ഫൊക്കാന കൺവൻഷന് ഇനി ദിവസങ്ങൾ മാത്രം; ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഭാരവാഹികൾ
Friday, July 1, 2022 8:39 PM IST
ഫ്രാൻസിസ് തടത്തിൽ
ന്യൂയോക്ക്: ഫൊക്കാന കൺവൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണെന്ന് ഭാരവാഹികൾ അറിയിച്ചു. മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി സ്‌പോൺസർഷിപ്പ് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും എല്ലാ കമ്മിറ്റി അംഗങ്ങളും ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നതെന്നും പ്രസിഡന്‍റ് ജോർജി വർഗീസ് കൺവൻഷന്‍റെ ഒരുക്കങ്ങളെക്കുറിച്ച് സംസാരിക്കവെ വ്യകത്മാക്കി.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ കമ്മിറ്റി ഭാരവാഹികൾ എണ്ണയിട്ട യന്ത്രം പോലെ കൺവൻഷന്‍റെ വിജയകരമായ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഒട്ടേറെ പുതുമകൾ നിറഞ്ഞ മൂന്നു ദിനരാത്രങ്ങൾ ആയിരിക്കും ഒർലാണ്ടോയിലെ വിസ്മയങ്ങളുടെ സ്വപ്ന നഗരിയായ ഡിസ്‌നി വേൾഡിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന കൺവൻഷനിൽ എത്തുന്ന പ്രതിനിധികളെ കാത്തിരിക്കുന്നതെന്നും സെക്രട്ടറി സജിമോൻ ആന്റണി പറഞ്ഞു.

കോവിഡ് മഹാമാരിമൂലം കഴിഞ്ഞ തവണ കൺവൻഷൻ നടക്കാതിരുന്നതിനാലും നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന കൺവൻഷൻ ആയതിനാലും സംഘാടകർക്കൊപ്പം പ്രതിനിധികളും വൻ ആവേശത്തിലാണ്. ലോകോത്തര വിനോദ കേന്ദ്രമായ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിലാണ് ഇത്തവണ കൺവൻഷൻ നടക്കുന്നതെന്നതും ഇത്തവണത്തെ കൺവൻഷന്‍റെ മാറ്റുകൂട്ടുന്നു. മികച്ച കൺവൻഷൻ നടത്താനാവശ്യമായ തുകയും ഇതിനകം സമാഹരിച്ചു കഴിഞ്ഞു. അതിൽ നല്ലൊരു പങ്ക് നൽകിയത് ഭാരവാഹികൾ തന്നെ എന്ന പ്രത്യേകതയുമുണ്ട്.

കൺവൻഷനുവേണ്ടി ബ്ലോക്ക് ചെയ്തിരുന്ന മുറികൾ മുഴുവനും തീർന്നുപോയതിനാൽ ഇതിനകം റജിസ്‌ട്രേഷൻ ക്ളോസ് ചെയ്തു കഴിഞ്ഞു. ആവശ്യക്കാർ കൂടി വരുന്നതിനാൽ കൂടുതൽ റൂമുകൾ ലഭ്യമാക്കാൻ ഹോട്ടൽ മാനേജ്‌മെന്റുമായി ചർച്ചകൾ നടത്തി വരികയാണെന്നും പ്രസിഡന്‍റ് ജോർജി വർഗീസ് അറിയിച്ചു.പുറത്തു താമസിച്ചു കൺവൻഷനു വരുന്ന കുറേപ്പേരെ കൂടി പങ്കെടുപ്പിക്കാനുള്ള ശ്രമവും നടത്തി വരികയാണ്. ആയിരത്തിനും രണ്ടായിരത്തിനുമിടക്ക് ആളുകൾ കൺവൻഷന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതുവരെയുള്ള ഒരുക്കങ്ങളും പ്രതീക്ഷകളും പങ്കു വയ്ക്കാൻ ഇന്ത്യ പ്രസ് ക്ലബിന്റെ ന്യു യോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന്റെ സംതൃപ്തിയും ശ്രദ്ധേയമായ കലാശക്കൊട്ടിലേക്കു നടന്നടുക്കുന്നതിന്റെ ആത്മവിശ്വാസവുമാണ് ജോർജി വർഗീസും സജിമോൻ ആന്റണിയുമടക്കമുള്ള നേതാക്കൾ പ്രകടിപ്പിച്ചത്. പടല പിണക്കങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് മുൻകാലങ്ങളിൽ ഫൊക്കാന- ഫോമാ കൺവൻഷനുകളിൽ മുഴച്ചു നിന്നതെങ്കിൽ ഇത്തവണ ഒത്തൊരുമയും സൗഹൃദവും നേടിയ വിജയങ്ങളാണ് ആഘോഷമാകുന്നത്.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, ജോസ് കെ. മാണി എംപി, ജോൺ ബ്രിട്ടാസ് എംപി, പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് . അയ്യർ, ചലച്ചിത്രതാരങ്ങളായ അനുശ്രീ, പാരിസ് ലക്ഷ്മി എന്നിവരും മജീഷ്യൻ ഗോപിനാഥ് മുതുകാട്, ഫാ. ഡേവിസ് ചിറമ്മൽ, നടൻ ദിനേശ് പണിക്കർ, ഗായകൻ സുജിത്ത്, മാധ്യമ പ്രവർത്തകനായ ജോർജ് കള്ളിവയൽ തുടങ്ങിയവരാണ് അതിഥികളായെത്തുക. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എംഎൽഎമാരുടെ പ്രാതിനിധ്യം കുറയും.

