ഐനാനി എസ്സേ മത്സരം: ഡോ.ദീപ്തി നായർക്കും ജയാ മണ്ണുപറമ്പിലും ഡോ. ജെസി കുര്യനും ജേതാക്കൾ
Friday, May 13, 2022 12:39 PM IST
പോൾ ഡി. പനയ്ക്കൽ
ന്യൂയോർക്ക് സ്റ്റേറ്റിലെ ഇന്ത്യൻ അമേരിക്കൻ നഴ്സുമാരുടെ ജിഹ്വയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐനാനി) നടത്തിയ എസ്സേ മത്സരത്തിൽ ഒന്നാം സ്ഥാനം ഡോ. ദീപ്തി നായർ കരസ്ഥമാക്കി. ജയാ മണ്ണുപറമ്പിലും ഡോ.ജെസ്സി കുര്യനും റണ്ണേഴ്‌സ് അപ്പ് നേടി. "നഴ്സസ് മെയ്ക് എ ഡിഫെറെൻസ്" എന്ന വിഷയത്തെ ആധാരം ആക്കി ആയിരുന്നു മത്സരം.

മത്സരത്തിന് ലഭിച്ച എല്ലാ എസ്സേകളും ആഴം കൊണ്ടും ഗവേഷണങ്ങളിൽ അധിഷ്ഠിതമായ തെളിവുകൾ കൊണ്ട് സമ്പന്നവും ഭാഷാശൈലിയിൽ ഉന്നതവും ആയിരുന്നു എന്ന് എസ്സേകൾ വിലയിരുത്തിയ അവാർഡ്‌സ് ആൻഡ് സ്കോളർഷിപ്സ് കമ്മിറ്റി ചെയർ ഗ്രേസ് അലക്‌സാണ്ടർ ഊന്നിപ്പറഞ്ഞു. രചയിതാക്കളുടെ പേരുവിവരങ്ങളുടെ സൂചനകൾ ഒന്നും ഇല്ലാതെ ആണ് ജഡ്ജുമാർക്ക് എസ്സേകൾ വിതരണം ചെയ്തത്.

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡോക്ടർ ദീപ്തി നായർ നോർത്ത് വെൽ ഹെൽത്ത് സിസ്റ്റത്തിൽ സുക്കർ ഹിൽസൈഡ് ഹോസ്പിറ്റലിൽ നേഴ്സ് എജുക്കേറ്റർ ആയി ജോലി ചെയ്യുന്നു. സ്‌കൂൾ സമയം മുതൽ തന്നെ എഴുത്തു കലയിൽ വളരെ താൽപ്പര്യവും കഴിവും പ്രകടിപ്പിച്ചിരുന്നു ദീപ്തി. 2017-ൽ ലോങ്ങ് ഐലൻഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് നഴ്സിംഗ് എജുകേഷനിൽ മാസ്റ്റേഴ്സ് ഡിഗ്രിയും 2021-ൽ ചാത്തം യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്റ്റർ ഓഫ് നഴ്സിംഗ് പ്രാക്ടീസ് ഡിഗ്രിയും നേടിയിട്ടുണ്ട്.

"തീർച്ചയായും നഴ്സുമാരുടെ പ്രവൃത്തി വളരെ വ്യത്യസ്തം ആണ്. ബെഡ്‌സൈഡ് നേഴ്സ്, മാനേജർ, അഡ്മിനിസ്ട്രേറ്റർ, അധ്യാപകർ തുടങ്ങി വിവിധ നിലകളിലും സ്ഥാനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർ ആണ് നഴ്സുമാർ. ഏതൊരു ജോലിയിൽ ആയാലും തങ്ങളുടെ മൂല്യങ്ങളും കഴിവുകളും അറിവും വ്യക്തികളുടെ നന്മയ്ക്കായി പ്രയോഗിച്ചു, അവരുടെ ശുശ്രൂഷകർ ആയി, സഹവർത്തികൾ ആയി, അവർക്കുവേണ്ടി വാദിക്കുന്നവരായി നിസ്വാർത്ഥ സേവനം ചെയ്യുന്നവർ ആണ് നഴ്സുമാർ'- ദീപ്തി സാഭിമാനം അവകാശപ്പെട്ടു.

റണ്ണേഴ്‌സ് അപ്പ് നേടിയ ജയാ മണ്ണുപറമ്പിൽ മാനസിക രോഗം കൊണ്ട് വ്യഥ അനുഭവിക്കുന്നവർക്കുവേണ്ടി സ്വരം ഉയർത്തുന്ന ഒരു നേഴ്സ് ആണ്. ന്യൂ യോർക്ക് സ്‌റ്റേറ്റിന്റെ ക്രീഡ്മോർ ഹോസ്പിറ്റലിൽ സൈക്കയാട്രിക് നേഴ്സ് പ്രാക്ടീഷണർ ആയി സേവനം ചെയ്തിരുന്ന ജയാ ഇപ്പോൾ അവിടെ തന്നെ അസിസ്റ്റന്റ് ഡയറക്റ്റർ ഓഫ് നഴ്സിംഗ് ആയി ജോലി ചെയ്യുന്നു.

