നാട്ടിലായാലും അമേരിക്കയിലായാലും പാലാ ബിഷപ് പറഞ്ഞതു പ്രസക്തം: മാര്‍ അങ്ങാടിയത്ത്
Thursday, September 16, 2021 12:01 PM IST
ന്യുയോര്‍ക്ക്: പാലാ ബിഷപ്പ് മാര്‍ കല്ലറങ്ങാട്ടിന്‍റെ പ്രസ്താവന ആരെയും കുറ്റപ്പെടുത്താനോ ആരെയെങ്കിലും വിരല്‍ ചൂണ്ടിയോ അല്ലെന്ന് ഷിക്കാഗോ സെന്‍റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്. മാതാപിതാക്കള്‍ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പിതാവ് ഉദ്ദേശിക്കുന്നത്. തിന്മകള്‍ ചുറ്റുപാടുമുണ്ട്. നാട്ടിലായാലും അമേരിക്കയിലായാലും. അതിനാല്‍ മക്കളുടെ നല്ല വളര്‍ച്ചക്ക് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഇത്രയേ പിതാവ് കുരുതിയിട്ടുള്ളു. റോക്ക് ലാന്‍ഡ് ഹോളി ഫാമില്‍ സീറോ മലബാര്‍ ദേവാലയത്തില്‍ മാതാവിന്‍റെ ജനനതിരുന്നാള്‍ ആഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ അങ്ങാടിയത്ത്.

വിശുദ്ധ കുര്‍ബാന അര്‍പ്പണം സംബന്ധിച്ച തര്‍ക്കത്തെപ്പറ്റിയും അദ്ദേഹം പ്രതികരിച്ചു. ആഴത്തിലുള്ള ചര്‍ച്ച നടത്തിയാണ് സിനഡ് കുര്‍ബാനയുടെ ഏകീകരണം സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനു പരിശുദ്ധ പിതാവിന്റെയും ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷന്‍റേയും അനുമതിയുണ്ട്. എന്നാല്‍ ഈ തീരുമാനം വന്ന ശേഷം പ്രതിഷേധം ചിലയിടത്തുണ്ടായി.

വിധേയത്വത്തോടെയുള്ള ജീവിതമാണ് നമ്മുടെ വിശ്വസം അനുശാസിക്കുന്നത്. കുടുംബത്തില്‍ മാതാപിതാക്കളോടും ഇടവകയില്‍ വൈദികനോടും രൂപതയില്‍ ബിഷപ്പിനോടും സഭയില്‍ പരിശുദ്ധ പിതാവിനോടും വിധേയത്വം എന്നതാണ് നമ്മുടെ പാരമ്പര്യം.

കുറവുകളും കുറ്റങ്ങളും പെരുപ്പിക്കാതെ വിശാല മനസ്ഥിതിയോടെ ചിന്തിക്കണം.ഇപ്പോഴത്തെ കുര്ബാനക്രമത്തില്‍ ചെറിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി. നീണ്ട പ്രാര്‍ഥനയുടെ നീളം കുറച്ചു. ഇവ മംഗള വാര്‍ത്തക്കാലത്ത് നടപ്പില്‍ വരും.

പള്ളി സ്വന്തമായി വാങ്ങിയ ശേഷം ആദ്യമായി ഇവിടെ വരാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാണ് മാര്‍ അങ്ങാടിയത്ത് പ്രസംഗം തുടങ്ങിയത്. കര്‍ത്താവിന്റെ സാക്ഷ്യം വഹിക്കുക എന്ന ദൗത്യമാണ് നമ്മുടേത്. ദേവാലയത്തിലും കുടുംബത്തിലും അവയുടെ പരിശുദ്ധിക്ക് ചേരാത്തതൊന്നും ഉണ്ടാകരുത്.