കൺവൻഷനു ജൂലൈ ഏഴിനു (വ്യാഴം) വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ആഘോഷമായ ഘോഷയാത്രയോടെ തുടക്കമാകും. മൂന്നു ഇരവുപകലുകൾ കലാമാമാങ്കങ്ങൾ കൊണ്ട് കൺവൻഷൻ നഗരിയെ ആഘോഷ മുഖരിതമാക്കും. എല്ലാ ദിവസങ്ങളിലും വ്യത്യസ്തമായ കലാപരിപാടികളുണ്ടെന്നതാണ് ഇത്തവണത്തെ കൺവൻഷന്റെ മറ്റൊരു പ്രത്യേകത. മാജിക്ക് നിർത്തിയെങ്കിലും പ്രഫ. മുതുകാട് ഫൊക്കാനക്കായി മാജിക്ക് ഷോ അവതരിപ്പിക്കും.

മതസൗഹാർദ്ദ സമ്മേളനത്തിൽ മാർത്തോമാ ഭദ്രാസനാധിപൻ ഡോ. ഐസക് മാർ പീലക്സിനോസ് അടക്കം വിവിധ മത പ്രതിനിധികൾ പങ്കെടുക്കും.

ആറു സ്റ്റേജുകളിലാണ് പരിപാടികൾ അരങ്ങേറുക. ഇത്തവണ, മിസ് ഫൊക്കാന, മലയാളി മങ്ക, കലാ പ്രതിഭ, കലാതിലകം തുടങ്ങിയവർക്കൊക്കെ 1000 ഡോളർ വീതം സമ്മാനം നൽകുമെന്നതും ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്.

കൺവൻഷനെത്തുന്നന്നവർക്ക് ഹോട്ടലിലേക്ക് യാത്രാസൗകര്യം ഏർപ്പെടുത്തി . എയർപോർട്ടിൽ നിന്നു 20 മിനിറ്റ് അകലെയാണ് സമ്മേളന വേദിയായ ഹിൽട്ടണ് ഡബിൾ ട്രീ ഹോട്ടൽ. ഒർലാണ്ടോയിൽ നിന്നു തന്നെയുള്ള ഫൊക്കാന നേതാവ് രാജീവ് കുമാരന്റെ നേതൃത്വത്തിൽ ട്രാസ്പോട്ടേഷൻ കമ്മിറ്റി രൂപീകരിച്ച് തയാറെടുപ്പു നടത്തിക്കഴിഞ്ഞു. വ്യാഴം രാവിലെ 7 മുതൽ എയർപോർട്ട് പിക്ക് അപ്പ് ലഭ്യമായിരിക്കും.

സ്പോർട്ട്സ് മത്സരങ്ങളൊക്കെ കൺവൻഷനു മുൻപാണ് ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കൻ ഫുഡിന് പുറമെ ഇന്ത്യൻ ഫുഡും ലഭ്യമാക്കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്ക് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫ്രാൻസിസ് തടത്തിൽ സംഘാടകനായ മാധ്യമ സമ്മേളനം ഏറെ ശ്രദ്ധേയമായിരിക്കും.

നിയമപരമായ പല വെല്ലുവിളികളും നേരിട്ടുവെങ്കിലും ഒന്നിലും പതറാതെ മുന്നോട്ടു പോകുകയാണ് തങ്ങൾ ചെയ്തതെന്ന് ജോർജി വർഗീസ് പറഞ്ഞു. എല്ലാം ഭംഗിയാകുമെന്ന് ഉറപ്പുണ്ട്. ഭാഷായ്ക്കൊരു ഡോളറിൽ നിന്ന് മലയാളം അക്കാദമിയിലേക്കുള്ള വളർച്ച സജിമോൻ ആന്റണി ചൂണ്ടിക്കാട്ടി. മലയാള പഠനത്തിന് ഫൊക്കാന എക്കാലത്തും പിന്തുണ നൽകുന്നു.