ഇന്ത്യൻ നഴ്സുമാർ ഉന്നത വിദ്യാഭ്യാസം നേടി ആരോഗ്യ രംഗത്തു കൂടുതൽ കൂടുതൽ സംഭാവനകൾ നൽകാൻ സന്നദ്ധർ ആകണമെന്നാണ് ജയ വാദിക്കുന്നത്. "നഴ്സസ് എ വോയ്‌സ് റ്റു ലീഡ്: എ വിഷൻ ഫോർ ഫ്യൂച്ചർ ഹെൽത്ത് കെയർ' എന്ന വിഷയത്തിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ 2020-ൽ സംഘടിപ്പിച്ച എസ്സേ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയിരുന്നു ജയ.

2021-ൽ അസമാനമായ നഴ്സിംഗ് സേവനത്തിന് ഡെയ്‌സി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഐനാനി സാമൂഹികാരോഗ്യ വിദ്യാഭ്യാസത്തിനു വേണ്ടി നടത്തിയ സെമിനാറിൽ പാനലിസ്റ്റ് ആയും ക്രീഡ്മോർ കാബിനറ്റിനു വേണ്ടി ജയാ "വാട് മാറ്റേഴ്സ് ' എന്ന വിഷയത്തെ ആധാരമാക്കി പ്രേസേന്റ്റേഷനും ചെയ്തിട്ടുണ്ട്.

നോർത്ത് വെല്ലിലെ നേഴ്സ് പ്രാക്റ്റീഷണർ ഡോക്ടർ ജെസ്സി കുരിയൻ ആണ് റണ്ണേഴ്‌സ് അപ്പ് നേടിയ രണ്ടാമത്തെ ആൾ. ഡോക്ടർമാരെ പോലെ തന്നെ കേസ് ലോഡ് എടുത്തു രോഗികളെ ചികില്സിക്കുന്ന നേഴ്സ് പ്രാക്റ്റീഷനർ ആണ് ജെസ്സി. "ബെസ്റ്റ് പ്രൊവൈഡർ ഓഫ് ദി ഇയർ' അവാർഡ് വാങ്ങി "നമ്മുടെ ഹോസ്പിറ്റലിലെ ഏറ്റവും നല്ല ഡോക്റ്റർ ഒരു നേഴ്സ് ആണ്' എന്ന് ഹോസ്പിറ്റൽ ചീഫ് ഡോക്റ്ററുടെ പ്രഖ്യാപനം നേടിയിട്ടുള്ള ജെസ്സി ഈയിടെ ഗ്രാൻഡ് കാന്യോൻ യൂണിവേഴ്സി റ്റിയിൽ നിന്ന് ഡോക്ടർ ഓഫ് നഴ്സിംഗ് പ്രാക്ടീസ് ഡിഗ്രി നേടി.

കോവിഡ് മാരകവ്യാധി കാലത്ത് മാനസിക രോഗത്തിൽ ഉൾക്കാഴ്ച നഷ്ടപ്പെട്ട ഹതഭാഗ്യരുടെ സുരക്ഷിതത്വത്തിനു വേണ്ടിയുള്ള ജെസ്സിയുടെ അഡ്വക്കസി പ്രശസ്തമാണ്. മാനസിക രോഗത്തോടും രോഗികളോടും സമൂഹം ഇന്നും നിലനിർത്തിവരുന്ന മുൻ വിധിക്കും വിവേചനത്തിനും അപമാന സമീപനത്തിനും എതിരെ വളരെ നീരസത്തോടെ ജെസ്സി സ്വരം ഉയർത്തുന്നു. ഇന്ത്യൻ നഴ്സസ് അസോസിയേഷനിലൂടെയും ഔദ്യോഗിക രംഗത്തിലൂടെയും നഴ്സിംഗ് പ്രൊഫെഷനെ അതിന്‍റെ പരമാവധി സാധ്യതകളിലേക്ക് നയിക്കുവാൻ വ്യാപൃതയാണ് ജെസി.

ക്വീൻസ് ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്‍ററിൽ നടന്ന നഴ്സസ് ഡേ ആഘോഷ വേളയിൽ മത്സര ജേതാക്കൾ ഐനാനി പ്രസിഡന്റ് ഡോക്ടർ അന്നാ ജോർജിൽ നിന്ന് അവാർഡുകൾ ഏറ്റു വാങ്ങി.