നമുക്ക് ഒരുപാട് കണക്കു കൂട്ടലും പ്രതീക്ഷകളുമുണ്ട്. ദൈവഹിതത്തിനനുസൃതമായത് സംഭവിക്കാനാണ് പ്രാര്‍ഥിക്കേണ്ടത്. ദൈവത്തിനു സമര്‍പ്പിച്ചു ജീവിക്കുക . നമ്മുടെ നേട്ടങ്ങള്‍ പങ്കു വയ്ക്കുക. അത് മൂലം അവ കുറയുകയില്ല. ദൈവം അവ നികത്തിത്തരും. എവിടെനിന്ന് എന്നറിയാതെ നമ്മെ ചിലര്‍ സഹായിക്കാന്‍ വരുന്നത് നമ്മുടെ ജീവിതത്തില്‍ കാണാറുണ്ട്. പിന്നെ അവരെ കാണുകയുമില്ല. ദൈവകരങ്ങളാണ് അവയ്ക്കു പിന്നിലും.

തെറ്റുകളും കുറ്റങ്ങളും പറഞ്ഞു തീര്‍ക്കാനും ഭിന്നത ഒഴിവാക്കാനും നമുക്ക് കഴിയണമെന്നും മാര്‍ അങ്ങാടിയത്ത് പറഞ്ഞു. റോക് ലാന്‍ഡ്, വെസ്ലി ഹില്‍സിലുള്ള ഹോളി ഫാമിലി ചര്‍ച്ചില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 10, 11, 12 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷിച്ചു.

വെള്ളിയാഴ്ച്ച വൈകുന്നേരം ആറിനു ഇടവക വികാരി ഫാദര്‍ റാഫേല്‍ അമ്പാടന്‍ ഭക്തിസാന്ദ്രമായ പ്രാര്‍ഥനയോടെ കൊടിയേറ്റം നടത്തി. മുന്‍ വികാരി ഫാ.തദേവൂസ് അരവിന്ദത്ത് ആയിരുന്നു അന്നത്തെ തിരുനാള്‍ കര്‍മങ്ങളിലെ മുഖ്യ കാര്‍മികന്‍.

ശനിയാഴ്ച്ച വൈകുന്നേരം ആറിനുള്ള വിശുദ്ധ ബലിക്ക് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിനൊപ്പം വികാരി ഫാ.റാഫേല്‍ അമ്പാടന്‍, ഫാ.തദേവൂസ് അരവിന്ദത്ത്, ഫാ. എബ്രഹാം വല്ലയില്‍ എന്നിവര്‍ കാര്‍മികരായിരുന്നു..

ഞായറാഴ്ച മൂന്നിനുള്ള ആഘോഷകരമായ തിരുനാള്‍ പാട്ടുകുര്‍ബാനയില്‍ ബിഷപ്പ് അങ്ങാടിയത്തിനൊപ്പം വികാരി ഫാ.റാഫേല്‍ അമ്പാടന്‍, ഫാ. തദേവൂസ് അരവിന്ദത്ത്, ഫാ.എബ്രഹാം വല്ലയില്‍, ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ , ഫാ. റജി പാഴൂര്‍ എന്നിവരും ദിവ്യബലിയര്‍പ്പിച്ചു. അതിനുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ആഘോഷപൂര്‍വമായ പ്രദക്ഷിണം നടന്നു.

കുട്ടികളുടെ നേതൃത്വത്തില്‍ പള്ളിയങ്കണത്തില്‍ നടത്തിയ 'സീറോ കട' വ്യത്യസ്തമായ ഒരനുഭവം ആയിരുന്നു. ബലൂണ്‍, വള മിഠായി, ഐസ് ക്രീം, വിവിധ കളിക്കോപ്പുകള്‍ എന്നിവ വിതരണം ചെയ്തു.

മൂന്നു ദിവസങ്ങളിലും വിഭവസമൃദ്ധമായ സ്നേഹവിരുന്നില്‍ ഇടവക അംഗങ്ങള്‍ പങ്കുചേര്‍ന്നു. ഫാ. റാഫേല്‍ അമ്പാടന്‍ കൊടിയിറക്കിയതോടെ തിരുനാള്‍ സമാപിച്ചു.