രാജഗിരി ഹോസ്പിറ്റലുമായി ചേർന്നു ഏർപ്പെടുത്തിയ മെഡിക്കൽ കാർഡ് ഇതിനകം 2000 -ൽ പരം പേർ എടുത്തിട്ടുണ്ട്. കാർഡുള്ളവർക്ക് വിദഗ്ധ ചികില്സയിൽ ഇളവുകൾ കിട്ടും. മറ്റു ആനുകൂല്യങ്ങളുമുണ്ട്. കൺവൻഷൻ വേദിയിൽ കുറച്ചു പേർക്ക് കൂടി ഇതിൽ അംഗങ്ങളാകാം. കോവിഡ് കാലത്ത് വെന്റിലേറ്ററും ഓക്സിജൻ കോണ്സന്ട്രേറ്റും അടക്കം രണ്ടു കോടിയുടെ സഹായം നാട്ടിലെത്തിക്കാൻ കഴിഞ്ഞതായി സജിമോൻ ആന്റണി ചൂണ്ടിക്കാട്ടി. മറ്റൊരു പ്രധാന സേവന പ്രവർത്തനം ഭവനം പദ്ധതിയാണ്. 50-ൽ പരം വീടുകൾ നൽകാനായി .

പ്രായമുള്ള ഒന്നാം തലമുറ പുരുഷന്മാരുടെ സംഘടനയാണ് ഫൊക്കാന എന്ന കാഴ്ചപ്പാട് ഫൊക്കാന തിരുത്തുകയാണ്. വലിയ യുവജന പങ്കാളിത്തമാണ് ഇപ്പോൾ സംഘടനയിൽ. അത് കൺവൻഷനിലും പ്രതിഫലിക്കും. അതുപോലെ സ്ത്രീ ശാക്തീകരണത്തിനും മുൻഗണന നൽകുന്നു. 168 വനിതകൾ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു.

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നൂറിൽ പരം പരിപാടികൾ സംഘടിപ്പിച്ചു എന്നത് അഭിമാനകരമാണെന്ന് ട്രസ്റ്റി ബോർഡ് ചെയർ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. സംഘടനയെ സംരക്ഷിക്കുകയാണ് ട്രസ്റ്റി ബോർഡിന്റെ ചുമതല. മൂന്നു കേസ് വന്നിട്ടും ഒരു പോറലുമേൽക്കാതെ സംഘടനയെ പരിപാലിക്കാനായി എന്നത് ഏറെ എടുത്തുപറയേണ്ട ഒന്നാണ്.

താൻ ജനറൽ സെക്രട്ടറിയായിരിക്കെ 1998 ൽ റോച്ചസ്റ്ററിൽ നടന്ന വമ്പിച്ച കൺവൻഷൻ അനുസ്മരിച്ച മുഖ്യ ഇലക്ഷൻ കമ്മീഷണർ ഡോ. മാമ്മൻ സി ജേക്കബ്, ആ തലത്തിലേക്ക് ഇപ്പോൾ ഫൊക്കാന ഉയർന്നുകഴിഞ്ഞുവെന്ന് പറഞ്ഞു. അന്നത്തെ ആർ.വി.പി ആണ് ഇപ്പോൾ പ്രസ് ക്ലബ് ചാപ്റ്റർ പ്രസിഡന്‍റ് സണ്ണി പൗലോസ്.

വരുന്ന ഇലക്ഷനിൽ പ്രസിഡന്‍റ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്, ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് മാത്രമാണ് മൽസരമുള്ളത്. എങ്കിലും അവസാന നിമിഷം വരെ സമവായം ഉണ്ടാക്കാൻ ശ്രമിക്കും . സമവായം ഉണ്ടാകുമെന്ന് പ്രതീക്ഷയുമുണ്ട്. ഇപ്പോൾ അമ്പതിനോടടുത്ത് സംഘടനകളും അഞ്ഞൂറോളം ഡെലിഗേറ്റുകളുമാണുള്ളത്.

സംഘടന തുടങ്ങിയ 1983 മുതൽ അതിൽ പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ സന്തോഷമുണ്ടെന്ന് പോൾ കറുകപ്പള്ളിൽ പറഞ്ഞു.

പ്രസിഡന്‍റ് സ്ഥാനാർഥികളായ ഡോ. ബാബു സ്റ്റീഫൻ, ലീല മാരേട്ട് എന്നിവരും വേദിയിലെത്തി. ഫൊക്കാന വൈസ് പ്രസിഡന്‍റ് തോമസ് തോമസ്, മാധവൻ ബി. നായർ, ഇലെക്ഷൻ കമീഷൻ അംഗം സജി പോത്തൻ, ശ്രീകുമാർ ഉണ്ണിത്താൻ, വിപിൻ രാജ് തുടങ്ങിയവരും പങ്കെടുത്തു.

പ്രസ് ക്ലബ് പ്രസിഡന്‍റ് സണ്ണി പൗലോസ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ സ്വാഗതവും മുൻ പ്രസിഡന്‍റ് ജോർജ് ജോസഫ് നന്ദിയും പറഞ്ഞു. പ്രസ് ക്ലബ് നാഷണൽ ട്രഷറർ ഷിജോ പൗലോസ്, നിയുക്ത നാഷണൽ പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ, അംഗങ്ങളായ ജോർജ് തുമ്പയിൽ, ജോസ് കാടാപ്പുറം, ബിജു കൊട്ടരക്കര, ജേക്കബ് മാനുവൽ, ജോർജ് ജോസഫ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.