് 1996 ലാണ്. ന്യൂ യോര്‍ക്ക് പോലിസില്‍ ഓഫിസറായി തുടക്കം. രണ്ടായിരത്തില്‍ ആദ്യ പ്രൊമോഷന്‍ നേടി ഡിറ്റക്ടീവായി. നാര്‍കോട്ടിക്‌സ് ബ്യൂറോയിലായിരുന്നു അത്. 2002 അടുത്ത പ്രൊമോഷന്‍ സാര്‍ജന്‍റ് പദിവിയിലേക്ക്. 2006 ല്‍ ല്യൂട്ടനന്‍റായി. ടെസ്റ്റ് പാസായി ക്യാപ്റ്റനായി പ്രൊമോഷന്‍ കിട്ടുന്നത് 2013 ഏപ്രില്‍ 26 നാണ്.

സ്‌റ്റോണിബ്രൂക്ക് ഹോസ്പിറ്റലില്‍ നേഴ്‌സ് പ്രാക്ടീഷണറായ ഡോ. സ്മിതയാണ് ലിജു തോട്ട ത്തിന്റെ ഭാര്യ. അലീന, ആന്‍ജലീന, ലിയാന എന്നിവരാണ് മക്കള്‍. ഒരാൾ കോളജിലും രണ്ട് പേര് സ്‌കൂളിലും. പിതാവ് ഫിലിപ്പ് തോട്ടം മൂന്നു വര്ഷം മുൻപ് നിര്യാതനായി. അമ്മ മേരി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്യാതയായി.